കോട്ടയത്തിന്റെ മകൻ അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന്റെ ഫലംകണ്ടു തുടങ്ങി... കോട്ടയത്ത് പ്രവർത്തിക്കുന്ന റബർ ബോർഡ് പൂട്ടലിന്റെ വക്കിൽ

വിളകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വിള കയറ്റുമതി കരട് നയത്തിൽ നിന്നും റബറിന്റെ പട്ടികയിൽ കേരളം പുറത്തായി. ഇതെല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന മട്ട് നടിക്കുകയാണ് അൽഫോൻസ് കണ്ണന്താനം.
കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉത്പാദനത്തിനായി റബർ ഉൾപ്പെടെ 22 വിളകളെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞടുത്തത്. കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ ഇടം പിടിച്ച സ്ഥലങ്ങളിൽ അതതു വിളകളുടെ ഉത്പാദനത്തിനായി കേന്ദ്ര മന്ത്രാലയങ്ങൾ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. റബറിന്റെ കാര്യത്തിൽ കേരളം പട്ടികയിൽ നിന്നും പുറത്തായതോടെ കോടിക്കണക്കിനു രൂപയുടെ കേന്ദ്ര സഹായമാണ് കേരളത്തിലെ റബർ കർഷകർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ത്രിപുരയിൽ നിന്നുള്ള മൂന്നു ജില്ലകളെയാണ് റബറിനു വേണ്ടി കേന്ദ്ര സർക്കാർ തെരഞ്ഞടുത്തത്. റബറിന്റെ ഈറ്റില്ലമായ കേരളത്തിൽ നിന്നും ഒരു ജില്ലയെ പോലും ഉൾപ്പെടുത്താത്തത് കേരളത്തോടുള്ള അവഹേളനമാണ്.
അൽഫോൺസ് കണ്ണന്താനം ജോലി ചെയുന്ന കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്നാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര മന്ത്രിയുടെ തീരുമാനം തീർച്ചയായും ആരായും. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ അതിനർത്ഥം കണ്ണന്താനത്തിന് കേന്ദ്ര ഭരണത്തിൽ ഒരു റോളും ഇല്ല എന്നാണ്. കണ്ണന്താനം പക്ഷേ ഇതൊന്നും അറിഞ്ഞ മട്ടേയില്ല. അദ്ദേഹം ആർത്തലച്ച് രാജ്യമെമ്പാടും നടക്കുന്നു.
റബർ ബോർഡ് വാണിജ്യ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ട് പോലും പരിഗണിക്കാതെയാണ് കരട് നയത്തിലെ റബർ പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കിയത്. റബർ ബോർഡിനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ റബർ കൃഷിയുടെ സുവർണകാലം അവസാനിക്കും. റബർ ബോർഡിനുള്ള ഫണ്ട് വെട്ടി കുറച്ച കേന്ദ്ര നടപടി കാരണം സബ്സിഡി കിട്ടാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. റബർ കൃഷി ആദായകരമല്ലെന്ന നിലയിലാണ് കർഷകർക്കിടയിൽ വ്യാപകപ്രചരണമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെങ്ങുകൾ മുറിച്ച് റബർ നട്ടവർ യഥേഷ്ടമുണ്ട്. അവരെല്ലാം പ്രതിസന്ധിയിലായി.
ഇത്രയുമൊക്കെ നടന്നിട്ടും കണ്ണന്താനം ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. ചില പത്ര പ്രസ്താവനകൾ ഒഴികെ. കേന്ദ്ര സർക്കാരിനും ബിജെപിക്കും കേരളത്തിലുള്ള പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഒരു കാരണവശാലും ഇനി ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് മോദി ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ സ്വഭാവം മാറിയത്.
കരടു നയത്തിലെ റബർ വിഭാഗത്തിൽ കേരളത്തിൽ റബർ കൃഷിയുള്ള ജില്ലകളെ ഉൾപ്പെടുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാർ ഗൗരവകരമായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ ബിജെപിയും സി പി എമ്മും പരസ്പരം വെട്ടി മരിക്കുന്ന കേരളത്തിൽ ഇനി അത്തരം പ്രതീക്ഷകൾക്ക് അർത്ഥമുണ്ടോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha

























