കേരളത്തിലെ ചില മാധ്യമങ്ങളിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലും തീവ്ര വാദികൾ നുഴഞ്ഞു കയറിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ ആരോപണം

കേരളത്തിലെ ചില മാധ്യമങ്ങളിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലും തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. വാര്‍ത്തകള്‍ തമസ്‌ക്കരിക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്നതിന് പിന്നില്‍ ഇത്തരം ആളുകളാണെന്നും അദ്ദേഹം പറയുന്നു. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന വ്യാജവാര്‍ത്ത പ്രചരിക്കുന്നതിന് പിന്നില്‍ ഇത്തരമാളുകളുടെ സാന്നിധ്യം സംശയിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്‌മീര്‍ പെണ്‍കുട്ടിയ്‌ക്ക് വേണ്ടിയെന്ന പേരില്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താല്‍ സംസ്ഥാനത്ത് ഹിന്ദു വിരുദ്ധ കലാപം നടത്താനുള്ള സംഘടിതമായ ശ്രമത്തിന്റെ ഭാഗമായിരുന്നു. ഹര്‍ത്താല്‍ അനുകൂലികളെന്ന പേരില്‍ നിരത്തിലിറങ്ങിയവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങളെയും തെരഞ്ഞ് പിടിച്ച് ആക്രമിച്ചു.
ഇത്തരത്തില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്താന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ അക്രമം കാണിച്ച തീവ്രവാദികള്‍ക്കിടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പോലും ഉള്‍പ്പെട്ട സാഹചര്യത്തില്‍ കേസ് വഴി തിരിച്ച് വിടാനുള്ള നീക്കമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തുന്നത്. പൊലീസ് അന്വേഷണം വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ മാത്രം ഒതുക്കുന്നത് ദുരൂഹമാണ്. സംഭവത്തിലേക്ക് ആര്‍.എസ്.എസിനെ വലിച്ചിഴച്ചത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം ആരോപിച്ചു.
.
https://www.facebook.com/Malayalivartha






















