പോത്തൻകോട് ആയുർവേദകേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയ ലീഗയെ കണ്ടെത്താൻ നേവിയുടെയും വ്യോമസേനയുടെയും പ്രത്യേക തെരച്ചിൽ സംഘം തലസ്ഥാനത്തെത്തി...

പോത്തൻകോട് അയിരൂപ്പാറയ്ക്കടുത്ത് അരുവിക്കോണത്തെ ആയുർവേദകേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയ ലീഗ സ്കോമാനെ മാർച്ച് 14 മുതലാണ് കാണാതായത്. കോവളത്തേക്ക് ആട്ടോറിക്ഷയിൽ കയറിപ്പോയെന്നാണ് ഒടുവിൽ ലഭിച്ച വിവരം. ലീഗ സ്കൊമാനെയെ കണ്ടെത്താൻ സർക്കാർ സൈന്യത്തിന്റെ സഹായം തേടി. നേവിയുടെയും തുടർന്ന് വ്യോമസേനയുടെയും പ്രത്യേക തെരച്ചിൽ സംഘം തിരുവനന്തപുരത്തെത്തി. സൂലൂർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് എ.എൻ 32 ഹെലികോപ്ടർ കൊച്ചിയിലെത്തി തെരച്ചിൽ ഉപകരണങ്ങളും ഡൈവർമാരുടെ ടീമിനെയും വഹിച്ചാണ് തിരുവനന്തപുരത്തെത്തിയത്. ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് തെരച്ചിൽ നടത്തുന്നത്.
ലീഗയുടെ കൈയിൽ പാസ്പോർട്ടോ, മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. സഹോദരി എൽസയാണ് ചികിത്സാസമയത്ത് കൂടെയുണ്ടായിരുന്നത്. ലീഗയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ആൻഡ്രൂസും തിരുവനന്തപുരത്തെത്തി. ഇവർ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കടലിൽ തെരച്ചിൽ നടത്തുകയായിരുന്നു.
കോവളത്തും പരിസരങ്ങളിലെയും കടലിലും കല്ലിടുക്കുകളിലും ചെളി തളം കെട്ടിക്കിടക്കുന്നയിടങ്ങളിലുമാണ് തെരച്ചിൽ നടത്തുന്നത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ചവരാണ് എത്തിയിട്ടുള്ളത്. സോണാർ ഉപകരണങ്ങളും ജെമിനി ഇൻഫ്ളേമബിൾ ബോട്ടുകളുമായാണ് തെരച്ചിൽ. കോവളം ബീച്ച് പരിസരത്തും ചൊവ്വാഴ്ച ലൈറ്റ്ഹൗസ് മേഖലയിലും സമുദ്ര ഹോട്ടലിന് സമീപമുള്ള ബീച്ചിലും ടീം തെരച്ചിൽ നടത്തി. കോവളം മസ്ജിദ് പരിസരത്തും തെരച്ചിൽ നടന്നു.
https://www.facebook.com/Malayalivartha























