സെക്രട്ടറിയേറ്റ് അസോസിയേഷൻ സമ്മേളനത്തിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും വിട്ടു നിൽക്കുന്നു; ആളില്ലാ കസേര കണ്ട് മുഖ്യമന്ത്രി കട്ടക്കലിപ്പിൽ

സംസ്ഥാന സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കും സംസ്ഥാന പോലീസിലെ അംഗങ്ങൾക്കുമെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്. സെക്രട്ടേറിയറ്റ് അസോസിയേഷൻ സമ്മേളനത്തിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥർ ഓഫീസിൽ നിന്നും വിട്ടു നിൽക്കുന്നതായുള്ള വാർത്തകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
സംസ്ഥാന പോലീസിൽ രാഷ്ട്രീയ അതിപ്രസരമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ച രണ്ടാമത്തെ വിഷയം. അതിനിടെ റിപ്പോർട്ട് എഴുതിയ ഇന്റലിജൻസ് മേധാവിക്കെതിരെ പോലീസ് അസോസിയേഷൻ രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി അത് വകവച്ചു കൊടുത്തില്ല.
ജോലി ചെയ്യേണ്ട സമയത്ത് ജോലി ചെയ്യണമെന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി. അദ്ദേഹം അധികാരത്തിലെത്തിയപ്പോൾ തന്നെ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്. ഓണത്തിന് അത്ത പൂവിടാൻ ജോലി സമയത്ത് പോകുന്ന ഉദ്യോഗസ്ഥ മങ്കമാർക്കെതിരെ കർശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതോടെ അത്ത പൂവിടൽ മുടങ്ങി. ജോലി സമയത്ത് ജോലി ചെയ്യണമെന്ന നിലപാടിൽ മുഖ്യമന്ത്രി ഇപ്പോഴും മാറ്റമൊന്നും വരുത്തിയിട്ടില്ല.
പൊതുവേ സർക്കാർ ജീവനകാർക്കെതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പാവപ്പെട്ടവരുടെ വേദന കണ്ടില്ലെന്നു നടിക്കുന്നവരാണ് സർക്കാർ ജീവനക്കാർ എന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം. മുഖ്യമന്ത്രി പാസാക്കുന്ന ഉത്തരവുകളിൽ പോലും അവർ വെള്ളം ചേർക്കുന്നതായി അദ്ദേഹം കരുതുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സെക്രട്ടേറിയറ്റിലെ പല കസേരകളും ഒഴിഞ്ഞുകിടക്കുകയാണ്. കാസർകോടു മുതലുള്ളവർ വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്നുണ്ട്.
അവർക്ക് വെറും കൈയോടെ തിരിച്ചു പോകേണ്ട അവസ്ഥയാണുള്ളത്. ഒഴിഞ്ഞ സീറ്റുകൾ കണ്ട് കണ്ണൂരിൽ നിന്നെത്തിയ പാർട്ടി പ്രവർത്തകർ മുഖ്യമന്ത്രിയെ പരാതി അറിയിച്ചു എന്നാണ് വിവരം. പത്രങ്ങളിൽ സംഗതി വാർത്തയായതോടെ അദ്ദേഹത്തിന്റെ ഓഫീസ് നിലപാട് കടുപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ ഗൗരവമായെടുക്കുമെന്നാണ് അറിയുന്നത്.
അടിമുടി പാർട്ടിക്കാരനായ മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം പാർട്ടി ജീവവായുവാണ്. എന്നാൽ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അദ്ദേഹം രാഷ്ട്രീയം കളിക്കില്ല. മുഖ്യമന്ത്രി രാഷ്ട്രീയത്തിന് അതീതനാണെന്ന് അദ്ദേഹത്തിനറിയാം. രാഷ്ട്രീയത്തിന്റെ പേരിൽ ആരെയും തേജോവധം ചെയ്യാൻ അദ്ദേഹം തയ്യാറുമല്ല. ബാർ, സോളാർ കേസിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് മനസിലാക്കിയവർക്ക് ഇക്കാര്യം അറിയാം.
ആരെ വേണമെങ്കിലും മുഖ്യമന്ത്രിക്ക് കേസിൽ കുരുക്കാം. എന്നാൽ വൈരനിര്യാതനബുദ്ധിയോടെ പെരുമാറാൻ അദ്ദേഹം ഒരിക്കലും ശ്രമിക്കാറില്ല. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് കേൾക്കുന്നത്.
https://www.facebook.com/Malayalivartha






















