ഇടുക്കി വണ്ടിപ്പെരിയാറിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്നു; കൊന്നത് പുലിയെന്നു വനം വകുപ്പ് സ്ഥിതികരണം

പെരിയാർ കടുവാ സങ്കേതത്തിനോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയായ മൂലക്കയത്താണ് വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന നായയെ പുലി കടിച്ചു കൊന്നത്. ഇതോടെ പ്രദേശവാസികളും പരിഭ്രാന്തിയിലായി .തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം. മൂലക്കയം പുത്തൻ പുരയിൽ രതീഷിന്റെ വളർത്തു നായയെയാണ് കൊന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്തെ മഴയായും വൈദ്യുതി മുടക്കവുമായിരുന്നു. പുലർച്ചെ പുറത്ത് ഇറങ്ങിയ വീട്ടുകാരാണ് ചത്ത നിലയിൽ നായയെ കണ്ടെത്തിയത്.
ഒരു കാൽ പൂർണമായും കടിച്ചെടുത്ത നിലയിലാണ് . രാവിലെ നടത്തിയ പരിശോധനയിൽ പുലിയുടെതെന്നു സംശയിക്കുന്ന കാൽപ്പാദങ്ങൾ കണ്ടെത്തുകയും തുടർന്ന് വള്ളക്കടവ് റേഞ്ച് ഓഫീസിൽ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വനപാലകർ എത്തി പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാദങ്ങൾ കണ്ടെത്തിയത്. ഇതോടെയാണ് നായയെ കൊന്നത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിതീകരിച്ചത്.
പെരിയാർ കടുവാ സങ്കേതത്തിന്റെ സമീപത്തെ ജനവാസ മേഖലയായ കുരിശുമല, കൊല്ലംപട്ടട, ഹോളിഡേ ഹോം എന്നിവിടങ്ങളിൽ പലതവണ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. മൂലക്കയത്ത് വളർത്തു നായയെ പുലി കടിച്ചു കൊന്ന വാർത്ത പരന്നതോടെ സമീപ ജനവാസ കേന്ദ്രമായ എച്ച് പി സിയിലെ തദ്ദേശവാസികൾ പരിഭ്രാന്തിയിലാണ്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. മാത്രമല്ല വന്യമൃഗത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇവിടെങ്ങളിൽ അടുത്ത ദിവസങ്ങളിൽ കാമറാ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യം വന്നാൽ ജനങ്ങൾക്ക് ശല്യമായ വന്യ ജീവിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്നും കടുവാ സങ്കേതം അധികൃതർ പറഞ്ഞു.
അതേ സമയം കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഈ മേഖലയിലുള്ളത്. വന്യമൃഗത്തിന്റെ ശല്യം രൂക്ഷമായതോടെ പകൽ സമയത്ത് പോലും വീടിനു പുറത്തിറങ്ങാൻ ആളുകൾ മടിക്കുകയാണ്. തുടർച്ചയായി വന്യമൃഗത്തിന്റെ ആക്രമണം ഉണ്ടായതോടെ തദ്ദേശവാസികൾ ഭീതിയിലാണ്. പ്രദേശത്ത് 40 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























