മറിയാമ്മയുടെ ആഡംബര ജീവിതം കണ്ട് പലപ്പോഴും നാട്ടുകാർ അന്ധാളിച്ച് നിന്നു... മറിയാമ്മ എന്ന സൂസന്‍ ആന്റി കോട്ടയത്തെ പത്രാസുകാരിയായി വിലസുമ്പോൾ കൈയിൽ വീഴുന്നത് നാട്ടിലെ വമ്പന്മാർ; സംസാരിച്ച് അടുത്ത് കൂടിയാൽ പിന്നെ നഗ്ന ചിത്രങ്ങൾ കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം തട്ടും; ചോദ്യം ചെയ്യലില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തട്ടിപ്പു കേസിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടി നാട്ടുകാരുടെ പ്രിയപ്പെട്ട സൂസൻ ആന്റി. അശ്‌ളീല ഫോട്ടോസ് കയ്യിലുണ്ടെന്നും പരസ്യപ്പെടുത്തി അപമാനിക്കുമെന്നും പറഞ്ഞ് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പൊലീസ് പിടിയിലായതോടെ തട്ടിപ്പിന്റെ ചുരുളുകൾ അഴിയുന്നത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി തട്ടിപ്പുകേസിൽ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്ത സൂസനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് കണ്ടെത്തി. മുന്പും കോട്ടയത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്. യുവാക്കളോടൊപ്പം ചുറ്റിത്തിരിഞ്ഞ് നടന്ന് സാന്പത്തികം ആവശ്യമുള്ളവരെ കണ്ടെത്തി ഇവരെ വലയിൽ വീഴ്ത്തി തട്ടിപ്പ് നടത്തുകയാണു പതിവ്.
കോട്ടയത്ത് റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഡോക്ടറുമായുള്ള അടുപ്പം മുതലെടുത്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സൂസനും സംഘവും അറസ്റ്റിലായത്. തിരുവല്ല, ചെങ്ങന്നൂർ, പുളിക്കീഴ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പ് നടത്തിയതിനു ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇന്നലെ സൂസനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണു മറ്റു തട്ടിപ്പുകളെക്കുറിച്ചു വിവരം ലഭിച്ചത്. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2001 മുതൽ 2018 വരെ കാലയളവിൽ എട്ടുകേസുകൾ സൂസനെതിരെയുണ്ട്.
പണം ആവശ്യമുണ്ടെങ്കിൽ ചെറിയ പലിശയ്ക്കു തരാമെന്നു പറഞ്ഞു പരിചയക്കാരെ കബളിപ്പിച്ചതടക്കമുള്ള കേസുകളാണ് സൂസനെതിരെ പുളിക്കീഴ് സ്റ്റേഷനിലുള്ളത്. ഒരുശതമാനം പലിശയ്ക്കു ഒരുകോടി രൂപ നൽകുന്നതിനു മുൻകൂറായി ഡോക്യുമെന്റേഷൻ ഫീസ് ഇനത്തിൽ മൂന്നുലക്ഷം രൂപ വാങ്ങി മുങ്ങുകയാണ് രീതി. മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ കേസും ഇവർക്കെതിരെയുണ്ട്.
ഏറ്റുമാനൂർ സ്വദേശിയെ ചെങ്ങന്നൂരിൽ എത്തിച്ചു ഒരുകോടി രൂപ തരാമെന്നു പറഞ്ഞു ഡോക്യുമെന്റേഷൻ ഫീസിനത്തിൽ മൂന്നുലക്ഷം രൂപ തട്ടിയെടുത്ത കേസാണ് ചെങ്ങന്നൂർ സ്റ്റേഷനിലുള്ളത്. സൂസനൊപ്പം അറസ്റ്റിലായ ബിജുരാജിന്റെ പേരിലും അടിപിടിയുൾപ്പെടെയുള്ള കേസുകൾ ആറൻമുള പോലീസിലുണ്ട്. പത്തനംതിട്ട, കോഴഞ്ചേരി ഭാഗങ്ങളിൽ സൂസൻ ഉൾപ്പെടെയുള്ളവരെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
തിരുവല്ല കടപ്ര വടക്കേത്തലയ്ക്കൽ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെണ്ണപ്പാറമലയിൽ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി.എട്ടു ലക്ഷം രൂപയാണ് പലപ്പോഴായി സംഘം ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്.
എന്നാൽ ഇത്തരത്തിൽ മറിയാമ്മയും സംഘവും പല ഉന്നതരേയും കുടുക്കിയതായി അറിവായിട്ടുണ്ട്. ആരും പൊലീസിൽ അറിയിച്ചില്ലെന്നു മാത്രം. ആരെയൊക്കെ വീഴ്ത്തിയെന്ന് അറിയാൻ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പത്തനംതിട്ട വളഞ്ഞവട്ടം വടക്കേത്തലയ്ക്കൽ മറിയാമ്മ (44), കോഴഞ്ചേരി മേലേമണ്ണിൽ സന്തോഷ് (40), തോളുപറമ്പിൽ രാജേഷ് (40), പിച്ചൻവിളയിൽ ബിജുരാജ് (40), വെള്ളപ്പാറമലയിൽ സുജിത് (35) എന്നിവരാണ് പിടിയിലായത്. കോട്ടയം വെസ്റ്റ് സി.ഐ.നിർമ്മൽ ബോസ് ഒരുക്കിയ വലയിലാണ് ഇവർ കുടുങ്ങിയത്. കോട്ടയത്തിന് തൊട്ടടുത്ത ജില്ലയിലെ പ്രമുഖ സർക്കാർ ഡോക്ടറാണ് തട്ടിപ്പിനിരയായത്.
ചികിത്സക്കെന്നു പറഞ്ഞാണ് ആറു മാസം മറിയാമ്മ ഡോക്ടറെ സമീപിച്ചത്. പക്ഷേ, അവരുടെ വലയിൽ ഡോക്ടർ അകപ്പെടുകയായിരുന്നു. ഡോക്ടർ രക്ഷപ്പെടാതിരിക്കാനുള്ള അത്യാവശ്യം കുരുക്കുകൾ മുറുക്കിയ ശേഷമാണ് മറിയാമ്മ കളം വിട്ടത്. രണ്ടു മാസം മുമ്പ് ഡോക്ടറോട് മൂന്നു ലക്ഷം രൂപ മറിയാമ്മ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ മറിയാമ്മയുടെ മട്ടുമാറി.
തന്നില്ലെങ്കിൽ താങ്കളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായി. ഡോക്ടർ പ്രമുഖനായതിനാൽ മാനഹാനി ഭയന്ന് ചോദിച്ച പണം റെഡി കാഷായിത്തന്നെ നൽകി. ഒരു മാസം കഴിഞ്ഞില്ല വീണ്ടും മറിയാമ്മ ഡോക്ടറെ സമീപിച്ചു. ഇക്കുറി അഞ്ചു ലക്ഷം രൂപയാണ് ചോദിച്ചത്. ഇനിയും ഈ പേര് പറഞ്ഞ് പണം ആവശ്യപ്പെടരുതെന്ന് പറഞ്ഞ് അതും കൊടുത്തു.
പക്ഷേ, കഴിഞ്ഞ ദിവസം മറിയാമ്മ ചോദിച്ചത് അഞ്ച് ലക്ഷം രൂപ. ഇതോടെ മറിയാമ്മ തന്നെയുംകൊണ്ടേ പോവുകയുള്ളുവെന്ന് മനസിലാക്കിയ ഡോക്ടർ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ ശരണം പ്രാപിക്കുകയായിരുന്നു. കേസ് കോട്ടയം വെസ്റ്റ് സി.ഐക്ക് കൈമാറിയതോടെ ക്ലൈമാക്സായി. തുടർന്ന് വെസ്റ്റ് സി.ഐ. യുടെ നിർദ്ദേശപ്രകാരം അഞ്ചു ലക്ഷം രൂപ തരാം എന്നുപറഞ്ഞ് ഡോക്ടർ മറിയാമ്മയെ കോട്ടയത്ത് വിളിച്ചുവരുത്തുകയായിരുന്നു. ആഡംബരകാറിൽ കോടിമത എം.ജി റോഡിൽ എത്തിയ സംഘത്തെ മഫ്ടിയിലുണ്ടായിരുന്ന ആന്റി ഗുണ്ടാ സ്ക്വാഡ് ഞൊടിയിടയിൽ കുടുക്കി.
https://www.facebook.com/Malayalivartha























