കുറേ നാളായി ഗ്രൂപ്പ് പോര് കുറഞ്ഞിരുന്ന കോണ്‍ഗ്രസില്‍ ഐ, എ ഗ്രൂപ്പുകള്‍ക്കെതിരെ വാളും പരിചയുമായി വി.എം സുധീരന്‍ ഇറങ്ങി; ലക്ഷ്യം കെ.പി.സി.സി പുന: സംഘടന

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ 181 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് സാധുതയാക്കാന്‍ സര്‍ക്കാരിനൊപ്പം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൊകോര്‍ത്തത് വി.എം സുധീരന്‍ ആദര്‍ശം പയറ്റാന്‍ കിട്ടിയ പിടിവള്ളിയാക്കി. പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ ഇന്നലെ പാസാക്കിയ ബില്‍ ഇന്ന് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ കുറേ നാളായി മൗനവ്രതത്തിലായിരുന്ന സുധീരന്‍ സടകുടഞ്ഞെണീറ്റു. ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നും കരുണ മെഡിക്കല്‍കോളജ് മാനേജ്‌മെന്റ് കാണിച്ച അനാസ്ഥ മറച്ച്പിടിക്കാന്‍ നിയമസഹായം നല്‍കരുതെന്നും സുധീരന്‍ പ്രസ്താവിച്ചു.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ കേരളത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുകയാണ്. യുവാക്കള്‍ക്കും അഴിമതി രഹിതരായവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് രാഹുലിന്റെ ലക്ഷ്യം. രാഹുലിന്റെ പഴയ വിശ്വസ്ഥനായ സുധീരന്‍ ഇതെല്ലാം കണ്ടുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ പെരുമ്പറമുഴക്കി ഇറങ്ങിയത്. വി.ടി ബല്‍റാം എം.എല്‍.എയാണ് ബില്ലിനെതിരെ ആദ്യം രംഗത്തെത്തിയത്. രമേശ് ചെന്നിത്തല അതിനെ പരസ്യമായി എതിര്‍ത്തിരുന്നു. ദുരുദ്ദേശ്യപരവും നിയമവിരുദ്ധവും വിദ്യാഭ്യാസ കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുന്നതുമാണ് ബില്ലെന്ന് ബല്‍റാം ആരോപിച്ചു. ഓര്‍ഡിനന്‍സിന്റെ നിയമസാധുതയില്‍ കോടതി സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇത്തമൊരു ബില്‍ കൊണ്ടുവരുന്നതു ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്നും ബല്‍റാം പറഞ്ഞു. തുടര്‍ന്നാണ് സുധീരനും കളത്തിലിറങ്ങിയത്.
അതേസമയം സുപ്രീംകോടതി ബില്‍ സ്‌റ്റേചെയ്തിട്ടും അനുകൂല നിലപാടുമായി ഉമ്മന്‍ചാണ്ടി എത്തി എന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജിനെ സഹായിക്കാന്‍ കുറേ നാളായി ശ്രമിക്കുകയാണ്. അതിന് പിന്നില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ട്. അതിന്റെ പങ്ക് പ്രതിക്ഷത്തെ ചില നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ടെന്നാണ് സുധീരന്‍ ആക്ഷേപിക്കുന്നത്. അക്കാര്യം അദ്ദേഹം പരസ്യമായി പറഞ്ഞില്ലെങ്കിലും കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ ഇക്കാര്യം ഉന്നയിക്കും.
കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016- 17 വര്‍ഷം 181 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് ക്രമവിരുദ്ധമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ കണ്ടെത്തി, റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇത് അംഗീകരിച്ചിരുന്നു. പ്രവേശനം സാധുതമാക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ ബില്‍ പാസാക്കി. മുമ്പ് ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 വിദ്യാര്‍ഥികള്‍ക്കും കരുണയിലെ 31 വിദ്യാര്‍ഥികള്‍ക്കും നിയമത്തിന്റെ ഗുണം ലഭിക്കുമായിരുന്നു. മാനേജ്‌മെന്റിന്റേതു തെറ്റായ നടപടിയാണെങ്കിലും വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണു പ്രവേശനം സാധൂകരിക്കുന്നതായിരുന്നു ബില്‍.
https://www.facebook.com/Malayalivartha























