നഴ്സിങ് സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുമ്പോഴും ഈ മേഖലയിൽ പഠിച്ചിറങ്ങി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുന്നു ; 511 നഴ്സിങ് കോളേജുകളിലായി 17,600 വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയിട്ടും രജിസ്റ്റര്‍ ചെയ്യുന്നത് 9766 പേര് മാത്രം ; ഭൂമിയിലെ മാലാഖമാർ എവിടെ ?

കേരളത്തിലെ യുവതയ്ക്ക് നേഴ്സിങ് മേഖലയോട് പ്രിയം കുറയുന്നു. കേരളത്തിൽ നഴ്സിങ് സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ പോലും ഈ മേഖലയിൽ പഠിച്ചിറങ്ങി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. പഠനശേഷം കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നവരും വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരും കുറയുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ നഴ്സിങ് കൗൺസിൽ റിപ്പോർട്ട് പ്രകാരം 2005ൽ നഴ്സിങ് പഠനത്തിന് 124 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. 2012ൽ അത് 483 ആയും 2016ൽ 511 സ്ഥാപനങ്ങളായി ഉയർന്നു. ഈ കാലയാളവിൽ ജനറൽ നഴ്സിങ്, മിഡ് വൈഫറി കോഴ്സിന് ആവശ്യക്കാർ കുറയുകയും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ആവശ്യക്കാർ കൂടുകയും ചെയ്തു. 2016ൽ എല്ലാത്തരം നഴ്സിങ് സ്ഥാപനങ്ങളിലുമായി 17,600 സീറ്റുകളുണ്ടായിരുന്നു. അതിൽ 10 ശതമാനം പൊതുമേഖല സ്ഥാപനങ്ങളിലായിരുന്നു. എന്നാൽ, കോഴ്സ് കഴിഞ്ഞ് കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 9,766 മാത്രമാണ്. സീറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 7,834 പേരുടെ കുറവ് വ്യക്തമാകുന്നു. പഠനം ഇടക്കുനിര്ത്തുക, സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ തികയാതെ സ്ഥാപനങ്ങള്‍ അധ്യയനം നടത്തുക, കേരളത്തില്‍ പഠിച്ചശേഷം ഇവിടെ രജിസ്റ്റര്‍ ചെയ്യാതിരിക്കുക എന്നിവ ഇതിനു കാരണങ്ങളായി കണക്കാക്കുന്നു
വിദേശത്തേക്കു പോകുന്ന നഴ്സുമാരുടെ എണ്ണവും കുറഞ്ഞു. 2011ൽ 30,038, 2013ൽ 26,138, 2016ൽ 20,622 എന്നിങ്ങനെയാണ് കണക്ക്. 2011ലെ 32.8 ശതമാനത്തിൽനിന്ന് 2016ൽ 23.2 ശതമാനമായാണ് കുറഞ്ഞത്. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ നഴ്സുമാരുള്ളത്, 57 ശതമാനം. ഇതിൽ കൂടുതൽസൗദി അറേബ്യയിലും. അതേസമയം സൗദിയിലേക്കു പോകുന്നവർ 2011ൽ 32 ശതമാനമായിരുന്നെങ്കിൽ 2016ൽ 22 ശതമാനമായി കുറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിെൻറ പ്രതിഫലനം, സ്വദേശിവത്കരണം, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽനിന്ന് നഴ്സുമാരെ അകറ്റുന്നത്. യു.എസ്.എ, യു.കെ, ആസ്ട്രേലിയ, അയർലൻഡ് എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്. എന്നാൽ കാനഡയിലേക്ക് പോകുന്നവർ 3.3 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി വർധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2011ൽ 6,564, 2013ൽ 7,662, 2016ൽ 3,862 എന്നിങ്ങനെയാണ് കണക്കുകൾ. 57.2 ശതമാനവുമായി ഡൽഹിയാണ് മുന്നിൽ.
അതേസമയം കേരളത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ച് സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറല്‍, ബിഎസ്സി നഴ്സുമാര്‍ക്ക് ഈ ശന്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും. ഡിഎ, ഇന്‍ക്രിമെന്റ്, വെയ്റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























