കീ കീ ചലഞ്ചിന് പിന്നാലെ യുവാക്കൾക്ക് കോടതിയുടെ ചലഞ്ച്- മൂന്ന് ദിവസം സ്റ്റേഷന്‍ വൃത്തിയാക്കണം
അപകടകരമായ കീ കീ ചാലഞ്ച് പ്രോത്സാഹിപ്പിക്കരുതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും നേരത്തെ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെ യുവാക്കള്‍ ചലഞ്ച് തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. ട്രെയിനില്‍ നിന്ന് കികി ചലഞ്ച് നടത്തിയ യുവാക്കള്‍ക്ക് കിടിലം പണിയാണ് ലഭിച്ചത്. ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയായിരുന്ന ഡാന്‍സ്. യുവാക്കളോട് മൂന്ന് ദിവസം റെയില്‍വെ സ്‌റ്റേഷന്‍ വൃത്തിയാക്കണമെന്നാണ് നിര്‍ദേശം. കോടതിയാണ് ശിക്ഷ നല്‍കിയത്. ചലഞ്ചുകളുടെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാനാണ് കോടതി ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്. മൂന്ന് യുവാക്കള്‍ക്കാണ് ശിക്ഷ ലഭിച്ചത്.
20-24 വയസ്സ് പ്രായം വരുന്ന യുവാക്കളാണ് ചലഞ്ച് നടത്തിയത്. മുംബൈയിലെ വസൈ റെയില്‍വെ സ്റ്റേഷനില്‍ നിന്നായിരുന്നു സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഹാരാഷ്ട്രയിലെ പ്രാദേശിക കോടതിയാണ് ശിക്ഷ വിധിച്ചത്.
'കീ കീ ഡൂ യൂ ലവ് മീ, ആര്‍ യൂ റൈഡിംഗ്.'എന്ന വരികള്‍ കേള്‍ക്കുമ്ബോള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി, ഡോര്‍ തുറന്ന നിലയില്‍ വാഹനത്തിനൊപ്പം മെല്ലെ സഞ്ചരിച്ച് പതുക്കെ നൃത്തം ചെയ്ത് തിരികെ ചലിക്കുന്ന വാഹനത്തില്‍ കയറുന്നതാണ് കീ കീ ചലഞ്ച്.
കനേഡിയന്‍ പോപ്പ് ഗായകന്‍ ഡ്രേക്കിന്റെ 'ഇന്‍ മൈ ഫീലിംഗ്‌സ് ' എന്ന ഗാനത്തിലെ വരികളാണ് ചലഞ്ചിനുപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലാകുന്ന കീ കീ ചലഞ്ചിനെതിരെ രാജ്യാന്തര തലത്തില്‍ത്തന്നെ പല പൊലീസ് സേനകളും രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികളെത്തിയതിന്റെ ഭാഗമായി സാരിയുടുത്തും ദാവണിയുടുത്തുമെല്ലാം സിനിമാ താരങ്ങളുള്‍പ്പെടെ കീ കീ ചലഞ്ചില്‍ നൃത്തമാടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.
ബോളിവുഡ് നടിമാരായ അദാ ശര്‍മ, നോറ ഫത്തേഹി, കരിഷ്മ ശര്‍മ, നിയാ ശര്‍മ എന്നിവരുടെ ചുവടു പിടിച്ച് ക്വീന്‍, അപ്പോത്തിക്കരി തുടങ്ങിയ മലയാള സിനിമകളിലുള്ള സാനിയ അയ്യപ്പന്‍ ചെയ്ത കീ കീ ചലഞ്ചും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കീ കീ ചലഞ്ച് വളരെ അപകടകരമായതിനാല്‍ പല രാജ്യങ്ങളും ഇത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഡല്‍ഹി, മുംബയ്, ജയ്പൂര്‍, യു.പി, പഞ്ചാബ് എന്നിവിടങ്ങളിലെ പൊലീസ് കീ കീ ചലഞ്ചിനെതിരായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചലഞ്ചിനിടെ അപകടം സംഭവിക്കുന്ന നിരവധി വീഡിയോകളും സോഷ്യല്‍മീഡിയയിലുണ്ട്. 'നൃത്തം ഫ്‌ളോറില്‍ മതി, റോഡില്‍ വേണ്ടെ'ന്നാണ് ഡല്‍ഹി പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha