സ്റ്റുഡിയോയ്ക്ക് മുന്നിലൂടെ പലതവണ ചുവന്ന നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു... രാജേഷും കുട്ടനും പുറത്തേക്ക് നോക്കിയപ്പോൾ പെട്ടെന്ന് കാർ നിർത്തി; അക്രമികൾ ആദ്യം ഉന്നം വച്ച് കുട്ടനെ കഴുത്തിൽ ആഞ്ഞു വെട്ടാൻ ശ്രമിച്ചു... ഭയന്നോടിയ കുട്ടൻ സമീപത്തെ പല വീടുകളിലും അലറി വിളിച്ച് കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ല... നാടിനെ നടുക്കിയ റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...

കിളിമാനൂരിനടുത്ത് മടവൂരിൽ നാടൻപാട്ട് ഗായകനായ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. അർദ്ധരാത്രി സ്വന്തം റെക്കാഡിംഗ് സ്റ്റുഡിയോയിൽ കയറി മുഖംമൂടി സംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിമിക്കുകയും ചെയ്തു. കൊല്ലം നൊസ്റ്റാൾജിയ എന്ന നാടൻപാട്ട് ട്രൂപ്പിലെ അനൗൺസറും ഗായകനുമായ കിളിമാനൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ രാധാകൃഷ്ണൻ ഉണ്ണിത്താൻ - വസന്ത ദമ്പതികളുടെ മകൻ രാജേഷാണ് (35) കൊല്ലപ്പെട്ടത്.
മടവൂർ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിനോട് ചേർന്നാണ് രാജേഷിന്റെ ഉടമസ്ഥതയിലുള്ള മെട്രോസ് മീഡിയാ ആന്റ് കമ്യൂണിക്കേഷൻ എന്ന വീഡിയോ റെക്കാഡിംഗ് സ്ഥാപനം. കിളിമാനൂർ മുല്ലനല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാടൻ പാട്ട് അവതരണത്തിന് ശേഷം സ്റ്റുഡിയോയിൽ എത്തിയപ്പോഴായിരുന്നു കറുത്ത തുണി കൊണ്ട് മുഖം മറച്ചെത്തിയ സംഘം ആക്രമിച്ചത്. ചുവന്ന നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് ആക്രമി സംഘം എത്തിയത്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ രാജേഷ് കുട്ടനുള്ള ആഹാരം എടുത്ത് സ്റ്റുഡിയോയിലെത്തി കുറച്ചു കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം.
സ്റ്റുഡിയോയ്ക്ക് മുന്നിലൂടെ പലതവണ കാർ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കണ്ട് രാജേഷും കുട്ടനും പുറത്തേക്ക് നോക്കിയ സമയത്ത് പെട്ടെന്ന് കാർ നിറുത്തി ആക്രമിക്കുകയായിരുന്നു. കാറിൽ നിന്ന് ആദ്യം ഇറങ്ങിയ അക്രമി കുട്ടനെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചു. കഴുത്തിലെ വെട്ട് തടയുന്നതിനിടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. വെട്ടുകൊണ്ട കുട്ടൻ സംഭവ സ്ഥലത്തുനിന്ന് ഭയന്നോടി. അതിനിടെ രാജേഷിനെ സംഘം ആക്രമിച്ചു. സമീപത്തെ പല വീടുകളിലും കുട്ടൻ അലറി വിളിച്ച് കരഞ്ഞെത്തിയെങ്കിലും ആരും സഹായത്തിനെത്തിയില്ല.
അരമണിക്കൂറിനുശേഷം ട്രൂപ്പുമായി ബന്ധമുള്ള ഗോപാലകൃഷ്ണൻ എന്നയാളുടെ വീട്ടിലെത്തി. ഗോപാലകൃഷ്ണനാണ് സുഹൃത്തുക്കളായ ചിലരുടെയും പൊലീസിന്റെയും സഹായത്തോടെ കുട്ടനേയും സ്റ്റുഡിയോയിൽ രക്തത്തിൽ കുളിച്ചുകിടന്ന രാജേഷിനെയും ആശുപത്രിയിലെത്തിച്ചത്. രാജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു. കാൽമുട്ടും ഉപ്പൂറ്റിയുടെ പിൻവശവും വെട്ടേറ്റ് തകർന്നു. രക്തം വാർന്നാണ് രാജേഷ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാറിൽ കയറ്റുംവരെ ബോധമുണ്ടായിരുന്ന രാജേഷ് ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.
റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷ് അത് മതിയാക്കി രണ്ട് വർഷം മുമ്പ് ഗൾഫിൽ പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് റെക്കാഡിംഗ് സ്റ്റുഡിയോ തുടങ്ങിയത്. ഇതോടൊപ്പം നാടൻ പാട്ട് ട്രൂപ്പിലും പ്രവർത്തിക്കുന്നു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രാജേഷിനോട് ആർക്കെങ്കിലും ശത്രുതയോ പകയോ ഉള്ളതായി യാതൊരു അറിവുമില്ലെന്ന് വീട്ടുകാരും ബന്ധുക്കളും പറയുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.
കൊലപാതക ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ സുഹൃത്തും നാടൻ പാട്ട് ഗായകനുമായ കല്ലമ്പലം തേവലക്കാട് വെള്ളല്ലൂർ തില്ലവിലാസത്തിൽ കുട്ടനെ (50) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha

























