ഒരിക്കല്‍ പോലും പിടിക്കപ്പെടാതെ നൂറ്റിയന്‍പതില്‍പരം മോഷണം! ഒടുവില്‍ പോലീസ് പിടിയിലായി

വൃദ്ധജനങ്ങളെ തിരഞ്ഞു പിടിച്ചു കബളിപ്പിച്ച് മോഷണം നടത്തിയിരുന്ന ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്‍ഡിഒ ചിറയില്‍ സുരാജ് എന്ന ശ്യാംകുമാര്‍(39) അറസ്റ്റിലായി. വൃദ്ധരുടെ ആഭരണങ്ങള്‍ പൊതുവെ മുക്കുപണ്ടമാകില്ലെന്ന കണ്ടെത്തലാണ് ഇവരെ ചുറ്റിപ്പറ്റി മോഷണം നടത്താന്‍ കാരണമത്രേ. കഴിഞ്ഞ മാസം 28-ന് പകല്‍ പന്തളത്തു നിന്നു മരുന്നുകളും വാങ്ങി വീട്ടിലേക്കു പോയ പൂഴിക്കാട് തവളംകുളം കോളപ്പാട്ട് വീട്ടില്‍ രാജമ്മയുടെ (76) ഒരു പവന്റെ വള മോഷ്ടിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.
രാജമ്മ മെഡിക്കല്‍ മിഷന്‍ ജംക്ഷനു സമീപം നില്‍ക്കുമ്പോള്‍ സ്‌കൂട്ടറില്‍ എത്തിയ ഇയാള്‍ അനുനയത്തില്‍ പരിചയപ്പെട്ടാണ് മോഷണം നടത്തിയത്. മകളുടെ വിവാഹത്തിനു സ്വര്‍ണം എടുക്കാന്‍ വന്നതാണെന്നും ഇത്തരത്തിലുള്ള ഫാഷനില്‍ വള തീര്‍പ്പിക്കണമെന്നും അതിനായി മൊബൈലില്‍ ഒരു പടം എടുക്കാന്‍ വള ഊരിത്തരണമെന്നും വിനയപൂര്‍വം അഭ്യര്‍ഥിച്ചു. ഇയാളുടെ വാചാലതയില്‍ വീണ രാജമ്മ വള ഊരി നല്‍കി. അതു കയ്യില്‍ വാങ്ങിയ മാത്രയില്‍ സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു. അബദ്ധം പിണഞ്ഞ വീട്ടമ്മ ബന്ധുക്കളെ കൂട്ടി പന്തളം പൊലീസില്‍ പരാതി നല്‍കി.
പൊലീസ് അന്വേഷിക്കുന്നതിനിടെ സമാനമായ കേസുകള്‍ ജില്ലയില്‍ പലഭാഗത്തും നടന്നിരുന്നതായി ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നു ജില്ലാ പൊലിസ് മേധാവി ടി.നാരായണന്റെ നിര്‍ദേശപ്രകാരം അടൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്നു മുതല്‍ പന്തളം സിഐ ഇ.ഡി.ബിജു, എസ്‌ഐ പി.ശ്രീജിത്, ബി.സജീഷ്‌കുമാര്‍ സിപിഒമാരായ യു.അനീഷ്‌കുമാര്‍, സാം മാത്യു എന്നിവരടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു. ഇയാളെ പിടികൂടാന്‍ വേറെയും പൊലീസ് സംഘത്തെ ജില്ലയില്‍ പലേടത്തും നിയോഗിച്ചു.
രാജമ്മയുടെ വള മോഷ്ടിക്കുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ ലഭിച്ച പൊലീസ് സ്‌കൂട്ടറുകളുടെ ഷോറൂമുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അവിടെ ഒരിടത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് അന്വേഷണത്തിനു സഹായകമായത്. ഇതില്‍ കണ്ടയാളെ രാജമ്മ തിരിച്ചറിഞ്ഞു. തുടര്‍ന്നു ഹരിപ്പാട് കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പാട്ടെ വീടിനു സമീപത്തു നിന്ന് കഴിഞ്ഞ ദിവസം ഇയാള്‍ പിടിയിലായത്. സമൂഹത്തില്‍ മാന്യനായി നടിച്ചു ജീവിക്കുന്ന ഇയാള്‍ വൃദ്ധജനങ്ങളുടെ വിശ്വാസം സമ്പാദിച്ച് മോഷണം നടത്തുന്ന രീതി തുടര്‍ന്നുപോന്നു. ഭാര്യാഗൃഹം സ്ഥിതിചെയ്യുന്ന ഏറ്റുമാനൂരില്‍ തുടങ്ങി റാന്നി, പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, പാല, കോട്ടയം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം, കോഴഞ്ചേരി, അടൂര്‍, ഓച്ചിറ, ഇലന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിയാണ് ഒടുവില്‍ പന്തളത്തെത്തിയത്.
2017 ജൂണില്‍ പാലാ സ്വദേശി അന്നമ്മ ജോസഫിന്റെ അഞ്ചു പവന്റെ മാലയും ഒക്ടോബറില്‍ ഓച്ചിറയില്‍ നിന്നു മണിയമ്മ എന്ന വീട്ടമ്മയുടെ അഞ്ചരപ്പവന്റെ മാലയും മോഷ്ടിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇലന്തൂര്‍ പൂവാണിത്തറയില്‍ ജനാര്‍ദ്ദനന്റെ ഒന്നരപ്പവന്റെ മോതിരവും കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സ്ത്രീയുടെ രണ്ടു പവന്റെ മാലയും കവര്‍ന്നു. പന്തളത്തേത് ഉള്‍പ്പെടെ കുറച്ചു സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഓച്ചിറയില്‍ മാത്രം വീട്ടമ്മയെ ആക്രമിച്ചാണ് മാല മോഷ്ടിച്ചത്.
മോഷണത്തിനിടെ കള്ളത്തരം വെളിച്ചത്തായാല്‍ മാപ്പു പറഞ്ഞ് ആഭരണം ഉടമസ്ഥനു തിരികെ നല്‍കി തടിയൂരുകയാണ് പതിവ്. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും ആരെയും വലയില്‍ വീഴ്ത്തുന്ന സംസാര ശൈലിയുമാണ് ഇയാളുടേതെന്ന് പൊലീസ് പറഞ്ഞു. നാട്ടില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 'മാന്യന്‍' എന്ന മറുപടിയാണ് ലഭിച്ചത്. മോഷണമുതല്‍ വില്‍ക്കാന്‍ ചെല്ലുന്ന കടകളിലും സംശയത്തിനിടവരുത്താതെയാണ് പെരുമാറിയത് .ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ഡിവൈഎസ്പി ആര്‍.ജോസ് പറഞ്ഞു.
https://www.facebook.com/Malayalivartha























