രാജേഷിനെ വെട്ടിനുറുക്കാൻ ക്വട്ടേഷൻ നൽകിയത് പ്രവാസി വ്യവസായി പത്തിരി സത്താർ; കടൽ കടന്ന് ആരാച്ചാരായെത്തിയത് സാലിഹ് ബിൻ ജലാൽ: റേഡിയോ ജോക്കി രാജേഷിനെ വെട്ടിനുറുക്കാൻ സംഘമായെത്തിയവരിലെ രണ്ട് ബി ടെക് ബിരുദധാരികൾ പോലീസിന്റെ പിടിയിൽ...

മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതികളിൽപ്പെട്ട രണ്ടുപേർ പിടിയിൽ. കൊലപാതകത്തിന് സാലിഹിന്റെ സംഘത്തിന് ക്വട്ടേഷൻ കൊടുത്തത് രാജേഷിന് അടുപ്പമുണ്ടായിരുന്ന നർത്തകിയായ യുവതിയുടെ ഖത്തർ വ്യവസായിയായ ഭർത്താവ് ഓച്ചിറ നായമ്പരത്ത് വീട്ടിൽ സത്താർ ആണെന്ന വിവരം പൊലീസ് പുറത്ത് വിട്ടിരുന്നു. ഓച്ചിറ മേമന കട്ടച്ചിറ വീട്ടിൽ യാസിം അബൂബക്കർ (25), കൃഷ്ണപുരം അജന്താ ജംക്‌ഷനു സമീപം നിഖിൽ (23) എന്നിവരെയാണു കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ഇന്നലെ പിടികൂടിയത്. ഇന്നലെ കിളിമാനൂരിലെത്തിച്ച ഇവരെ ചോദ്യം ചെയ്തു. ബിടെക് ബിരുദധാരികളാണ് ഇരുവരും. ഓച്ചിറയിലും കായംകുളത്തുമുള്ള മറ്റു ചിലരുടെ പങ്കിനെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പത്തിരി സത്താറിന്റെ നിർദ്ദേശ പ്രകാരം ക്വട്ടേഷൻ ഏറ്റെടുത്തത് സ്വന്തം നാട്ടുകാരനും ആത്മ സുഹൃത്തുമായ ഖത്തറിൽ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്കൈലാബിൽ അലിഭായി എന്നുവിളിക്കുന്ന സാലിഹ് ബിൻ ജലാലായിരുന്നു. ക്വട്ടേഷൻ പണമെത്തിയത് യാസിമിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. കൊലപാതകത്തിനുശേഷം സാലിഹ് കഠ്മണ്ഡു വഴി ഖത്തറിലേക്കു കടന്നു. മറ്റൊരു പ്രതി കായംകുളം ദേശത്തിനകം സ്വദേശിയും മുൻ പ്രവാസിയുമായ അപ്പുണ്ണിക്കായി തിരച്ചിൽ ഊർജിതമാക്കി. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഇവരുടെ ഫോട്ടോകൾ കാണിച്ച് തിരിച്ചറിഞ്ഞു.
ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താറും സാലിഹും. ഏതാനും വർഷം മുമ്പ് ഗൾഫിലെത്തിയതോടെയാണ് ഇരുവരുടെയും ജീവിതം പച്ചപിടിച്ചത്. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറുകയും ചെയ്തു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും അവരുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.
നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. അതിനിടെ, യുവതി റേഡിയോ ജോക്കിയായ രാജേഷുമായി പരിചയത്തിലായി. ഇത് യുവതിയുടെ കുടുംബ ബന്ധത്തിൽ ഉലച്ചിലുകളുണ്ടായി. രാജേഷുമായുള്ള അമിതമായ അടുപ്പവും സൗഹൃദവും സത്താർ വിലക്കിയെങ്കിലും യുവതി പിൻമാറാൻ കൂട്ടാക്കിയില്ല. ഇതേചൊല്ലി ഇരുവരും നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിച്ചു.
തുടർന്ന് രാജേഷിന് ഗൾഫിൽ വച്ച് ഭീഷണിയുണ്ടായി. അതോടെയാണ് രണ്ട് വർഷം മുമ്പ് രാജേഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. രണ്ട് പെൺകുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി സൗഹൃദം തുടരുന്നതിലുള്ള പകയാണ് രാജേഷിനെ വകവരുത്താൻ സത്താറിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. നാട്ടിൽ ജിംനേഷ്യത്തിൽ ട്രെയിനറായ സാലിഹ് നാലുവർഷം മുമ്പാണ് ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്കെത്തിയത്. നാട്ടുകാരനെന്നതിലുപരി ജ്യേഷ്ഠ തുല്യനായാണ് സാലിഹ് സത്താറിനെ കണ്ടിരുന്നത്. സത്താറിന്റെ കുടുംബ ജീവിതം തകർന്നതിൽ സാലിഹിനും മറ്റ് സുഹൃത്തുക്കൾക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























