രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷമുള്ള ചർച്ചകൾ ആർക്ക് വേണ്ടി..; കണ്ണൂരിലെ സമാധാന ചർച്ചകൾ അക്രമങ്ങൾക്ക് അറുതിയാകുമോ

കണ്ണൂരിലെ സമാധാനചര്‍ച്ചയില്‍ അക്രമങ്ങള്‍ക്ക് അറുതിയാകുമോ.. ഓരോ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പിന്നാലെ കളക്ടര്‍ ഇടപെട്ട് ബന്ധപെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് സമാധാന ചര്‍ച്ചകള്‍ നടത്താറുണ്ട്.എന്നാല്‍ ഈ സമാധാനചര്‍ച്ചകളുടെ ഗുണം പൊതുജനങ്ങള്‍ക്ക് അധികമൊന്നും കിട്ടാറില്ല. രാഷ്ട്രീയക്കാര്‍ സമാധാനചര്‍ച്ചക്ക് പിന്നാലെ കൊലക്കത്തിയുമായി തെരുവിലിറങ്ങും.
സത്യത്തില്‍ സമാധാനം കാത്ത് സൂക്ഷിക്കുന്നതിനുള്ള താല്പര്യം നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടാണോ അതുമല്ലെങ്കില്‍ അക്രമത്തിനിറങ്ങുന്ന അണികളെ നിയന്ത്രിക്കാന്‍ നേതാക്കള്‍ക്ക് കഴിയാത്തത് കൊണ്ടാണോ രണ്ടായാലും സമാധാന ചര്‍ച്ചകള്‍ പ്രഹസനമാകാറാണ് പതിവ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎം ന് മാറിനില്‍ക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിക്കും അവരുടേതായ ഉത്തരവാദിത്തമുണ്ട്.
ഇങ്ങനെ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും പൊതുസമൂഹത്തോടുള്ള കടമയും ഉത്തരവാദിത്തവും നിറവേറ്റുന്നതിനും സഹജിവികളോട് സഹിഷ്ണുതകാട്ടുന്നതിനും തയ്യാറാകേണ്ടതാണ്. അക്രമം നടക്കുന്നതിന് പിന്നാലെ കൃത്യമായ സുരക്ഷാ നടപടികളിലേക്ക് കടക്കാന്‍ പോലീസ് തയ്യാറാകേണ്ടതാണ്. ഇങ്ങനെ രാഷ്ട്രീയക്കാര്‍ക്ക് കീഴടങ്ങാതെ മുഖം നോക്കാതെ നടപടിയെടുക്കുന്ന പോലീസ് സംവിധാനത്തിനും അക്രമം തടയുന്നതിന് വലിയപങ്കാണുള്ളത്.
ചുമതലകളില്‍ നിന്ന് പോലീസും ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതൃത്വവും ഒളിച്ചോടുമ്പോള്‍ സമാധാനചര്‍ച്ചകള്‍ പ്രഹസനമായിമാറും. കണ്ണൂരില്‍ സമാധാനചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ അവശേഷിക്കുമ്പോഴും സിപിഎം ന്റെയും ബിജെപിയുടേയും നേതാക്കളുടെ പരസ്പരം കുറ്റപെടുത്തലിന് അവസാനമായിട്ടില്ല. സ്വന്തം ജില്ലയിലെ രാഷ്ട്രീയ കോലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിതന്നെ മുന്‍കൈ എടുത്ത് സമാധാനചര്‍ച്ചകള്‍ വിളിക്കുകയും പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകളും താഴേതട്ടിലെ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളുമൊക്കെ നടത്തുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്.
എന്നാല്‍ എല്ലാ സമാധാന നടപടികളും മുന്നോട്ട് പോകാതെ അവസാനിക്കുകയാണുണ്ടായത്. സമാധാനചര്‍ച്ചകളിലെ തീരുമാനങ്ങള്‍ തന്നെ ഇനിയും നടപ്പിലാക്കാനുണ്ട് എന്നതാണ് സത്യം.സമാധാനചര്‍ച്ചകള്‍ പ്രഹസനമാക്കി അണികളെ കൊലയ്ക്ക് കൊടുക്കുന്നത് അവസാനിപ്പിക്കാന്‍ നേതാക്കള്‍ തയ്യാറായാല്‍ ഒരുപരിധിവരെ അക്രമത്തിന് തടയിടാനാകും.
https://www.facebook.com/Malayalivartha






















