ഗിർ വനത്തിനുള്ളിൽ അപൂർവ്വ വൈറസ് ബാധ പടരുന്നു; മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തൊടുങ്ങിയത് 23 സിംഹങ്ങൾ

ഗുജറാത്തിലെ ഗിർ വനത്തിനുള്ളിൽ അപൂർവ്വ വൈറസ് ബാധയെത്തുടർന്ന് സിംഹങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തൊടുങ്ങിയ 23 സിംഹങ്ങളില്‍ പലതിനും കനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ് (സിഡിവി) ബാധയുണ്ടായിരുന്നതായി അധികൃതർ കണ്ടെത്തി.
കാടിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ 23 സിംഹങ്ങളില്‍ 11 എണ്ണത്തിനും സിഡിവി വൈറസും പ്രോട്ടോസോള്‍ അണുബാധയുമുണ്ടായിരുന്നതായാണ് കണ്ടെത്തിയത്. ഗിര്‍ വനത്തില്‍ സിഡി വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകര്‍ 2011ലും 13ലും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
1990 ല്‍ ടാന്‍സാനിയയിലെ സെറെന്‍ഗെട്ടി വനമേഖലയില്‍ ആയിരത്തോളം സിംഹങ്ങളുടെ കൂട്ടമരണത്തിനിടയാക്കിയ വൈറസാണ് സിഡിവി. അന്ന്ടാന്‍സാനിയന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ നിന്ന് വാക്‌സിനുകള്‍ വരുത്തിയാണ് വൈറസിനെ നിയന്ത്രണത്തിലാക്കിയത്.
അമ്രേലി ജില്ലയില്‍ ഗിര്‍വനത്തിലെ ദല്‍ഖാനിയ റേഞ്ചില്‍ സരാസിയയിലെ സിംഹങ്ങള്‍ക്കാണ് രോഗം പടര്‍ന്നത്. സെപ്തംബര്‍ 12 നും 19 നും ഇടയില്‍ 11 സിംഹങ്ങളുടെ ജഡം ലഭിച്ചിരുന്നു. ബാക്കിയുള്ളവയെ പിടികൂടി ജാംവാലയിലെ നിരീക്ഷണകേന്ദ്രത്തിലാക്കി. ഇവിടെ വച്ചാണ് 12 സിംഹങ്ങള്‍ ചത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വൈറസ് പടരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.
https://www.facebook.com/Malayalivartha


























