സമാധാന ചര്‍ച്ചകള്‍ നടത്തിയ ശേഷം ചാനലുകളിലൂടെ ശാന്തതയ്ക്ക് കൈകോര്‍ക്കാം എന്ന് ആഹ്വാനം ചെയ്യുകയും മണിക്കൂറുകള്‍ക്കകം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രത്തേക്കാള്‍ പ്രാധാന്യം ഹിംസയ്ക്കാണ്

വട്ടമേശയ്ക്ക് മുന്നിലിരുന്ന് സമാധാന ചര്‍ച്ച നടത്തുകയും ശാന്തതയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിട്ട് മറു വശത്ത് പക വീട്ടുകയും ചെയ്യുന്ന കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും അശാന്തി പരത്തുന്നു. കഴിഞ്ഞ ദിവസം മുക്കാല്‍ മണിക്കൂറിന്റെ ഇടവേളയിലാണ് രണ്ട് മനുഷ്യജീവനുകള്‍ പൊലിഞ്ഞ് വീണത്, വീണതല്ല, വീഴ്ത്തിയതാണ്. ചുവപ്പും കാവിയും ചോരയില്‍ മുങ്ങുന്നു. പ്രാണനറ്റ് വീഴുന്നത് സാധാരണക്കാരും. 1969 ഏപ്രില്‍ ബിജെപിയുടെ ആദ്യ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപതകത്തില്‍ തുടങ്ങിയ ജില്ലയിലെ അക്രമരാഷ്ട്രീയം ഇന്നും തുടരുകയാണ്. സമാധാന യോഗങ്ങളില്‍ പോലും വാക്കേറ്റമുണ്ടാവുകയും ബഹിഷ്‌ക്കരിക്കുകയും ചെയ്യുന്ന സംഭവങ്ങളും കണ്ണൂരില്‍ ഇപ്പോള്‍ നടക്കുന്നു എന്നത് ദൗര്‍ഭാഗ്യമാണ്.
സിപിഎമ്മും അവരുടെ വര്‍ഗ ശത്രുക്കളും തമ്മിലുള്ള അക്രമങ്ങളും അതിനെ തുടര്‍ന്നുണ്ടായ കൊലപാതകങ്ങളുമാണ് വര്‍ഷങ്ങളായി കണ്ണൂരില്‍ നടക്കുന്നത്. ആദ്യം ബിജെപിയും സി.പി.എമ്മും തമ്മിലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതോടെയാണ് കണ്ണൂര്‍ അശാന്തമായത്. ബിജെപിയുടെ സ്ഥാനത്ത് കോണ്‍ഗ്രസ് വന്നപ്പോഴും സി.പി.എം സജീവമായി അക്രമരാഷ്ട്രീയത്തിലുണ്ടായിരുന്നു. 1975 മുതല്‍ 2017 വരെയുള്ള 42 വര്‍ഷം 193 പേരാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചത്. 2008 ഇവിടെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. 14 ജീവനുകളെയാണ് രാഷ്ട്രീയ ശത്രുക്കള്‍ അക്കൊല്ലം കാലപുരിക്ക് അയച്ചത്. നേതാക്കളെക്കാള്‍ സാധാരണക്കാരും പാവപ്പെട്ടവരുമായ പ്രവര്‍ത്തകരാണ് കൊലപാതകങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും ഇരയായിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊലപാതകികള്‍ക്ക് ഇരുപാര്‍ട്ടികളും സംരക്ഷണം ഒരുക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പകയുടെ കനല്‍ എരിഞ്ഞടങ്ങാത്തതും. ജയിലുകളിലും മറ്റും രാഷ്ട്രീയ കൊലപാതകികള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ സ്വാതന്ത്ര്യവും നല്‍കുന്നു. പലപ്പോഴും കൊടി നശിപ്പിക്കുന്നത് പോലുള്ള ചെറിയ ചെറിയ കാര്യങ്ങളാണ് കൊലപാതകങ്ങളില്‍ കലാശിക്കുന്നത്. മൂന്ന് മാസം മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയതും നിസാരമായ തര്‍ക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു. കൊലപാതക സംഘത്തിലെ പ്രധാനിയായ ആകാശ് തില്ലങ്കേരി സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനാണ്. ആകാശിന് കണ്ണൂര്‍ ജയിലില്‍ വഴിവിട്ട സഹായങ്ങളാണ് നല്‍കുന്നതെന്ന ആരോപണം ശക്തമാണ്. കേസ് സി.ബി.ഐക്ക് വിടുന്ന കാര്യം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനെ കോടതി തന്നെ വിമര്‍ശിച്ചിരുന്നു.
രണ്ട് പാര്‍ട്ടിക്കാരും കൊലപാതകങ്ങള്‍ ആസൂത്രിതമായി നടത്തിയിട്ട് ഇരയുടെ മേരലങ്കി അണിയുകയും ചെയ്യും. പലപ്പോഴും എണ്ണത്തില്‍ സമാസമം പിടിക്കുന്നതിനായാണ് കൊലപാതക പരമ്പരകള്‍ കണ്ണൂരില്‍ അരങ്ങേറുന്നത്. 2006 മുതല്‍ സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയകൊലപാതകങ്ങളില്‍ പകുതിയും കണ്ണൂരാണ്. ഇരു പാര്‍ട്ടികളുടെയും മുദ്രാവാക്യം വിളികളില്‍ ഓരോ രക്തസാക്ഷിയുടെയും ജീവന്റെ തുടിപ്പുണ്ട്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം സംസ്‌കരിക്കും മുമ്പ് എതിര്‍പാര്‍ട്ടിയുടെ ഒരാള്‍ കൊല്ലപ്പെട്ടിരിക്കും. അതാണ് കണ്ണൂരിലെ കൊലപാതക പ്രത്യയശാസ്ത്രം. മരണപ്പെടുന്നവരുടെ വീടുകളിലെ വേദനയ്ക്ക് രാഷ്ട്രീയമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശബ്ദിച്ചുപോയതിന്, ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചതിന്, ശാരീരിക അക്രമങ്ങള്‍ക്ക് സ്വന്തംപാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ ഇരയാകേണ്ടി വന്നിട്ടുണ്ട് കണ്ണൂരില്‍. ഹിംസ അത്രമേല്‍ ഇവിടുത്തെ രാഷ്ട്രീയത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. പലപ്പോഴും പൊലീസും നിസഹായരാണ്.
https://www.facebook.com/Malayalivartha

























