പ്രമുഖ നടിമാര്‍ ഉൾപ്പെടെ 385 പേർ സാക്ഷികൾ ; നടി ആക്രമിക്കപ്പെട്ട കേസിൽ വാദം കേൾക്കാൻ വനിതാ ജഡ്ജി വേണമെന്ന ആവശ്യം സുപ്രീംകോടതിയിലേക്ക്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ സേവനം ആവശ്യമാണെന്ന് ആക്രമണത്തിന് ഇരയായ നടി ചൂണ്ടിക്കാട്ടി.
കേസിന്റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് മുൻപേതന്നെ നടി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അതിനുള്ള നിയമ നടപടികള്‍ ആവശ്യപ്പെട്ട്കൊണ്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാല്‍, ജില്ലയില്‍ വനിതാ സെഷന്‍സ് ജഡ്ജിമാര്‍ കുറവാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ മറുപടി നല്‍കുകയായിരുന്നു.
ജില്ലയില്‍ രണ്ട് വനിതാ ജഡ്ജിമാരാണുള്ളത്. ഒരാള്‍ സിബിഐ ജഡ്ജിയും മറ്റെയാള്‍ സമീപ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നയാളും. അതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വാദം കേള്‍ക്കട്ടെ എന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്.നടികള്‍ ഉള്‍പ്പടെ 385 പേർ കേസില്‍ സാക്ഷികളാണ്.
കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു തൃശൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് വരുന്ന വഴി നടി ഓടുന്ന വാഹനത്തിൽ ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 20 ന് സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി പിടിയിലായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുകയും ഇതിനെ തുടര്‍ന്ന് ജൂലൈ പത്തിന് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങുന്നത്.
പ്രമുഖ നടിമാര്‍ സാക്ഷികളായ കേസായതിനാലും ഇരയടക്കമുളളവര്‍ക്ക് എല്ലാ കാര്യങ്ങളും മടി കൂടാതെ തുറന്നു പറയാനും വനിതാ ജഡ്ജി വേണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിക്കുന്നത്. ഇത് കേസിന്‍റെ രഹസ്യവിചാരണയിടലക്കം ഗുണകരമാകുമെന്നും പ്രോസിക്യൂഷന്‍ കണക്കുകൂട്ടുന്നു. ഇത് പ്രകാരമാണ് നടി സുപ്രീംകോടതിയെ സമീപിക്കുന്നത്.
https://www.facebook.com/Malayalivartha

























