വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറും ; സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി

സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി. വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 'സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബുകള്‍' സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയ ഹബിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ മഹുവ മൊയ്ത്ര നല്‍കിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഖാനവില്‍കാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിെന വിമര്‍ശിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.
വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017ല്‍ ഉണ്ടായ കോടതി ഉത്തരവ്, സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയം വിശദമായി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് ആഗസ്ത് മൂന്നിന് പരിഗണിക്കും.
https://www.facebook.com/Malayalivartha


























