ജനകീയഭക്ഷണശാലയുടെ പ്രവര്‍ത്തനം തുടങ്ങി; ഇനി വിശക്കുന്നവർക്ക് പോക്കറ്റ് ഗാലിയാകാതെ ഇവിടെനിന്നും കഴിക്കാം

വിശപ്പകറ്റാൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ സ്നേഹജാലകം മുന്‍കൈയെടുത്ത് ഒരുക്കിയ ജനകീയ ഭക്ഷണശാല പൊതുജനങ്ങള്‍ക്കായി ആരംഭിച്ചു. വി.വി.എസ്.ഡി യു.പി സ്കൂളിന് എതിര്‍വശത്തെ ഭക്ഷണശാലയില്‍ ഇന്നലെ ഉച്ചയോടെ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് ആഹാരം വിളമ്പി ഊട്ടുപുരയുടെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. താല്പര്യമുള്ളവര്‍ക്ക് പണം നിക്ഷേപിക്കാന്‍ പ്രത്യേക ചില്ല് കൂടുകള്‍ വച്ചിട്ടുണ്ട്. ഭക്ഷണത്തിനുശേഷം മടങ്ങുന്നവര്‍ക്ക് പ്രവേശന കവാടത്തില്‍ വച്ചിട്ടുള്ള ഗ്ലാസ് ബോക്സുകളില്‍ ഇഷ്ടമുള്ള തുക ഈ പെട്ടിയില്‍ നിക്ഷേപിക്കാം. പണം പെട്ടിയില്‍ നിക്ഷേപിച്ചില്ലെങ്കിലും ഭക്ഷണശാലയുടെ സംഘാടകരായ പാതിരപ്പള്ളിയിലെ സ്നേഹജാലകം പ്രവര്‍ത്തകര്‍ക്ക് പ്രശ്നമില്ല.
പാതിരപ്പള്ളിയില്‍ സാംസ്കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരുമിച്ചിരുന്ന് ഊണ് കഴിച്ച് ജനകീയ ഭക്ഷണ ശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ആറ് വര്‍ഷമായി ആതുര ശുശ്രൂഷാരംഗത്തും ജനകീയ വിഷയങ്ങളിലും സജീവമാണ് സി.പി.എം പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്നേഹജാലകം. ധനമന്ത്രി മുഖ്യ രക്ഷാധികാരിയായ ഈ സംഘടന കിടപ്പ് രോഗികളുടെ പരിചരണം, ജനകീയ ലാബ്, സൗജന്യ മരുന്നുവിതരണം, മനോരോഗികളുടെ സംരക്ഷണം തുടങ്ങി നിരവധി ജനകീയ പ്രവര്‍ത്തനങ്ങളുടെ സംഘാടകരാണ്. ഇന്നു മുതല്‍ പ്രഭാത - സായാഹ്ന ഭക്ഷണവും ജനകീയ ഭക്ഷണശാലയില്‍ ലഭ്യമാണ്.
സംസ്ഥാനത്ത് തന്നെ ഇതിനോടകം ചര്‍ച്ചാവിഷയമായ ഭക്ഷണശാലയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന് തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ നല്‍കിയ ക്ഷണം സ്വീകരിച്ച് മന്ത്രി മാത്യൂ ടി. തോമസും വിവിധ ഭാഗങ്ങളില്‍ നിന്ന് സാംസ്കാരിക നായകരുമെല്ലാം എത്തിയതോടെ ദേശീയപാതയോരം ജനങ്ങളാൽ നിറഞ്ഞു. നാട്ടുകാരോടൊപ്പം മന്ത്രിമാരും സാംസ്കാരിക നായകന്മാരും ഇവിടെനിന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. ഇഞ്ചിക്കറിയും മാങ്ങാപച്ചടിയും സാമ്പാറും പുളിശേരിയുമെല്ലാം രുചിയേറിയതായിരുന്നുവെന്ന് മന്ത്രി മാത്യൂ ടി. തോമസ് പറഞ്ഞു. രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവിടുത്തെ അടുക്കള. 25 ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ഇരുനില മന്ദിരത്തിലാണ് ജനകീയഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha
























