മന്ത്രി മാത്യു ടി തോമസിനെ മന്ത്രി തിലോത്തമൻ കമിഴ്ത്തിയടിച്ചു... മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന മട്ടിൽ നിരാശനായി മാത്യം ടി തോമസ്

പന്ത്രണ്ട് രൂപക്ക് കുപ്പിവെള്ളം ഇറക്കാനുള്ള ജല അതോറിറ്റിയുടെ നീക്കം ജലവിഭവ മന്ത്രിയും സെക്രട്ടറിയും ചേർന്ന് അട്ടിമറിച്ചപ്പോൾ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയാക്കാൻ തീരുമാനിച്ചു. തീരുമാനിക്കുക മാത്രമല്ല ഉത്തരവിറക്കുകയും ചെയ്തു
അങ്ങനെ ഇടത് മന്ത്രിസഭയുടെ സ്വരചേർച്ചയില്ലായ്മ വീണ്ടും പ്രകടമായി. സംസ്ഥാനത്ത് വിൽക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയാണ് വില. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇതിനെ തിരുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യഥാർത്ഥത്തിൽ ഒരു കപ്പിവെള്ളത്തിന് അഞ്ച് രൂപയിൽ താഴെ മാത്രമാണ് ചെലവ്. വിപണിയിലുള്ളവർ വില കുറയ്ക്കാൻ തയ്യാറാകാതെ വന്നപ്പോഴാണ് മന്ത്രി മാത്യു ടി തോമസ് സ്വന്തമായി കുടിവെള്ളമിറക്കാമെന്ന നിലപാടുമായി രംഗത്തെത്തിയത്. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഷൈനാമോൾ മന്ത്രിയുടെ സ്വപ്നം സഫലമാക്കാമെന് ഏറ്റു .
സ്വന്തമായി നിലപാടുളള ഐ എ എസുകാരിയാണ് ഷൈനാമോൾ. അവർ ആർക്കു മുമ്പിലും വഴങ്ങുന്ന വ്യക്തിത്വമല്ല. കൊല്ലം പരവൂരിൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ രാഷ്ട്രീയക്കാരെയെല്ലാം വെല്ലുവിളിച്ച ഐ എ എസുകാരിയാണ് അവർ. ഒടുവിൽ കൊല്ലം കളക്ടർ സ്ഥാനത്ത് നിന്നു നീക്കിയെങ്കിലും അവർ നിലപാടിൽ അയവു വരുത്തിയില്ല. അതേ ഷൈനാമോൾ എന്നും ഭരണ വർഗത്തിന്റെ കണ്ണിലെ കരടായിരുന്നു. ജല അതോറിറ്റി മേധാവിയാക്കി അവരെ കൊണ്ടു വരുമ്പോൾ മന്ത്രി മാത്യു ടിയുമായി ഒത്തു പോകുമെന്ന് കരുതി. എന്നാൽ സംഭവിച്ചത് മറിച്ചാണ്.
കുപ്പിവെള്ളത്തിൽ തട്ടിയാണ് ഷൈനാമോൾ വീണത്. കാരണമായതോ ജലവിഭവ സെക്രട്ടറി ടോം ജോസും. സെക്രട്ടറിയുടെ ഭരണമികവിനെ കുറിച്ച് മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസിൽ നിന്നും നാം ഒരുപാട് കേട്ടിട്ടുണ്ട്. സർക്കാർ കുപ്പിവെള്ളം വേണ്ടെന്ന നിലപാടാണ് സെക്രട്ടറി അന്നും ഇന്നും സ്വീകരിക്കുന്നത്. സർക്കാർ കുപ്പിവെള്ളം തുടങ്ങിയാൽ ഖജനാവ് കാലിയാകുമെന്നാണ് സെക്രട്ടറിയുടെ വാദം. അത് സർക്കാരിനോടുള്ള സ്നേഹമല്ലെന്നും കുപ്പിവെള്ളം 20 രൂപക്ക് വിലക്കുന്ന കുത്തകകളോടുള്ള പ്രതിപത്തിയാണെന്ന് ദോഷൈകദൃക്കുകൾ പറഞ്ഞു പരത്തുന്നു. കഷ്ടകാലത്തിന് സെക്രട്ടറിയുടെ കത്ത് പത്രത്തിൽ വന്നു. ചോർത്തിയത് ഷൈന യാണെന്ന് ആരോപണവുമുണ്ടായി. താൻ കത്ത് ശ്രദ്ധിച്ചില്ലെന്ന് അവർ പറഞ്ഞു. എന്നിട്ടും ഫലമുണ്ടായില്ല. മന്ത്രിക്ക് ദേഷ്യം വന്നു. അവർ ഷൈനയെ മാറ്റി.
ഇങ്ങനെ മന്ത്രിയും സെക്രട്ടറിയും എം ഡിയും കുട്ടിയും കോലും കളിച്ചപ്പോഴാണ് തിലോത്തമൻ കളിച്ചത്. അത് ഒന്ന് ഒന്നര കളിയായിരുന്നു. കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യാൻ ഭക്ഷ്യമന്ത്രി തീരുമാനിച്ചു. വില നിശ്ചയിച്ച് കഴിഞ്ഞാൽ എം ആർ പി യിൽ കൂടുതൽ വില ഈടാക്കാനാവില്ല. എങ്കിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി പിഴ ഈടാക്കും.
കുപ്പിവെള്ളം ഒരു ലിറ്ററിന് 12 രൂപയാക്കാൻ സംസ്ഥാനത്തെ ചെറുകിട ഉത്പാദകർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അത് പേപ്പറിൽ ഒതുങ്ങി. ചെറുകിട കുപ്പി ഉത്പാദകർ നഷ്ടത്തിലാകുമെന്നാണ് വാദം. എന്നാൽ കേരളത്തിൽ കുപ്പിവെള്ളം നടത്തുന്നവരൊക്കെ ബഹുരാഷ്ട്ര കുത്തകകളാണ്. അവരെ തൊടാൻ എല്ലാവർക്കും പേടിയാണ്. ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഏതായാലും ആവിയായി.
https://www.facebook.com/Malayalivartha
























