പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിൽ ഫോട്ടോ പതിക്കാത്തതിനാൽ ആയിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ യു.എ.ഇ എംബസി തിരിച്ചയച്ചു

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിൽ ഫോട്ടോ പതിക്കാത്തതിനാൽ ആയിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകളാണ് യു.എ.ഇ എംബസി തിരിച്ചയച്ചത്. യു.എ.ഇയില്‍ ജോലി കിട്ടി വിസക്ക് കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. ഫെബ്രുവരി അഞ്ചു മുതലാണ് യു.എ.ഇയില്‍ ജോലി വിസ കിട്ടാൻ അവരവരുടെ രാജ്യത്തെ പൊലീസില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നത്.
പൊലീസ് അധികാരിയില്‍നിന്ന് ലഭിക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെയും യു.എ.ഇ കോണ്‍സുലേറ്റിന്റെയും സാക്ഷ്യമുദ്രണത്തോടെയാണ് ജോലി വിസക്ക് സമര്‍പ്പിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഒട്ടനവധി അപേക്ഷകര്‍ പാസ്പോര്‍ട്ട് ഓഫിസില്‍നിന്ന് നേടിയെടുക്കുന്ന പി.സി.സിയാണ് സാക്ഷ്യപ്പെടുത്താനായി സമര്‍പ്പിച്ചത്. പൊലീസ് അധികാരികളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കേണ്ടതെന്ന വിശദീകരണം കിട്ടിയതോടെ ജില്ല പൊലീസ് സൂപ്രണ്ടായിരുന്നു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയവും യു.എ.ഇ കോണ്‍സുലേറ്റും സാക്ഷ്യപ്പെടുത്തിയ പൊലീസ് സ്റ്റേഷന് അധികാരികള്‍ നല്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുതുടങ്ങിയത്. പൊലീസ് ക്ലിയറന്‍സിന് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പതിക്കരുതെന്ന് പൊലീസ് ഉന്നത കേന്ദ്രങ്ങളില്‍നിന്നുള്ള നിര്‍ദേശമുണ്ടെന്നാണ് ഇതുസംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന സബ് ഇന്‍സ്പെക്ടര്‍മാർ പറയുന്നത്.
ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യയിലെ യു.എ.ഇ എംബസിയും കോണ്‍സുലേറ്റുകളും. ഇതോടെ തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ എംബസിയിലും കോണ്‍സുലേറ്റിലും സമര്‍പ്പിച്ച നൂറുകണക്കിന് സര്‍ട്ടിഫിക്കറ്റുകളാണ് അപേക്ഷകര്‍ക്ക് തിരിച്ചയച്ചുതുടങ്ങിയത്. സന്ദര്‍ശകവിസയില്‍ യു.എ.ഇയിലെത്തിയവരാണ് തൊഴില്‍ നേടിയശേഷം നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ മുഖേന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്. അപേക്ഷകളില്‍ അന്വേഷണം നടത്തിയാണ് പൊലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. നേരിട്ട് ഹാജരായില്ലെങ്കില്‍ വിദേശത്തെ ഇന്ത്യന്‍ എംബസിവഴി ഫോട്ടോ പതിപ്പിച്ച് സാക്ഷ്യപ്പെടുത്തി അപേക്ഷ നല്കിയാല് പി.സി.സിയില്‍ ഫോട്ടോ പതിച്ചുനല്‍കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha