കൃത്രിമ ഗർഭനിരോധന മാർഗങ്ങൾ നിങ്ങൾ ഉപയോഗിക്കാറുണ്ടോ? ജനങ്ങളുടെ വ്യക്തിസ്വാതന്ത്യത്തിൽ കടന്നു കയറി സിറോ മലബാർ സഭയുടെ കുടുബ സർവ്വേ

സിറോ മലബാർ സഭയുടെ കുടുംബ സർവ്വേക്കെതിരെ കടുത്ത പ്രതിഷേധവുമായി വിശ്വാസികൾ. സർവേയ്ക്കായി തയ്യാറാക്കിയ ചോദ്യാവലി സ്വകാര്യതയെ ഹനിക്കുന്നതും , വ്യക്തിസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റവുമാണെന്നാണ് വിശ്വാസികളുടെ പരാതി. സിറോ മലബാർ സഭയുടെ കുടുംബ ക്ഷേമ കമ്മീഷനാണ് സർവ്വേക്കായി ചോദ്യാവലി ഇടവകകൾക്ക് കൈമാറിയത്.
കത്തോലിക്ക സഭയുടെ മതബോധന പ്രമാണരേഖയാണ് ജനന നിയന്ത്രണത്തിനെ കടുത്ത പാപമായി വിശേഷിപ്പിക്കുന്നത്. കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഗർഭഛിദ്രം പോലെ കണക്കാക്കണമെന്നും സഭ പഠിപ്പിക്കുന്നുണ്ട്. എന്നാൽ കൂടുതൽ കുട്ടികൾക്കായി സഭ ആഹ്വാനം ചെയ്യുമ്പോഴും വിശ്വാസികൾ ഇതിന് തയാറാകാത്തത് സഭാനേതൃത്വത്തെ നിരാശപ്പെടുത്തുന്നുണ്ട് .
ഈ സാഹചര്യത്തിലാണ് ദമ്പതികൾക്കിടയിൽ കൂടുതൽ ബോധവൽക്കരണം നടത്താൻ സിറോ മലബാർ സഭ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായാണ് ഇടവകകൾതോറും സർവ്വേ നടത്താൻ കുടുംബപേക്ഷിത കേന്ദ്രത്തെ സഭ ചുമതലപെടുത്തിയത്. സർവ്വേക്കായി തയാറാക്കിയ ചോദ്യാവലിയിൽ നിങ്ങൾ കൃത്രിമ ഗർഭനിരോധന മാർഗങ്ങൾ നിലവിൽ സ്വീകരിച്ചിട്ടുണ്ടോ ? , ഉണ്ടെങ്കിൽ ഏതു മാർഗം , ഗുളികയാണോ , ഉറയാണോ ഉപയോഗിക്കുന്നത്.
കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നത് പാപമാണെന്ന് കരുതുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉള്ളത്. ഇത്തരം ചോദ്യങ്ങൾ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിശ്വാസികൾ ആരോപിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ സർവ്വേക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിശ്വാസികളുടെ തീരുമാനം.
https://www.facebook.com/Malayalivartha

























