നിരപരാധിത്തം തെളിയിക്കാൻ പോലീസുകാര്‍ സ്വന്തം ചെലവില്‍ പോലീസ് വാഹനത്തില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നു; കസ്റ്റഡി മര്‍ദന മരണ കേസുകളില്‍ പോലീസ് പ്രതിക്കൂട്ടിലാകുന്ന സംഭവം ഏറിയതോടെയാണ് പുതിയ നടപടി

കസ്റ്റഡിമര്‍ദനത്തിന്റെയും മരണത്തിന്റെയും ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പോലീസ് സ്വന്തം ചെലവില്‍ ഔദ്യോഗിക വാഹനങ്ങളില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നു . കസ്റ്റഡി മര്‍ദന-മരണ കേസുകളില്‍ പോലീസ് പ്രതിക്കൂട്ടിലാകുന്ന സംഭവം ഏറിയതോടെയാണിത്. നിലവില്‍ കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ചില സ്റ്റേഷനുകളിലെ വാഹനങ്ങളില്‍ ഇത് ഘടിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ ഇത് വിജയകരമായി നടപ്പാക്കിയതോടെയാണ് തൃശ്ശൂര്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളും ഈ വഴിക്ക് തിരിഞ്ഞത്.
ആരോപണങ്ങള്‍ കൂടിവരുകയും അന്വേഷണമില്ലാതെ നടപടിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തെപ്പറ്റി പോലീസ് ചിന്തിച്ചത്. പോലീസ് പ്രതികളാകുന്ന കേസുകളില്‍ അസോസിയേഷനില്‍നിന്നുപോലും സഹായങ്ങള്‍ കിട്ടാറില്ല. സമൂഹം ഒന്നടങ്കം എതിരാവുകയും ചെയ്യുന്നു. സാമുദായികസംഘടനകളും രാഷ്ട്രീയകക്ഷികളുമെല്ലാം പോലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നു.
ഇപ്പോള്‍ എല്ലാ പോലീസ് സ്റ്റേഷനിലും ലോക്കപ്പിലും സി.സി.ടി.വി. സംവിധാനമുണ്ട്. അതിനാല്‍ ലോക്കപ്പ് മര്‍ദന ആരോപണങ്ങളുണ്ടായാല്‍ സത്യാവസ്ഥ പരിശോധിക്കാന്‍ എളുപ്പമാണ്. എന്നാല്‍, പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോഴും സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലും മര്‍ദിക്കുന്നെന്ന ആരോപണങ്ങളില്‍ നിജസ്ഥിതി ബോധിപ്പിക്കാനാണ് വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നത്. ഇതിന് ജില്ലാ പോലീസ് മേധാവികള്‍ അനുമതി നല്‍കുന്നുണ്ട്.
360 ഡിഗ്രിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് സാധാരണ വാങ്ങി ഘടിപ്പിക്കുന്നത്. രാത്രിക്കാഴ്ചയ്ക്ക് ശേഷിയുള്ളവയാണിത്. നിശ്ചലദൃശ്യങ്ങളും പകര്‍ത്താനാകും. 80 മിനിറ്റ് വീതം ഒരുതവണ പ്രവര്‍ത്തിച്ച് റെക്കോഡ് ചെയ്യും. അതിലൂടെ സംഭരിച്ച ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റുന്ന സംവിധാനമുള്ളവയാണ് മിക്ക സ്റ്റേഷനിലും വാങ്ങുന്നത്. ക്യാമറയ്ക്കു മാത്രം 3000 രൂപയിലേറെയുണ്ട്. വാഹനം സ്റ്റാര്‍ട്ടാക്കിയാല്‍ ക്യാമറ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























