ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പുനഃരുദ്ധരിക്കാനുള്ള പദ്ധതിയും അവതാളത്തിൽ ; 18 വർഷം മുൻപ് പുളിങ്കട്ടയിൽ നിർമ്മിച്ച കെട്ടിടം വെറുതെ കിടന്നു നശിക്കുന്നു

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടങ്ങൾ പുന:രുദ്ധരിക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. | 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു നിർമ്മിച്ച നിരവധി കെട്ടിടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെറുതെ കിടന്നു നശിക്കുന്നത്.18 വർഷമായി വെറുതെ കിടക്കുന്ന കെട്ടിടങ്ങളും ഇതിലുൾപ്പെടും . സ്ഥലവും, കെട്ടിടവും എവിടെയൊക്കെയുണ്ടെന്ന കൃത്യമായ രേഖ ജില്ലാ പഞ്ചായത്തിലില്ല.
ഓരോ വർഷവും ഫണ്ട് ചെലവഴിക്കുന്നതിനു വേണ്ടി തട്ടിക്കൂട്ടിയുണ്ടാക്കിയ പദ്ധതിയിലാണ് കെട്ടിടം നിർമ്മിച്ചത്. വനിത വ്യവസായ യൂണിറ്റുകൾ , വനിത സാംസ്ക്കാരിക നിലയം എന്നീ പദ്ധതികളിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇക്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യാത്ത കെട്ടിടങ്ങളുമുണ്ട്. കാടുമുടിയ കെട്ടിടങ്ങൾ ഇഴജന്തുക്കളുടേയും, സാമൂഹ്യ വിരുദ്ധരുടേയും താവളമായത് സമീപവാസികൾക്ക് ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല സൃഷ്ടിക്കുന്നത്.
സ്ഥലവും, കെട്ടിടങ്ങളും അന്യാധീനപ്പെടുന്നു എന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് കെട്ടിടങ്ങൾ കണ്ടെത്താനും, പുനരുദ്ധരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ നിർദ്ദേശിക്കാനും ,വൈ. പ്രസിഡണ്ട് മാത്യൂ ജോൺ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിറ്റിയക് തോമസ്, സെക്രട്ടറി റഷീദ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അതും ഫലപ്രദമായില്ല. ഒന്നോ രണ്ടോ കെട്ടിടങ്ങൾ മാത്രമാണ് സമിതി സന്ദർശിച്ചത്.
താമസിയാതെ ഇക്കാര്യത്തിൽതീരുമാനമുണ്ടാകുമെന്ന് സമിതിയംഗം സിറിയക് തോമസ് അറിയിച്ചു. കെട്ടിടങ്ങൾ നന്നാക്കിയെടുക്കുന്നതിന് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. അതിനിടെ അടിയന്തിരമായി കെട്ടിടങ്ങൾ പുനരുദ്ധരിച്ച് വാടകയ്ക്ക് നൽകുകയോ, പൊതുജനാവശ്യത്തിന് ഫലപ്രദമായി വിനിയോഗിക്കുകയോ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്തമായി.
https://www.facebook.com/Malayalivartha


























