ഇടുക്കി അണക്കെട്ട് തുറന്നു. ഇടുക്കി ഡാമിന്‍റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നു, പെരിയാറില്‍ പ്രളയം
ഇടുക്കിയിൽ മഴ കനത്തു. ഇന്ന് രാത്രിയോടെ വീണ്ടും മഴ കനക്കുമെന്നു പ്രവചനമുണ്ട്. തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു . നാല്‍പത് സെന്റീമീറ്റര്‍ ആയിരിക്കും ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്റില്‍ അമ്പത് ഘനമീറ്റര്‍ വെള്ളം ആയിരിക്കും ഒഴുക്കി വിടുക. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 2403അടിയിൽ എത്തണമെങ്കിൽ 15അടി വെള്ളം കൂടി മാത്രമേ വേണ്ടൂ. അതുകൊണ്ടുതന്നെ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനം ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നു.
ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്‍റെ മധ്യത്തിലെ ഷട്ടറാണ് തുറന്നത്. മഴശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാൽ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടൽ. അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഇന്നലെ നാല് മണിക്ക് ഷട്ടർ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം. എന്നാൽ പകൽ മഴ മാറി നിന്നതോടെ തീരുമാനം മാറ്റിവച്ചിരുന്നു. . തിരുവനന്തപുരത്ത് ചേർന്ന കെഎസ്ഇബി ബോർഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. കഴിഞ്ഞ തവണ ഡാം തുറക്കാൻ വൈകിയതിനാൽ ബോർഡ് ഏറെ പഴി കേട്ടിരുന്നു.
അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha