1981 മുതല്‍ ഉമ്മന്‍ചാണ്ടി തന്നെ ഒതുക്കാന്‍ കളി തുടങ്ങിയതാണെന്ന് പി.ജെ കുര്യന്‍. അവസാനം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനാകുന്നതിന് തടയിട്ടു. അതിനായി വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. രാഷ്ട്രീയമായല്ലാതെ ഉമ്മന്‍ചാണ്ടിയുടെ ഒരു സഹായവും സ്വീകരിച്ചിട്ടില്ലെന്നും പി.ജെ കുര്യന്‍ വ്യക്തമാക്കി

രാഷ്ട്രീയ സഹായം അല്ലാതെ മറ്റെന്ത് സഹായം ഉമ്മന്‍ചാണ്ടി തനിക്ക് ചെയ്ത് തന്നെന്ന് വ്യക്തമാക്കണമെന്ന് പി.ജെ കുര്യന്‍. രാഷട്രീയ സഹായമല്ലാതെ മറ്റൊന്നും ഉമ്മന്‍ചാണ്ടി ചെയ്തിട്ടില്ല. അത് അദ്ദേഹത്തിന്റെ കടമയാണെന്നും കുര്യന്‍ വെണ്ണിക്കുളത്തെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഏതെങ്കിലും കേസില്‍ ഉമ്മന്‍ചാണ്ടി സഹായിച്ചിട്ടുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അക്കാര്യം ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ മറുപടി പറയാമെന്നും കുര്യന്‍ പറഞ്ഞു. വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മന്‍ചാണ്ടിയുടെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കും നിര്‍ണായകമായ ചില രാഷ്ട്രീയ കാര്യങ്ങള്‍ പോലും ഉമ്മന്‍ചാണ്ടി ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മന്‍ചാണ്ടിക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നപ്പോഴും അതൊന്നും ശരിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്നെ അധിക്ഷേപിച്ചെന്നും പി.ജെ കുര്യന്‍ പറഞ്ഞു. കുറേ കാലമായി ഉമ്മന്‍ചാണ്ടി തന്നെ ദ്രോഹിക്കുന്നു. 2006ല്‍ ആന്റണിയുടെ നിര്‍ബന്ധപ്രകാരമാണ് തനിക്ക് സീറ്റി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് രാജ്യസഭാ സീറ്റ് നല്‍കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി കളിച്ചു. എന്നിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും കുര്യന്‍ ആരോപിച്ചു. കൂടുതല്‍ ലോക്‌സഭാ സീറ്റ് കിട്ടണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് വേണമെന്നും അതിന് അവര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നും ഹൈക്കമാന്‍ഡിനോട് പറഞ്ഞു. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് രാജ്യസഭാ സീറ്റിനേക്കാളും പ്രധാനം ലോക്‌സഭാ സീറ്റാണ്. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ കെ.എം മാണിയോട് യാതോരു വിരോധവുമില്ല. ആരെങ്കിലും നിഷേധിക്കുമോ രാജ്യസഭാ സീറ്റെന്നും കുര്യന്‍ ചോദിച്ചു. ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ഘടകക്ഷികളെ ഉപയോഗിക്കുകയായിരുന്നെന്നും കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗമായ തന്നോട് ചോദിക്കാതെയാണ് കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതെന്നും സീറ്റ് കൊടുത്ത ശേഷം ഫോണിലൂടെ പോലും അറിയിക്കാനുള്ള മാന്യത കാട്ടിയില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മന്‍ചാണ്ടിയെ സമീപിച്ചില്ല. രാജ്യസഭാ സീറ്റ് വിഷയ്തതില്‍ ഉമ്മന്‍ചാണ്ടി അനുയായികളെ വിട്ട് തന്നെ അധിക്ഷേപിച്ചിട്ട് ഫോണിലൂടെ പോലും സോറി പറഞ്ഞില്ല. രമേശ് ചെന്നിത്തല നേരില്‍ക്കണ്ട് ക്ഷമ ചോദിച്ചു. 1981 രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പാക്കി, അപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് എന്നെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന് ആന്റണിയോട് നിര്‍ബന്ധിച്ചു. 2000 അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ എന്ന് ആന്റണി ചോദിച്ചപ്പോഴും ഇല്ലെന്ന് പറഞ്ഞിരുന്നു. ഇത്തവണയും രാജ്യസഭാ സീറ്റ് ചോദിച്ചില്ല. എന്നാല്‍ സാറ് രാജ്യസഭയില്‍ വരണം ഡെപ്യൂട്ടി ചീഫ് ആകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് ഹൈക്കമാന്‍ഡിനോട് സീറ്റ് ചോദിച്ചില്ല. പക്ഷെ, അവസാന നിമിഷം ഉമ്മന്‍ചാണ്ടി അട്ടിമറി നടത്തി. അത് മനസിലാക്കിയ താന്‍ എം.എം ഹസന്‍, സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, വിഷ്ണുനാഥ്, പി.സി ചാക്കോ എന്നിവര്‍ക്കാര്‍ക്കെങ്കിലും രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ഹൈക്കമാന്‍ഡിന് കത്തെഴുതിയെന്നും കുര്യന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയാണ്. താനിതുവരെയും സീറ്റ് ചോദിച്ചിട്ടില്ല. 2012ല്‍ ഉമ്മന്‍ചാണ്ടി തനിക്ക് വേണ്ടി സീറ്റിന് വാദിച്ചെന്നത് തെറ്റിദ്ധരിപ്പിക്കലാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന റഹ്മാന്‍ഖാനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ തന്നെ അദ്ദേഹം തന്നോട് രാജ്യസഭാ ഉപാധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗും ഇക്കാര്യം ആവശ്യപ്പെട്ടു. അന്ന് മലബാറില്‍ നിന്നുള്ള ഒരു മുസ്്‌ലിമിനെ രാജ്യസഭയിലെത്തിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. ആ ആവശ്യം എന്തുകൊണ്ട് ഇത്തവണ ഉന്നയിച്ചില്ലെന്നും പി.ജെ കുര്യന്‍ ചോദിച്ചു. ഇത്തവണ തന്നെ ഒഴിവാക്കാന്‍ അധിക്ഷേപിച്ചു. അങ്ങനെ അവസാനം തന്റെ സ്വകാര്യ അജണ്ട ഉമ്മന്‍ചാണ്ടി നടപ്പാക്കുകയും ചെയ്‌തെന്നും കുര്യന്‍ പറഞ്ഞു. അതിന് യു.ഡി.എഫിലെ ചിലരെ കൂട്ട് പിടിക്കുകയും ചെയ്തു.
ഉമ്മന്‍ചാണ്ടിക്കെതിരെ വി.എം സുധീരനും കെ.മുരളീധരനും അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെ പി.ജെ കുര്യന്‍ പരസ്യപ്രതികരണം കൂടി നടത്തിയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപത്തിന്റെ കേളികൊട്ട് വാനോളമുയര്‍ന്നു കഴിഞ്ഞു.
https://www.facebook.com/Malayalivartha























