താല്‍ക്കാലിക നേട്ടത്തിനായി കാനം പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നെന്ന് ഇസ്മയിലിന്റെ ഒളിയമ്പ്; ആരെയും ഭയക്കുന്നില്ലെന്നും മുന്നറിയിപ്പ്

സി.പി.ഐയുടെ മലപ്പുറം സമ്മേളനം വെട്ടിനിരത്തി അവസാനിക്കുന്നു. കാനത്തിന്റെയും ഇസ്മയിലിന്റെയും വിശ്വസ്തരെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. വലിയ അഴിച്ച് പണിയാണ് നടത്തിയിരിക്കുന്നത്. കാനത്തിന്റെ വലംകയ്യായിരുന്ന വാഴൂര്‍ സോമന്‍ പുറത്തായി. ഭൂമി ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇടുക്കിയില്‍ നിന്നുളള മുതിര്‍ന്ന നേതാവായ വാഴൂര്‍ സോമനെ ഒഴിവാക്കിയത്. കെ. ഇസ്മായിലിന്റെ അടുപ്പക്കാരനായ എം.പി അച്യുതനെയും മാറ്റി. പാലക്കാട്ടെ ആദിവാസി നേതാവ് ഈശ്വരി രേശന്‍ വോട്ടെടുപ്പിലൂടെയാണ് പുറത്തായത്. അതേസമയം ഇ.എസ്. ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍ തിരിച്ചെത്തി.
സി.പി.ഐ കണ്‍ട്രോള്‍ കമ്മിഷനും പൊളിച്ചടുക്കി. കമ്മിഷന്‍ ചെയര്‍മാനായ വെളിയം രാജനെയും സെക്രട്ടറി എ.കെ.ചന്ദ്രനെയും നീക്കി. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കെ.ഇ ഇസ്മയിലിനെതിരായ പരാമര്‍ശങ്ങള്‍ സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. കാനത്തെ തൂത്തെറിയാന്‍ സി. ദിവാകരനോട് മല്‍സരിക്കാന്‍ ഇസ്മയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ കടുത്തവിഭാഗീയത നിലനില്‍ക്കുന്നെന്ന പ്രചരണം ശക്തമായതിനാല്‍ മല്‍സരിക്കാനില്ലെന്ന് ദിവാകരന്‍ വ്യക്തമാക്കി. മല്‍സരിച്ചാല്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെയും ഐക്യത്തെയും ബാധിക്കുമെന്നും ദിവാകരന്‍ താനുമായി അടുപ്പമുള്ളവരോട് വ്യക്തമാക്കി.
ഇസ്മയില്‍ കാനത്തിനെതിരെ ആഞ്ഞടിച്ചു. അഭിവാദ്യപ്രസംഗത്തിലായിരുന്നു ഇസ്മയിലിന്റെ വികാരാധീതമായ പ്രസംഗം. തന്നെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്നും കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാത്തതിന് പ്രതിനിധികളോട് നന്ദിയുണ്ടെന്നും ഇസ്മയില്‍ പറഞ്ഞു. ആരെയും ഭയക്കുന്നില്ല. പാര്‍ട്ടിയെ പോറല്‍ ഏല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല. താല്‍ക്കാലിക നേട്ടത്തിനായി ചിലര്‍ പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നു. ഇവരെ നാളെ പാര്‍ട്ടി തിരിച്ചറിയും. മൂല്യങ്ങളില്‍ അടിയുറച്ച് പോകുന്നയാളാണ് താനെന്നും ഇസ്മയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























