ഇച്ച ആദ്യമായി എന്നോട് പ്രണയം തുറന്ന് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഭയമായിരുന്നു; ആ കായലിനരികിൽ ഇരുന്നാണ് ഞങ്ങളുടെ സ്വപ്നങ്ങൾ നെയ്ത്കൂട്ടിയത്: ഗൾഫിൽ പോയതിന് ശേഷം ഇച്ച എനിക്ക് ഒരു സർപ്രൈസ് തന്നു- കെവിന്റെ ഓർമ്മകളിൽ നീനു പറയുന്നു

അമലഗിരിയിലെ ബികെ കോളേജില്‍ ജിയോളജി ആന്‍ഡ് വാട്ടര്‍ മാനേജുമെന്റ് ബിരുദപഠനത്തിന് ചേർന്ന് രണ്ട് മാസത്തിന് ശേഷമാണ് നീനു ആദ്യമായി കെവിനെ കാണുന്നത്. കൊല്ലത്തേക്കുള്ള ബസ്സിനായി നീനുവും സുഹൃത്തായ അനിതയും കെഎസ്‌ആര്‍ടിസി ബസ്സ് സ്‌റ്റാന്റിലേക്ക് പോയപ്പോള്‍ അനിതയെ കാണാന്‍ വന്ന സുഹൃത്തിന്റെ കൂടെ കെവിനും ഉണ്ടായിരുന്നു.
"ഞങ്ങള്‍ ഫോണില്‍ ഒന്നോ രണ്ടോ തവണ സംസാരിച്ചതേ ഉണ്ടായിരുന്നുള്ളൂ. ബസ് സ്‌റ്റാന്‍ഡില്‍ നിന്നും ഞങ്ങള്‍ കൂടുതലായൊന്നും സംസാരിച്ചിരുന്നില്ല" - നീനു പറഞ്ഞു. ആ ബന്ധം പിന്നീട് വളര്‍ന്നു. ഫോണില്‍ ദീര്‍ഘനേരം സംസാരിക്കാന്‍ തുടങ്ങി. കെവിന്‍ ആദ്യമായി പ്രണയം പറഞ്ഞപ്പോള്‍ നീനുവിന്റെ ഉള്ളില്‍ ഭയമായിരുന്നു.
"എനിക്കറിയാമായിരുന്നു എന്റെ കുടുംബക്കാര്‍ ഇതിന് അനുവദിക്കില്ലെന്ന്. എന്റെ വീട്ടിലെ എല്ലാ പ്രശ്‌നങ്ങളും എനിക്ക് നന്നായി അറിയാം. എന്റെ ചാച്ചന്‍ ലാറ്റിന്‍ കാത്തലിക്കും അമ്മ മുസ്ലിമുമാണ്. അവര്‍ വിവാഹം കഴിച്ചപ്പോള്‍ ചാച്ചനെ പള്ളിയില്‍ നിന്ന് പുറത്താക്കി. ശേഷം മറ്റൊരു പള്ളിയില്‍ ചേരുകയായിരുന്നു. എന്റെ കുടുംബത്തില്‍ അധികം സന്തോഷമൊന്നുമില്ലായിരുന്നു. "
കെവിനെ വീണ്ടും കാണണമെന്ന് നീനു ആവശ്യപ്പെടുകയായിരുന്നു. "എന്റെ കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും ഞാന്‍ കെവിന്‍ ചേട്ടന് പറഞ്ഞുകൊടുത്തു. അതൊന്നും പ്രശ്‌നമല്ല ഞാന്‍ നീനുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കെവിന്‍ ചേട്ടന്‍ മറുപടി പറഞ്ഞത്". പിന്നീടുള്ള കുറച്ച് മാസങ്ങള്‍ നീനുവിന് നല്ല ഓര്‍മ്മകളായിരുന്നു കെവിന്‍ സമ്മാനിച്ചത്. നീനു കെവിനെ ഇച്ചാ എന്ന് വിളിച്ച് തുടങ്ങിയപ്പോള്‍ കെവിന്‍ നീനുവിനെ പൊന്നി എന്നും വിളിച്ചുതുടങ്ങി. കെവിന്‍ നീനുവിനെ നിരവധി പള്ളികളിലും അമ്ബലങ്ങളിലും കൊണ്ടുപോകുമായിരുന്നു. ഇന്ന് അത് നീനുവിന് ഓര്‍മ്മകള്‍ മാത്രമാണ്.
"ഞങ്ങളും സാധാരണ പ്രണയിതാക്കളെ പോലെയായിരുന്നു. ദീര്‍ഘനേരമുള്ള ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു, സിനിമയ്‌ക്കും മാളിലും പോകുമായിരുന്നു. എങ്കിലും എപ്പോഴും മനസ്സില്‍ പേടിയായിരുന്നു, വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ. ഞങ്ങള്‍ കുമരകം പോകുകയും കായലിനരികെ കുറേ സമയം ചെലവഴിക്കുകയും ചെയ്യും. അവിടെ നിന്നായിരുന്നു ഞങ്ങളുടെ സ്വപ്‌നങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യുക."
കെവിന്‍ എന്നും അവളെ സന്തോഷിപ്പിക്കുമായിരുന്നു. ജോലി കിട്ടി ദുബായില്‍ പോയപ്പോഴും കെവിന്‍ അവള്‍ക്ക് സമ്മാനങ്ങള്‍ അയയ്‌ക്കാന്‍ മറന്നില്ല. 2018 ഫെബ്രുവരിയിലായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ് കെവിന്‍ നീനുവിന് നല്‍കിയത്. നീനുവിനോട് പറയാതെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്‌ത് അവളെ കാണാനായി അവന്‍ എത്തി. ശേഷം തമ്മില്‍ ചെറിയ സൗന്ദര്യപിണക്കള്‍ ഉണ്ടായിരുന്നെങ്കിലും അതിനൊക്കെ ആയുസ്സ് കുറവായിരുന്നു.
എന്നാല്‍ ശരിക്കുള്ള പ്രശ്‌നം തുടങ്ങിയത് മെയ് മാസം മുതലായിരുന്നു. നീനുവിന്റെ കുടുംബക്കാര്‍ നീനുവിന് വിവാഹം ആലോചിക്കാന്‍ തുടങ്ങി. പിരിയാന്‍ പറ്റില്ലെന്ന് മനസ്സിലായതിന് ശേഷമാണ് ഇരുവരും രജിസ്‌റ്റര്‍ ചെയ്യുന്നത്. രജിസ്‌റ്റര്‍ വിവാഹത്തിന് ശേഷം നീനുവിനെ കെവില്‍ അവളുടെ ഹോസ്‌റ്റലില്‍ കൊണ്ടുവിടുകയും കെവിന്‍ സുഹൃത്തായ അനീഷിന്റെ വീട്ടിലേക്കു പോകുകയും ചെയ്‌തു.
കിടക്കുന്നതിന് മുമ്ബ് നീനു അവളുടെ വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോട് അവളുടെ തീരുമാനത്തെക്കുറിച്ച് പറയുകയും ചെയ്‌തു. അവരുടെ മറുപടിക്കായി അവള്‍ കാത്തിരുന്നില്ല. അതുവരെ കെവിന്റെയും നീനുവിന്റെയും വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് കെവിന്റെ അച്ഛന്‍ നീനുവിനെക്കുറിച്ച് അറിയുന്നത്.
https://www.facebook.com/Malayalivartha























