സംസ്ഥാനത്തെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമന ലേലം തുടങ്ങി... ലക്ഷക്കണക്കിനു രൂപ പിരിച്ചെടുത്താണ് നിയമനം പൊടിപൊടിക്കുന്നത്

സി പി എമ്മും ഘടകകക്ഷികളും ഭരിക്കുന്ന വകുപ്പുകളിൽ ലേലം പൊടിപൊടിക്കുന്നുണ്ട്. നോർക്ക ഉൾപ്പെടെയുള്ള വകുപ്പുകളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും ഒരു തസ്തികക്ക് പത്തു ലക്ഷം രൂപയാണ് കോഴ എന്നാണ് പറയപ്പെടുന്നത്. സി പി എം നേതാക്കൾ പരസ്യമായി രംഗത്തെത്തിയിട്ടില്ല. ഇടനിലക്കാർ തുക വാങ്ങി സീറ്റ് ഉറപ്പിക്കുമെന്നാണ് വാർത്ത.
ടെസ്റ്റും ഇന്റർവ്യൂവും നടത്തുന്ന പോസ്റ്റുകളിൽ പോലും പണം വാങ്ങുന്നുണ്ട്. പണം കൊടുത്താൽ ലിസ്റ്റിൽ കയറാം എന്ന സ്ഥിതിവിശേഷമാണുള്ളത്. ഇടനിലക്കാരുടെ ഒരു വിവരവും പുറത്തു വരില്ല. കാരണം പണം നൽകുന്നവർക്ക് ജോലി ഉറപ്പാക്കണമെന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. പണം നൽകിയ കാര്യം പുറത്തു വന്നാൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയവും പണം നൽകുന്നവർക്കുണ്ട്.
വിവിധ സർക്കാർ വകുപ്പുകളിൽ ജോലിക്കാരെ നിയമിക്കുന്നുണ്ട്. പി എസ് സി നിയമനം നടക്കുന്ന സ്ഥലങ്ങളിൽ സ്ഥിരം നിയമനം നടത്താൻ കഴിയില്ല. അങ്ങനെയുള്ള സ്ഥലങ്ങളിൽ കരാർ, ദിവസ വേതന അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. ഇതിലും പിരിവ് തകൃതിയാണെന്നാണ് ആരോപണം. ബന്ധു നിയമനവും യഥേഷ്ടം നടക്കുന്നുണ്ട്.
സി പി എം പ്രവർത്തകർ നിയമനങ്ങളിൽ അഴിമതി നടത്തുന്നത് സ്വാഭാവികമല്ല. മുമ്പ് ഇത്തരം സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴാണ് നിയമന ചാകര നടക്കുന്നത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം നിയമനങ്ങൾ നടക്കുന്നത് ആരോഗ്യ വകുപ്പിലാണ്. എന്നാൽ എക്സൈസ് ഉൾപ്പെടെയുള്ള വകുപ്പുകളിൽ ഇപ്പോൾ യഥേഷ്ടം നിയമനങ്ങൾ നടക്കുന്നു. പുതിയ സ്ഥാപനങ്ങൾക്ക് രൂപം കൊടുത്തും നിയമനങ്ങൾ നടക്കുന്നുണ്ട്. ലക്ഷ്യം ഒന്നേയുള്ളൂ എന്നാണ് റിപ്പോർട്ട്.
ഉദ്യോഗസ്ഥ തലത്തിലുള്ള നിയമന അഴിമതിയും കുറവല്ല. രാഷ്ട്രീയക്കാരുടെ സഹായത്തോടെ ഉദ്യോഗസ്ഥരും നിയമനങ്ങൾ നടത്തുന്നുണ്ട്. നിയമനങ്ങളിൽ കോഴയും വാങ്ങുന്നുണ്ട്. അക്കാര്യം രാഷ്ട്രീയക്കാർക്ക് അറിയാമെങ്കിലും കാര്യങ്ങൾ കൃത്യമായി നടക്കുന്നതിന് വേണ്ടി അവർ എതിർക്കാറില്ല.
മുണ്ട് മുറുക്കിയുടുക്കാൻ സർക്കാർ നിർബന്ധിക്കുമ്പോഴും പിൻവാതിൽ നിയമനത്തിലൂടെ സർവീസിലെത്തുന്നവർക്ക് ലക്ഷങ്ങൾ ശമ്പളമായി നൽകേണ്ടി വരുന്നു. കരാർ, ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് സാധാരണ സർക്കാർ ജീവനകാർക്ക് നൽകുന്ന ശമ്പളം തന്നെ നൽകേണ്ടി വരും. പലരും സ്ഥിരപ്പെടുന്നതിനായി അവകാശവാദം ഉന്നയിക്കും. എൽ ഡി എഫിലെയും യുഡിഎഫിലെയും ആളുകൾ നിയമിക്കപ്പെടുന്നതു കാരണം പരസ്പരം സഹായിക്കും. അതായത് തോന്നും പടി സർക്കാർ പണവുമായി പമ്പ കടക്കും.
ട്രഷറികൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തുമ്പോഴും ഇത്തരത്തിൽ പണം ദുർവിനിയോഗം ചെയ്യുകയാണ്.പല ഓഫീസുകളിലും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവർ നിരവധിയാണ്. അത്തരക്കാരെ ജീവനക്കാർ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമിക്കുന്നതിന് പകരം പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. മാത്രവുമല്ല പിഎസ് സി ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ പോലും കരാർ നിയമനം നടത്തുന്നു. അങ്ങനെ പി എസ് സിയെ നോക്കി കുത്തിയാക്കുന്നു.
https://www.facebook.com/Malayalivartha
























