ആദ്യം കണ്ട പരിചയം സൗഹൃദമായി മാറി... പിന്നെ പ്രണയവും; വിവാഹത്തിന് ജാതി വില്ലനായപ്പോൾ രക്ഷകരായി എത്തിയത് പോലീസുക്കാർ; പോലീസ് സ്റ്റേഷൻ കല്യാണ മണ്ഡപമായപ്പോൾ അനുഷ്യ്ക്കയെ ജീവിത സഖിയാക്കി അനൂപ്

അരീക്കോട് ദുരഭിമാനം ഭയന്ന് സ്വന്തം മകളെ വിവാഹത്തലേന്ന് അച്ഛന് കൊലപ്പെടുത്തിയപ്പോൾ കോഴിക്കോട്ട് അന്യ ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച സഹപ്രവര്‍ത്തകയുടെ വിവാഹം നടത്തിക്കൊടുത്ത് പോലീസ് മാതൃകയായി. വെറും 12 മണിക്കൂര്‍ കൊണ്ട് നടന്ന വിവാഹത്തില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ അനുഷ്യയുടേയും ബാലുശ്ശേരിയില്‍ ഓട്ടോ ഡ്രൈവറായ സി.ബി. അനൂപിന്റെയും വിവാഹമാണ് എസ്ഐ ഇകെ ഷിജുവിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ നടത്തിക്കൊടുത്തത്.
കല്യാണവീടിന്റെ തിരക്കിലും പ്രതീതിയിലുമായിരുന്നു ഞായറാഴ്ച രാത്രിമുതല്‍ കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷന്. വരന് ഇതര ജാതിക്കാരനായതിനാല്‍ വിവാഹത്തിന് സമ്മതം കിട്ടാതെ കുടുംബാംഗങ്ങളുടെ നിരന്തര ഭീഷണിക്ക് വിധേയയായ ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശിവപുരം തച്ചംപൊയില്‍ മീത്തല്‍ വി.ആര്. അനുഷ്യയാണ് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നുമ്മല്‍ രാമന്‍കുട്ടി നായരുടെ മകനും ഓട്ടോ ഡ്രൈവറുമായ സി.ബി. അനൂപിനെ വരണമാല്യം ചാര്‍ത്തിയത്.
ഇതോടെ എട്ടുമാസം നീണ്ട പ്രണയത്തിന് സാഫല്യമായി. തിങ്കളാഴ്ച രാവിലെ 11ന് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലാണ് വിവാഹം നടന്നത്. കല്യാണ മണ്ഡപത്തില്‍ കാരണവരുടെ റോളിലായിരുന്നു ചേവായൂര്‍ എസ്.ഐ ഇ.കെ. ഷിജു. ആഭരണങ്ങള്‍ കൈമാറി ചടങ്ങുകള്‍ മുറപോലെ പൂര്‍ത്തിയാക്കി. വിവാഹശേഷം വധുവും വരനും കാലെടുത്തുവെച്ചത് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലേക്ക്.
അനൂപുമായുള്ള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ നിരന്തരം വഴക്കായിരുന്നുവെന്ന് അനുഷ്യ പറയുന്നു. ഞായറാഴ്ചയും ഇതുസംബന്ധിച്ച് കലഹമുണ്ടായി. ദേഹോപദ്രവവുമുണ്ടായതോടെ വീട്ടില്‍നിന്നിറങ്ങി ജോലിസ്ഥലമായ പൊലീസ് സ്റ്റേഷനിലെത്തി വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചു.
തുടര്‍ന്ന് പലരും വീട്ടുകാരുമായി സംസാരിച്ചെങ്കിലും അവുടെ മനസ്സ് മാറിയില്ല. തുടര്‍ന്ന് പൊലീസുകാര്‍ അനൂപുമായി സംസാരിച്ചു. തിങ്കളാഴ്ചതന്നെ വിവാഹം നടത്താന്‍ വരന് സമ്മതിച്ചതോടെ ചേവായൂര്‍ പൊലീസ് സ്റ്റേഷന് കല്യാണ ഒരുക്കത്തിലായി. അനുഷ്യക്ക് വിവാഹവസ്ത്രവും വരനിടാനുള്ള സ്വര്‍ണമാലയും സദ്യയും എല്ലാം നേരംവെളുക്കുമ്പോഴേക്കും തയാറായി.
തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ വനിത സഹപ്രവര്‍ത്തകര്‍ വധുവിനെ അണിയിച്ചൊരുക്കി. പൊലീസ് വാഹനങ്ങളുടെ അകമ്ബടിയോടെ സി.ഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ വധുവിനെ ക്ഷേത്ര സന്നിധിയിലെത്തിച്ചു. അനൂപിന്റെ അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. പൊലീസ് സ്റ്റേഷനിലെ സദ്യയുണ്ട് വിവാഹ പാര്‍ട്ടി വരന്റെ വീട്ടിലേക്ക് മടങ്ങി. സഹപ്രവര്‍ത്തകരുടെ ഗാനമേള വിവാഹത്തിന് മാറ്റേകി. വരന്റെ അടുത്ത ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























