ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിച്ചിൽ; മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി വഴിയില്‍ കുടുങ്ങി
ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെ അഡര്‍ലി സ്റ്റേഷന് മുകളിലായാണ് സംഭവം. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി വഴിയില്‍ കുടുങ്ങി.
പാളങ്ങളില്‍ വന്‍ പാറക്കൂട്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് പാളങ്ങളും പല്‍ച്ചക്രവും വളഞ്ഞു പോയതിനെത്തുടര്‍ന്ന് തീവണ്ടി നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ തീവണ്ടി വീണ്ടും കല്ലാര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. ഇവിടെനിന്ന് 180ഓളം വരുന്ന യാത്രക്കാരെ ബസുകളില്‍ ഊട്ടിയില്‍ എത്തിക്കാനുള്ള നടപടി റെയില്‍വേ ആരംഭിച്ചു. പിന്നീട് തീവണ്ടി മേട്ടുപ്പാളയത്ത് തന്നെ തിരിച്ച് എത്തുമെന്നാണ് വിവരം.
കാലാവസ്ഥ അനുകൂലമല്ലാത്തതിനെത്തുടര്‍ന്ന് ബുധനാഴ്ച സര്‍വീസ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഇതേകാരണം കൊണ്ടുതന്നെ മൂന്നുദിവസം തുടര്‍ച്ചയായി സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. വന്‍ പാറകള്‍ വീണതിനാല്‍ അത് പൊട്ടിച്ചു മാറ്റേണ്ടിയും മണ്ണ് നിക്കേണ്ടിയും വരുന്ന പ്രവര്‍ത്തി തുടങ്ങാന്‍ കൂനൂരില്‍ നിന്ന് ജീവനക്കാര്‍ പുറപ്പെട്ടിട്ടുണ്ട്.
ഇടുങ്ങിയ വഴി കാരണം ഉടഞ്ഞ കല്ലും മണ്ണും നീക്കാന്‍ താമസം നേരിടും എന്നാണ് സൂചന. വൈകുന്നേരത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ തീവണ്ടി സര്‍വീസ് നാളെയും റദ്ദായേക്കും.
https://www.facebook.com/Malayalivartha