വരാപ്പുഴ സംഭവവും ലിഗയുടെ കൊലപാതകവും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു... പോലീസിനെ മടുത്ത് പിണറായി; ഇത്തരത്തിൽ മുന്നോട്ടു പോകുന്നതെങ്ങനെയെന്ന് ചിന്തിച്ച് മുഖ്യൻ

മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ മടുത്തു. വരാപ്പുഴ സംഭവവും ലിഗയുടെ കൊലപാതകവുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ മുന്നോട്ടു പോകുന്നതെങ്ങനെയെന്ന് ചിന്തിക്കുകയാണ് മുഖ്യമന്ത്രി.
പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ സെൻകുമാറായിരുന്നു ഡി ജി പി. സെൻകുമാറിന്റെ പ്രവൃത്തികളിൽ അവിശ്വാസം വന്നതിനെ തുടർന്നാണ് പിണറായി അദ്ദേഹത്തെ നീക്കം ചെയ്തത്. പിണറായിയും സെൻകുമാറും തമ്മിൽ ഭരണത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ തെറ്റി. തെറ്റലിന് പിന്നിലെ കാരണങ്ങളെ കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. പിണറായിക്കും സെൻകുമാറിനമിടയിൽ പ്രവർത്തിച്ചവരാണ് ഇരുവരെയും തെറ്റിച്ചതെന്നും കേൾക്കുന്നു.
സെൻകുമാറിന് ശേഷം നിയമിതനായ ലോകനാഥ് ബഹ്റ അധികാരത്തിലെത്തിയ ഉടൻ ജിഷയുടെ കൊലപാതകികളെ പിടിച്ചത് അദ്ദേഹത്തിന്റെ തൊപ്പിയിലെ തൂവലായി മാറി. ജിഷയുടെ കൊലപാതകികളെ കണ്ടെത്തിയത് തീർച്ചയായും ബഹ്റയുടെ വിജയം തന്നെയായിരുന്നു. പിണറായി സർക്കാരിന്റെ ഇമേജ് വർധിപ്പിക്കാൻ ജിഷ സംഭവത്തിന് കഴിഞ്ഞു.
അതിനു ശേഷം കാര്യങ്ങൾ ഒരു വിധം കഴിഞ്ഞു പോകുകയായിരുന്നു. അപ്പോഴാണ് വരാപ്പുഴ സംഭവമുണ്ടായത്. നിരപരാധിയെ കൊന്നു എന്ന വാർത്ത വലിയ വിവാദമായി മാറി. വരാപ്പുഴ സംഭവത്തിനു മുമ്പ് വാഹന പരിശോധനക്കിടയിൽ പോലീസ് നടത്തിയ അസ്വഭാവിക പ്രതികരണങ്ങൾ വാർത്തയായി മാറി. വാഹനം പരിശോധിക്കുന്നവർ ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് ഡിജിപി നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല. മുഖ്യമന്ത്രി പക്ഷേ ഇക്കാര്യത്തിൽ ഇടപെട്ടതേയില്ല.
മുഖ്യമന്ത്രിയുടെ നിശബ്ദത പോലീസിനെ സഹായിച്ചു എന്നു പറഞ്ഞാൽ മതി. പോലീസുകാർ അഴിഞ്ഞാട്ടം തുടർന്നു. അപ്പോഴാണ് വരാപ്പുഴ സംഭവം ഉണ്ടായത്. അത് കോളിളക്കമായി മാറി. ആലുവ റൂറൽ എസ് പിയുടെ പ്രവർത്തനം രൂക്ഷമായി വിമർശിക്കപ്പെട്ടു. എന്നാൽ ഉത്തരവാദപ്പെട്ടവർ ഇക്കാര്യത്തിലും പോലീസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് അഴിഞ്ഞാട്ടത്തിന് പോലീസിനെ സഹായിച്ചത്.
മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് ഇതൊക്കെയാണ്. എന്നാൽ പ്രത്യക്ഷത്തിൽ ഒന്നും സംഭവിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും പിണറായിയുടെ ഗുഡ് ബുക്കിൽ നിന്നും സംസ്ഥാന പോലീസ് മേധാവി ഔട്ടാകുന്ന കാഴ്ചയാണ് കാണുന്നത്.
https://www.facebook.com/Malayalivartha

























