സ്ത്രീധനത്തിൽ കണ്ണുടക്കിയ ഭർത്താവിന്റെ വീട്ടുകാർ അവൾക്കായി കരുതിവച്ചത് മരണം; സ്വർണവും,പണവും കിട്ടാത്തതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊല്ലാൻ നോക്കിയെന്ന യുവതിയുടെ മരണമൊഴിയെ മാറ്റി ആത്മഹത്യയാക്കി പോലീസ്...

ദേശമംഗലത്തെ യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി പോലീസ് അട്ടിമറിച്ചതായി പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴി പോലീസ് തിരുത്തിയതായാണ് ആരോപണം. തിരുവനന്തപുരം ധനുവച്ചപുരം നെടിയാന്‍കോട് പറയന്‍വിള വീട്ടില്‍ റൂബിയുടെ മകള്‍ റിനി (24) ആണ് പൊള്ളലേറ്റു മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് റിനിക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാര്‍ച്ച് 18-നായിരുന്നു മരണം.
ആശുപത്രിയില്‍വെച്ച് അമ്മ റൂബിയോട് ഭര്‍തൃവീട്ടുകാര്‍ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് റിനി പറയുന്നത് അമ്മ മൊബൈലില്‍ പകര്‍ത്തിവെച്ചതാണ് തെളിവായിരിക്കുന്നത്. എന്നാല്‍, പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ ഭര്‍തൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനം മൂലമുള്ള നിരാശയില്‍ സ്വയം മണ്ണെണ്ണയൊഴിച്ച് കത്തിച്ചതാണെന്നാണ് പറയുന്നത്. മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മിഷനും റൂബി പരാതി നല്‍കിയിട്ടുണ്ട്.
ദേശമംഗലം കൊണ്ടയൂര്‍ ആനക്കാട്ടുപറമ്പില്‍ സാജുവാണ് റിനിയുടെ ഭര്‍ത്താവ്. വിവാഹ ശേഷം പലതവണ പണവും ആഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങിനല്‍കിയിരുന്നതായി റൂബി പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് പലപ്പോഴായി ഭര്‍ത്താവും അമ്മയും സഹോദരിമാരും മര്‍ദിച്ചിരുന്നതായി മകള്‍ അറിയിച്ചിരുന്നെന്ന് പരാതിയില്‍ പറയുന്നു. മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മകള്‍ പറഞ്ഞെന്ന് റൂബി പറഞ്ഞു.
ചെറുതുരുത്തി പോലീസ് ആദ്യം അസ്വാഭാവികമരണത്തിനും പിന്നീട് ഭര്‍ത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരേ ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് പൊള്ളലേറ്റ് ചികിത്സയിലായതുകൊണ്ട് അറസ്റ്റടക്കമുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്വയം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചതാണെന്നാണ് റിനിയുടെ മരണമൊഴി എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസ്.
മൊബൈലില്‍ പകര്‍ത്തിയ മൊഴി പ്രധാന തെളിവായി സ്വീകരിച്ച് സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് അമ്മയുടെ ആവശ്യം. റിനിയുടെ മൂന്നരവയസ്സുള്ള മകനും മൂന്നരമാസമായ മകളും സംരക്ഷണമില്ലാത്ത അവസ്ഥയിലാണെന്നും ഇവര്‍ക്ക് നിയമാനുസൃത സംരക്ഷണം ഉറപ്പുവരുത്തണമെന്നും പരാതിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കും
https://www.facebook.com/Malayalivartha
























