വിദേശ വനിത ലിഗയുടെ കൊലപാതകം അന്വേഷണം വഴിത്തിരിവിലേക്ക്... വള്ളത്തില്‍ കാട്ടിലെത്തിച്ച് കഴുത്തില്‍ ചവിട്ടികൊന്നു; ലിഗയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ സംഘത്തിന്റെ 'പെട്ടി പ്രയോഗം'...

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തിൽ കോവളത്തു ലഹരി വില്‍പന നടത്തുന്നവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്നാണെന്നു സൂചന. അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും യോഗ പരിശീലകനെന്ന വ്യാജേന ലഹരിക്കച്ചവടത്തില്‍ പ്രവര്‍ത്തിക്കുന്നയാളെ ഇന്നലെ വിട്ടയച്ചു. കൊലപാതകത്തിനു പിന്നില്‍ ഇയാളുമുണ്ടെന്നാണു സംശയിക്കുന്നത്.
വിട്ടയച്ചെങ്കിലും ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പനത്തുറ വടക്കേക്കുന്ന് സ്വദേശികളായ സഹോദരന്മാര്‍ ഉള്‍പ്പെടെ നാലുപേരാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. ഇവരെല്ലാം ഒട്ടേറെ അടിപിടിക്കേസുകളില്‍ പ്രതികളുമാണ്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെയും മൊഴികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നു പൊലീസ് പറഞ്ഞു. സംഭവദിവസം ഇവര്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മൊഴികള്‍ കളവാണെന്നു ബോധ്യപ്പെട്ടു.
പക്ഷേ ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ ആ നിലയ്ക്കുള്ള ചോദ്യം ചെയ്യല്‍ നടന്നിട്ടില്ല. സംഭവസ്ഥലത്തുനിന്നു ലഭിച്ച മുടിയുടെ ഉള്‍പ്പെടെ ഫൊറന്‍സിക് പരിശോധനാഫലങ്ങള്‍ രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണു കരുതുന്നത്. അതിനു വേണ്ടിയാണു പൊലീസ് കാക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ അതിനുശേഷമേ ഉണ്ടാകൂ. ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമായത്. ഒന്നിലേറെപ്പേരുണ്ടെന്നു ഫൊറന്‍സിക് സര്‍ജന്‍മാര്‍! അഭിപ്രായപ്പെട്ടതോടെയാണു മൂന്നു പേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്.
മൃതദേഹം കിടന്ന സ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടുന്നതു കണ്ടെന്ന മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹം ആദ്യം കണ്ട വിഷ്ണുവിനെ ഇന്നലെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇന്നു കോവളത്തും സമീപത്തും വിവരങ്ങള്‍ അറിയിക്കാന്‍ പെട്ടി സ്ഥാപിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്. പേരുവിവരങ്ങള്‍ വയ്ക്കാതെ നാട്ടുകാര്‍ക്കു വിവരങ്ങള്‍ എഴുതി പെട്ടിയില്‍ നിക്ഷേപിക്കാം. ഇതിലൂടെ കാര്യമായ സൂചനകള്‍ ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. ലിഗയുടെ കൊലപാതകത്തെക്കുറിച്ചു പൊലീസിന്റെ നിഗമനം: കോവളം ബീച്ചില്‍ എത്തിയ ലിഗ അവിടെ ഉണ്ടായിരുന്ന അനധികൃത യോഗ പരിശീലകനുമായി സംസാരിച്ചു.
ആരുമായും വേഗത്തില്‍ സൗഹൃദത്തിലാകുന്ന ലിഗയെ ഇയാള്‍ പാട്ടിലാക്കി. രണ്ടു സൃഹൃത്തുക്കളെയും ഒപ്പം കൂട്ടി ഫൈബര്‍ ബോട്ടിലോ കടത്തുവള്ളത്തിലോ ഇയാള്‍ ലിഗയെ ചേന്തിലക്കരിയില്‍ എത്തിച്ചിരിക്കണം. അവിടെവച്ചു സംഘം മദ്യപിച്ചു. ലിഗ ഒപ്പം കൂടിയില്ല. ഇതിനിടെ ലിഗയ്ക്കു നേരെ ആക്രമണ ശ്രമമുണ്ടായി. ചെറുത്ത ലിഗ പ്രത്യാക്രമണം നടത്തി. രോഷാകുലരായ സംഘം ലിഗയെ തള്ളിയിട്ടശേഷം കഴുത്തില്‍ ചവിട്ടിയപ്പോള്‍ മരിച്ചതാകാം. മൃതാവസ്ഥയിലായപ്പോള്‍ ശ്വാസംമുട്ടിച്ചു മരണം ഉറപ്പിച്ചിരിക്കാനും സാധ്യതയുണ്ട്.
മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി ആത്മഹത്യയാണെന്നു വരുത്താന്‍ തീരുമാനിച്ചു. കെട്ടിത്തൂക്കുന്നതിനിടെ താഴേക്കു വീണതാകാമെന്നും കരുതുന്നു. മൃതദേഹം തലകീഴായാണു കിടന്നിരുന്നത്. അതിനാല്‍ മരിച്ച ശേഷമാകാം താഴെ വീണതെന്നും കരുതുന്നു. മരത്തിന്റെ കൊമ്ബും മറ്റും പരിശോധിച്ചതിലൂടെയാണു കെട്ടിത്തൂക്കാന്‍ ശ്രമിച്ചുവെന്ന സംശയം ബലപ്പെട്ടത്.
https://www.facebook.com/Malayalivartha

























