ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണിക്ക് പ്രാര്‍ഥനാമനോഭാവത്തോടെ മാപ്പുനല്‍കാൻ മാര്‍ ജോര്‍ജ് ആലഞ്ചേരി

മലയാറ്റൂരില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണിക്ക് പ്രാര്‍ഥനാമനോഭാവത്തോടെ മാപ്പുനല്‍കാന്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ഥിച്ചു. പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ ഫാ. തേലക്കാട്ടിന്റെ (52) സംസ്‌കാരച്ചടങ്ങിനു മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണു കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്.
ജോണിയോടു ക്ഷമിക്കാനുള്ള ആത്മശക്തി ഫാ. സേവ്യറിന്റെ കുടുംബാംഗങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും ലഭിക്കാന്‍ കൂട്ടായി പ്രാര്‍ഥിക്കണം. ജോണിയുടെ കുടുംബം പ്രത്യാശയോടെ ജീവിക്കാന്‍ അവര്‍ക്കായും നാം പ്രാര്‍ഥിക്കേണ്ടതുണ്ട്. സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായി നടന്ന സമൂഹബലിയില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തേലക്കാട്ടിന്റെ സഹപാഠിയും തൃശൂര്‍ അതിരൂപതാ സഹായമെത്രാനുമായ മാര്‍ ടോണി നീലങ്കാവില്‍ വചനസന്ദേശം നല്‍കി.
എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മുന്‍ സഹായമെത്രാന്‍ മാര്‍ തോമസ് ചേക്യത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സത്‌ന രൂപതാ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു. മൂവാറ്റുപുഴ രൂപതാ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ്, അതിരൂപതയിലെയും വിവിധ സന്യാസസമൂഹങ്ങളിലെയും െവെദികര്‍, സമര്‍പ്പിതര്‍, വിശ്വാസികള്‍, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരശുശ്രൂഷകള്‍.
ഇന്നലെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് കാലടി സി.ഐ. ഓഫീസില്‍ എത്തിച്ചപ്പോൾ കപ്യാർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. "കരുതിക്കൂട്ടി ചെയ്തതല്ല, തെറ്റുപറ്റിപ്പോയി എല്ലാവരോടും മാപ്പ്" മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ കപ്യാരുമായ വട്ടപറമ്പൻ ജോണി(56)യാണു മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മുൻപിൽ കൈകൂപ്പി കുറ്റംഏറ്റുപറഞ്ഞത്.
നാല്‍പ്പതു വര്‍ഷത്തോളമായി ചെയ്യുന്ന കപ്യാര്‍ ജോലിയില്‍നിന്ന് ഒഴിവാക്കിയതിലുള്ള മാനസികസംഘര്‍ഷമാണ് അച്ചനെ കുത്താന്‍ പ്രേരിപ്പിച്ചതെന്നും ജോണി പറഞ്ഞു. മാറ്റിനിര്‍ത്തിയതിനു ശേഷം പലവട്ടം ആവശ്യപ്പെട്ടിട്ടും തിരിച്ചെടുക്കാതിരുന്നതിനാല്‍ പേടിപ്പിക്കാനായിരുന്നു കുത്തിയതെന്നും മരിക്കുമെന്നു കരുതിയില്ലെന്നും ജോണി പോലീസിനു മൊഴി നല്‍കിയിരുന്നു.
പ്രതിയെ ആലുവ സബ്ജയിലിലേക്കു കാലടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. രാവിലെ കളമശേരി എ.ആര്‍. ക്യാമ്ബില്‍നിന്നു സ്റ്റേഷനില്‍ കൊണ്ടുവന്ന പ്രതിയെ മലയാറ്റൂര്‍ കുരിശുമുടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കുശേഷമാണു കോടതിയില്‍ ഹാജരാക്കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുരിശുമുടി പാതയിലെ ആറാം സ്ഥലത്തുവച്ചായിരുന്നു കുരിശുമുടിയിലെ കപ്യാരായിരുന്ന ജോണി കുത്തിയത്. കുത്തേറ്റ അച്ചനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നായിരുന്നു മരണം. അച്ചനെ കുത്തിയ ശേഷം പ്രതി ഒന്നാം സ്ഥാനത്തെ പാതയില്‍ക്കൂടി വരുന്ന ആരൊടെങ്കിലും മൊബൈല്‍ വാങ്ങി വിളിക്കാമെന്നായിരുന്നു കണക്കൂട്ടല്‍.
ആദ്യം കണ്ണില്‍പ്പെട്ടത് ഇതുവഴിയെത്തിയ പ്രായമായ ആളെയായിരുന്നു.അയാളോട് ഫോണ്‍ ചോദിക്കുന്നത് പിന്നാലെയെത്തിയ മകന്‍ കേട്ടു. എന്നേ മനസ്സിലായിട്ടാണോ എന്നറിയില്ല,ഫോണ്‍ നല്‍കരുതെന്ന് ആയാള്‍ പിതാവിനോട് നിര്‍ദ്ദേശിക്കുന്നത് കേട്ടു. ഈയവസരത്തില്‍ ഇയാളുടെ പരിചയക്കാരനെത്തിനെത്തി അച്ചന്‍ മരിച്ചു എന്നറിയിക്കുന്നത് കേട്ടു. ഇത് കേട്ടപ്പോള്‍ സമനില തെറ്റിയപോലെ തോന്നി. കാട്ടിലേക്കോടി. സങ്കടവും കുറ്റബോധവും സഹിക്കാന്‍ കഴിഞ്ഞില്ല.
ഉടുത്തിരുന്ന മുണ്ടഴിച്ച് ഒന്നാം സ്ഥാനത്തിനടുത്തെ മരത്തില്‍ക്കെട്ടി തൂങ്ങിച്ചാവാന്‍ നോക്കി. മുണ്ട് കീറി നിലം പതിച്ചു.വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പാടുപെട്ടു. നെഞ്ചടിച്ചായിരുന്നുവീണത്.ഇവിടെ നിന്നും എഴുന്നേറ്റ് നിന്നിരുന്ന തിന്റെ മറുവശത്തെ വനഭാഗത്തേക്ക് നടന്നു. മാനസിക ക്ലേശത്താലും ദാഹത്താലും വലഞ്ഞു. രാത്രി ഒന്നാം സ്ഥാനത്തിനടുത്തെ പാതയ്ക്ക് സമീപം കഴിച്ചുകൂട്ടി. നേരം പുലര്‍ന്നതോടെ ദാഹം അസഹ്യമായി.
മലമുകളില്‍ പള്ളിയിലെ മുറിയില്‍ എത്തി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പൊലീസിന്റെയോ നാട്ടുകാരുടെയോ പിടിയില്‍പ്പെട്ടാല്‍ ഇത് സാദ്ധ്യമാവില്ലന്ന് ഉറപ്പുണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും ദാഹവും വിശപ്പും മാനസീക ക്ലേശവും മൂലം ഒരടിപോലൂം നടക്കാന്‍ വയ്യാത്ത അവസ്ഥയായി. തുടര്‍ന്നാണ് വെള്ളം കുടിക്കാന്‍ ഒന്നാം സ്ഥാനത്തെത്തിയതും പെരുമ്പാവൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജോണിയെ പിടികൂടിയതും.
https://www.facebook.com/Malayalivartha
























