സംസ്ഥാനത്തെ ഇടവിട്ടുള്ള മഴ പകർച്ചവ്യാധികൾ ഉണ്ടാക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; ചികിത്സക്കായി ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങള്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വേണ്ടത്ര മുന്‍കരുതലെടുത്ത് പകര്‍ച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ്. പകര്‍ച്ചപ്പനികള്‍ അപകടകാരികളായതിനാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.
പകര്‍ച്ചപ്പനി ചികിത്സയ്ക്കായി ആശുപത്രികളില്‍ മതിയായ സൗകര്യവും മരുന്നും ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരവധി രോഗികളെത്തുന്ന ആശുപത്രികള്‍ രോഗം പകരുന്ന സ്ഥലമായി മാറാതിരിക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമദ്ധിക്കമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മഴ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി, വീടും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം.
ഈ വര്‍ഷത്തെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സര്‍ക്കാര്‍ നേരത്തെ തന്നെ ആരോഗ്യ ജാഗ്രതയ്ക്ക് രൂപം നല്‍കിയിരുന്നു. മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിനും അതിലൂടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























