അപ്പോളോ ആശുപത്രിയിൽ മുഖ്യമന്ത്രി ചികിത്സയിലായിരിക്കെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ശനിയാഴ്ച ഉച്ചയോടെ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ഒരു ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു വിളിച്ചയാൾ ഭീഷണി മുഴക്കിയത്. സന്ദേശമെത്തുമ്പോൾ മുഖ്യമന്ത്രി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഉടൻ തമിഴ്നാട് ക്യൂബ്രാഞ്ചുമായി ബന്ധപ്പെടുകയും ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
ജയരാജൻ ഉടൻ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാനെയും അറിയിക്കുകയായിരുന്നു. പിന്നാലെ വിശദമായ അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ നിന്നാണ് ഫോൺ സന്ദേശം വന്നതെന്ന് കണ്ടെത്തി. സിം കാർഡിന്റെ ഉടമസ്ഥ ഒരു പെൺകുട്ടിയായിരുന്നു. യുവതിയുമായി ബന്ധപ്പെട്ടപ്പോൾ തന്റെ നഷ്ടപ്പെട്ടു പോയ സിം കാർഡാണിതെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
https://www.facebook.com/Malayalivartha
























