ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നു, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍. പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റ് കൂടി ഉടച്ചതോടെ അടുത്ത തവണ കേരളത്തില്‍ കോണ്‍ഗ്രസ് ഭരിക്കാനുള്ള സാധ്യതകളും മങ്ങുന്നു... 2021ല്‍ ഒരു പക്ഷെ, പി.കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസിന് ഭരണത്തില്‍ പങ്കാളികളാകേണ്ടി വരും

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ തന്റെ തട്ടകം ഒരുക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി കളിതുടങ്ങി. കേരളാ കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ തിരികെ എത്തിച്ചും കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് വാങ്ങി കൊടുത്തും ആദ്യ ഗെയിം കുഞ്ഞാപ്പ വിന്‍ ചെയ്തിരിക്കുന്നു. സി.പി.എം നേതാവാണെങ്കിലും അടുത്ത സുഹൃത്തായ എളമരം കരീമിനെ രാജ്യസഭയില്‍ എത്തിക്കുന്നതിലും കുഞ്ഞാപ്പ ചരട് വലിക്കുന്നെന്നാണ് അറിയുന്നത്. ചെറിയാന്‍ ഫിലിപ്പിനെന്ന് ഇതുവരെ പറഞ്ഞിരുന്ന രാജ്യസഭാ സീറ്റിലേക്ക് അവസാന നിമിഷം എളമരത്തെ പരിഗണിക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായാല്‍ യു.ഡി.എഫിന്റെ പ്രധാനഘടകക്ഷിയായ മുസ്ലിംലീഗിന് നിര്‍ണായക സ്വാധീനമുണ്ടാകും. ഭൂരിപക്ഷം കുറവാണെങ്കില്‍ ലീഗിന് നിര്‍ണായക ശക്തിയാകും. സി.പി.എം നേതാക്കളുമായി കുഞ്ഞാലിക്കുട്ടിക്കുള്ള ബന്ധം ഉപയോഗിച്ച് എല്‍.ഡി.എഫിന്റെ പിന്തുണ പുറത്ത് നിന്ന് ഉള്‍പ്പെടെ നേടാം. അങ്ങനെയെങ്കില്‍ മലപ്പുറം എം.പിയായ കുഞ്ഞാലിക്കുട്ടിക്ക് അടുത്ത തവണ കേന്ദ്രക്യാബിനെറ്റ് മന്ത്രിയാകാം. ഇതെല്ലാം മുന്നില്‍ കണ്ടുള്ള കളികളാണ് നടക്കുന്നത്. ഈ കളിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വെറും കാഴ്ചക്കാരായി മാറുന്നു. കോണ്‍ഗ്രസിന്റെ സീറ്റ് പോയതില്‍ വി.എം സുധീരന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതും കെ.മുരളീധരന്‍ പരിഹാസം നടത്തിയതും അതുകൊണ്ടാണ്.
ലീഗിന് 18 ഉം കേരളാ കോണ്‍ഗ്രസിന് ആറും എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 22ഉം. ഈ അംഗബലം ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടി വിലപേശല്‍ നടത്തിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളാകോണ്‍ഗ്രസിനെ യു.ഡി.എഫിലെത്തിക്കാന്‍ ചരട് വലിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. കെ.എം മാണിയുണ്ടെങ്കില്‍ ലീഗിന്റെ ശക്തി ഇരട്ടിയാകും. കാരണം രണ്ട് കൂട്ടര്‍ക്കും ഒരുമിച്ച് നിന്ന് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്താം. കേരളാ കോണ്‍ഗ്രസിന് ഒരു എം.പിയെ കൂടി ലഭിച്ചാല്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് കൂടി ഉപയോഗിച്ച് കുഞ്ഞാപ്പയ്ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ തന്റെ ക്യാബിനെറ്റ് കസേര ഉറപ്പിക്കാം.
ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിന് പിന്തുണ അറിയിക്കും മുമ്പ് ജോസ് കെ. മാണിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് വഴിയൊരുക്കിയത് കുഞ്ഞലിക്കുട്ടിയായിരുന്നു. ആ കൂടിക്കാഴ്ചയില്‍ കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് രാഹുല്‍ പോസിറ്റീവായി പ്രതികരിച്ചിരുന്നു. ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല. രാജ്യസഭാ സീറ്റ് ചര്‍ച്ചയായപ്പോള്‍ പി.ജെ കുര്യനെ വെട്ടാന്‍ ഉമ്മന്‍ചാണ്ടി തന്റെ ചാവേറുകളെ ഇറക്കി വിട്ടു. എല്ലാരും കൂടി ഇവിടെ തമ്മിലടിയായപ്പോള്‍ രാഹുല്‍ഗാന്ധിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായില്ല. കര്‍ണാടക മോഡല്‍ രാഷ്ട്രീയ തന്ത്രമാണ് രാഹുല്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്. അതിന്റെ ചെറിയൊരു പതിപ്പാണ് കേരളത്തിലെ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ നടന്നത്.
ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പി.കെ കുര്യന് സീറ്റ് നിഷേധിച്ചതോടെ അകല്‍ച്ച കൂടുതലാവും. അതോടെ അടുത്ത തവണ കേരളത്തില്‍ അധികാരത്തിലെത്താനുള്ള കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങും. അങ്ങനെയെങ്കില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പിന്തുണ നല്‍കി ഭരിക്കേണ്ടിവരും. ഇപ്പോള്‍ കര്‍ണാടകത്തില്‍ സംഭവിച്ചതും അതാണല്ലോ?
https://www.facebook.com/Malayalivartha























