ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിൽ മുച്ചക്രവാഹന വിതരണം മാറ്റി; ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഉപരോധിച്ചു

ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്ര സിഡന്റിന്റെ നിര്‍ദേശപ്രകാരം മുച്ചക്രവാഹന വിതരണം അപ്രതീക്ഷിതമായി മാറ്റിയത് ഭിന്നശേഷിക്കാരായ ഗുണഭോക്‌താക്കളെ വലച്ചു. ഇതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഗുണഭോക്‌താക്കളായ 16 പേരാണ് നാലു മണിക്കൂറോളം കാത്തിരുന്നു വലഞ്ഞത്.
പോലീസും പ്രതിഷേധക്കാരും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വാഹനങ്ങള്‍ വിതരണം ചെയ്‌ത് അധികൃതര്‍ തലയൂരി. കഴിഞ്ഞ കമ്മിറ്റിയിലെ തീരുമാനപ്രകാരമാണ് ഇന്നലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. രാജാക്കാട്, രാജകുമാരി, നെടുങ്കണ്ടം, കരുണാപൂരം, പാമ്ബാടുംപാറ, സേനാപതി പഞ്ചായത്തുകളില്‍ നിന്നുള്ള 16 ഗുണഭോക്‌താക്കളെ കണ്ടെത്തുകയും ചെയ്‌തു.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു അറിയിപ്പ് ലഭിച്ചതനുസരിച്ച് രാവിലെ എട്ടോടെ 16 പേരും ഓഫീസിലെത്തി. നെടുങ്കണ്ടം ജോയിന്റ് ആര്‍.ടി.ഒ: ജയേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനു പിന്നാലെ വിതരണച്ചടങ്ങ് മാറ്റിവയ്‌ക്കാന്‍ പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ നിര്‍ദേശം നല്‍കിയതായി സെക്രട്ടറി അറിയിക്കുകയായിരുന്നു.
ഗുണഭോക്‌താക്കളില്‍ പലരും കിലോമീറ്റര്‍ അകലെ നിന്നു ടാക്‌സി വാഹനങ്ങളിലാണ് എത്തിയത്. ചിലര്‍ ബഹളമുണ്ടാക്കുകയും മറ്റുള്ളവര്‍ തിരികെ മടങ്ങാനൊരുങ്ങുകയും ചെയ്‌തതോടെ ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ഗോപീകൃഷ്‌ണനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ ഓഫീസിന്റെ ഗേറ്റ് അടച്ചശേഷം കുത്തിയിരിപ്പുസമരം ആരംഭിച്ചു.
വിവരമറിഞ്ഞ് പോലീസും സ്‌ഥലത്തെത്തി. തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധവും അവസാനിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി.ആലീസാണ് വിതരണം നിര്‍വഹിച്ചത്.
യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ഭരണസമിതിയിലെ ആറംഗങ്ങള്‍ പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാറിനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. സ്വന്തം സ്‌ഥാനമുറപ്പിക്കാന്‍ ഓടി നടക്കുന്ന പ്രസിഡന്റ് സാധാരണക്കാരെ മാനിക്കാതെ പരിപാടി മാറ്റിവച്ചതില്‍ പ്രതിഷേധമുണ്ടെന്ന് ജി. ഗോപകൃഷ്‌ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























