പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 225 കോളനികളിൽ നടപ്പിലാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കോടികളുടെ അഴിമതി

പട്ടികജാതി കോളനികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 225 കോളനികളിൽ നടപ്പിലാക്കുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ കോടികളുടെ അഴിമതി. 2012 ൽ നടപ്പിലാക്കിയ പദ്ധതിയിൽ ഓരോ കോളനിക്കും നൽകുന്നത് ഒരു കോടി രൂപയാണ്. വൻ തുക കൈപ്പറ്റിയ ശേഷം നാമമാത്രമായ പണികൾ ചെയ്തിട്ട് ഏജൻസികളും കരാറുകാരും മുങ്ങുകയാണ് പതിവ്.
2012 മുതൽ ചെലവഴിച്ച പണത്തിന്റെ കണക്ക് ജില്ലാ പട്ടികജാതി ഓഫീസുകളിൽ നിന്നും വരുത്തി പരിശോധിച്ചാൽ കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്തുവരും.
സംസ്ഥാന സർക്കാരാണ് പട്ടിക വിഭാഗങ്ങൾക്കായി സ്വയം പര്യാപ്ത ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. 2012ലായിരുന്നു 225 പട്ടിക ജാതി കോളനികളിൽ പദ്ധതി നടപ്പിലാക്കാൻ ആരംഭിച്ചത്. ഒരു കോളനിക്ക് ഒരു കോടി വീതം അനുവദിച്ചു. ജില്ലാ പട്ടികജാതി ഓഫീസ് വഴിയാണ് പണം വിതരണം ചെയ്തത്. സർക്കാർ അംഗീകാരമുള്ള ഏജൻസിയെയാണ് പദ്ധതി നടപ്പിലാക്കാൻ ഏൽപ്പിച്ചത്. ഒരു കോടിക്ക് ഏഴര ശതമാനം തുക കമ്മീഷൻ നൽകാൻ തീരുമാനിച്ചിരുന്നു. പദ്ധതി തുടങ്ങുന്നതിന് മുമ്പ് 25 ലക്ഷം ഏജൻസി മുൻകൂർ തുകയായി വാങ്ങും. എന്നാൽ സംസ്ഥാനത്ത് ഒരു കോളനിയിൽ പോലും പണി പൂർത്തിയാക്കിയില്ല. 25 മുതൽ 30 ലക്ഷം വരെ ഏജൻസികൾ കൈപ്പറ്റിയിട്ടുണ്ട്.
150 കോടി രൂപ സ്വകാര്യ ഏജൻസികളും കരാറുകാരും തട്ടിയെടുത്തതായി പരാതിയുണ്ട്. പണം തട്ടിയെടുക്കുക വഴി പട്ടിക വിഭാഗക്കാർ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നതായി പരാതിയുണ്ട്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പണം കവരുന്നത്. പൊതു ഖജനാവിലെ പണം ഇത്തരത്തിൽ ധൂർത്തടിച്ചവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അത് സാധാരണക്കാർക്ക് ലഭിക്കേണ്ട സൗകര്യങ്ങളുടെ ചൂഷണമായി മാറും.
സർക്കാരുമായി കരാർ ഉണ്ടാക്കി ഫണ്ട് കൈപറ്റുന്ന ഏജൻസികൾ പണി ചെയ്യിക്കുന്നത് സ്വകാര്യ കരാറുകാരെ കൊണ്ടാണ്. ഇവർക്ക് സർക്കാരിനോടോ പട്ടികജാതി വികസന വകുപ്പിനോടോ കോളനി നിവാസികളോടോ യാതൊരു ബാധ്യതയുമില്ല. കരാറുകാർ അനുസരിക്കുന്നത് ഏജൻസികളുടെ നിർദ്ദേശം മാത്രമാണ്. പദ്ധതിയുടെ സാങ്കേതിക കാര്യങ്ങൾ നോക്കുന്നത് നിർവഹണ ഏജൻസികളിലെ എഞ്ചിനീയർമാരാണ്. സർക്കാരിനോ ത്രിതല പഞ്ചായത്തുകൾക്കോ നഗരസഭകൾക്കോ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ഒരു റോളുമില്ല.
സംസ്ഥാനത്തെ ഒരു കോളനിയിൽ പോലും പണി പൂർത്തിയാക്കിയാട്ടില്ല. എന്നാൽ ഓരോ കോളനിയുടെ പേരിലും 25 ലക്ഷം മുതൽ 90 ലക്ഷം വരെ ഏജൻസികൾ കൈപ്പറ്റിയിട്ടുണ്ട്. 150 കോടിയിലധികമാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾ കൈപ്പറ്റിയിട്ടുള്ളത്. വൻ തുക കൈപറ്റിയ ശേഷം ഏജൻസികളും കരാറുകാരും മുങ്ങും.
15 ഏജൻസികൾ ഇത്തരത്തിൽ പണം കൈപ്പറ്റിയിട്ടുണ്ട്. ഇവയിൽ പലതിനും നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അധികാരമില്ല. പട്ടികജാതിക്കാരുടെ പണം കൈക്കലാക്കാൻ വേണ്ടി മാത്രം രൂപീകരിച്ച കടലാസ് സംഘടനകളും ഇക്കൂട്ടത്തിലുണ്ട്. പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ ഇപ്പോഴും പദ്ധതികൾ ഏറ്റെടുക്കുന്നുണ്ട്.
അട്ടപ്പാടിയിൽ ജനക്കൂട്ടം മർദ്ദിച്ച് കൊന്ന മധുവിന്റെ ഗ്രാമത്തിലും ഇത്തരത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ കടലിൽ ഒഴുക്കി കളയുന്നത്. അധികൃതർക്ക് ഇതിനെ കുറിച്ചെല്ലാം അറിയാമെങ്കിലും അവർ നിശബ്ദത പാലിക്കും. കാരണം പോക്കറ്റിൽ കൈയിടാൻ അവരും മോശക്കാരല്ല.
https://www.facebook.com/Malayalivartha

























