റഫാല്‍ യുദ്ധവിമാന കരാറില്‍ റിലയന്‍സിനെ തെരഞ്ഞെടുത്തതില്‍ സര്‍ക്കാരിനു പങ്കില്ല; റഫാല്‍ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണെന്ന് വ്യോമസേനാ മേധാവി ബിരേന്ദര്‍ സിംഗ് ധനോവ

റഫാല്‍ യുദ്ധവിമാന കരാറില്‍ ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുത്തത് ദസോ ഏവിയേഷനാണെന്നും സര്‍ക്കാരിനോ വ്യോമസേനയ്ക്കോ ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും വ്യോമസേനാ മേധാവി ബിരേന്ദര്‍ സിംഗ് ധനോവ. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വ്യോമസേനാ മേധാവി സര്‍ക്കാരിനെ പ്രതിരോധിച്ചു രംഗത്തെത്തിയത്. റഫാല്‍ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും രാജ്യത്തിന്റെ പ്രതിരോധ ശേഷി ഇടപാടിലൂടെ ശക്തിപ്പെടുത്തുമെന്നും ധനോവ മാധ്യമങ്ങളോടു പറഞ്ഞു. റഫാല്‍ വിമാനങ്ങള്‍ മികച്ചതാണ്. ഉപഭൂഖണ്ഡത്തിലേക്ക് അവ എത്തുന്നതോടെ കാര്യങ്ങള്‍ മാറും. റഫാല്‍ ഇടപാടിലൂടെ കൂടുതല്‍ നേട്ടമുണ്ടാകും. മികച്ച പാക്കേജാണ് രാജ്യത്തിനു ലഭിച്ചിരിക്കുന്നത്. റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷനാണ് ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നത്. 36 യുദ്ധവിമാനങ്ങള്‍ ഉചിതമായ രീതിയില്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ക്കു മാത്രമാണു ദസോ വ്യോമസേനയെ സമീപിച്ചിട്ടുള്ളത്- വ്യോമസേനാ മേധാവി പറഞ്ഞു.
അതേസമയം, റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നതിനു 12 ദിവസം മുന്‍പു മാത്രം തട്ടിക്കൂട്ടിയതാണ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കന്പനിയെന്നാണ് ആരോപണം. ഈ ആരോപണത്തിനു വിശ്വസനീയമായ മറുപടി നല്കാന് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനവും വിമാന നിര്‍മാണത്തില്‍ വൈദഗ്ധ്യവുമുള്ള രാജ്യത്തെ ഏക സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍ ലിമിറ്റഡിനെ (എച്ച്എഎല്‍) ഒഴിവാക്കി ഒരു വിമാനം പോലും നിര്‍മിച്ചിട്ടില്ലാത്ത സ്വകാര്യ കന്പനിയെ കരാര്‍ ഏല്‍പ്പിച്ചതും പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിക്കാട്ടുന്നു.
റഫാല്‍ വിമാനങ്ങളുടെ ഉടമകളായ ഫ്രാന്‍സിലെ ദസോയുമായി 2014 മാര്‍ച്ച് 13ന് എച്ച്എഎല്‍ നിര്‍മാണ പങ്കാളിത്ത കരാറില്‍ ഒപ്പിട്ടിരുന്നതുമാണ്. 6,145 കോടി രൂപയുടെ ഈ കരാര്‍ തട്ടിയെടുത്താണ് അനില്‍ അംബാനിയുടെ റിലയന്‍സിനു നല്‍കിയത്. റിലയന്‍സ് ഡിഫന്‍സിന്റെയും ദസോ കന്പനിയുമായി എച്ച്എഎല്‍ ഒപ്പുവച്ച കരാറിന്റെയും അടക്കം രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha
























