വരാപ്പുഴ കസ്റ്റഡി മരണം...പൊലീസിനുമേല്‍ കുരുക്ക് മുറുകുന്നു; ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത

വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലീസിനുമേല്‍ കുരുക്ക് മുറുകുന്നു. മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന വസ്തുതകളാണ് ഒാരോ ദിവസവും പുറത്തുവരുന്നത്. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലിവാങ്ങിയെന്ന ആരോപണവും ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ പറവൂര്‍ മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന ഹൈകോടതി രജിസ്ട്രാറുടെ കണ്ടെത്തലും പൊലീസിന്റെ നില കൂടുതല്‍ പരിങ്ങലിലാക്കിയിട്ടുണ്ട്.
പൊലീസ് മര്‍ദനത്തിലേറ്റ മാരക പരിക്കുകളാണ് ശ്രീജിത്തിെന്റ മരണകാരണമെന്ന് ഐ ജി . എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്.ടി.എഫ്) ഉദ്യോഗസ്ഥരും വരാപ്പുഴ സ്റ്റേഷനില്‍ എസ്.ഐ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ പൊലീസ് ഇടനിലക്കാര്‍ വഴി 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വിവരം വ്യാഴാഴ്ചയാണ് പുറത്തുവന്നത്.
15000 രൂപ കൈക്കൂലി നല്‍കിയതായി ശ്രീജിത്തിെന്റ ഭാര്യാപിതാവ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പറവൂര്‍ സി.ഐ യുടെ ഡ്രൈവര്‍ പ്രദീപ്കുമാറിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ക്ക് പുറമെ ഇദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കള്‍ കൂടി ഇടനിലക്കാരായിരുന്നുവെന്ന് ശ്രീജിത്തിന്റെ കുടുംബത്തിെന്റ അഭിഭാഷകന് വെള്ളിയാഴ്ച വെളിപ്പെടുത്തി. നിയമപരമായി നേരിടുമെന്ന് അഭിഭാഷകന് ഡ്രൈവറുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയപ്പോഴാണ് ഏപ്രില്‍ 28ന് കൈക്കൂലിത്തുക തിരിച്ചുനല്‍കിയത്.
ശ്രീജിത്തിനെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച് ആശുപത്രിയിലെത്തിക്കുന്നതിന് സി.െഎക്ക് നല്‍കാനെന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടതത്രെ.ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്ത പൊലീസുകാരെ പ്രതി ചേര്‍ത്തിട്ടും ഇക്കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്കിയ എ.വി. ജോര്‍ജിനെതിരെ നടപടിയില്ലാത്തതിനെ ചോദ്യം ചെയ്ത് ശ്രീജിത്തിെന്റ കുടുംബം വീണ്ടും രംഗത്തെത്തിയിരുന്നു. രണ്ട് തവണ ചോദ്യം ചെയ്തിട്ടും വിട്ടയച്ചത് ജോര്‍ജിനെ രക്ഷിക്കാനാണെന്നും കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് എ.വി ജോര്‍ജിനും സസ്പെന്ഷന് ലഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























