അമിത്ഷായെ തലപ്പത്തു പ്രതിഷ്ഠിച്ച് എതിര്‍പ്പുകളെ അതിജീവിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോഡിയുടെ ഈ തന്ത്രം വിജയിക്കുമോ?

ബിജെപിയുടെ പ്രതീക്ഷകള്‍ക്കു വിപരീതമായ കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും സംഭവിച്ചു കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദിയുടെ പ്രഭാവത്തിന് നാള്‍തോറും സംഭവിക്കുന്ന മങ്ങല്‍ പാര്‍ട്ടിയെയും ആര്‍എസ്എസ് നേതൃത്വത്തെയും കുറച്ചൊന്നുമല്ല വിഷമവൃത്തത്തിലാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി കളിക്കേണ്ടിവന്ന അതിരുകവിഞ്ഞ വിഗ്രഹവത്കരണവും അവകാശവാദങ്ങളുമാണ് ഇപ്പോഴത്തെ വിഷമസ്ഥിതിയുടെ പ്രധാനകാരണമെന്ന വിലയിരുത്തലുണ്ട്. പാര്‍ട്ടിയുടെ നയങ്ങളുടെ സ്ഥാനത്ത് ഒരു നേതാവിനെ വച്ചുള്ള കെട്ടിയുയര്‍ത്തലുകള്‍ ദോഷം ചെയ്യുമെന്ന് സീനിയര്‍ നേതാക്കള്‍ക്ക് അന്നേ വിമര്‍ശനമുണ്ടായെങ്കിലും അമിത്ഷായെ തലപ്പത്തു പ്രതിഷ്ഠിച്ച് അതിനെയെല്ലാം നിഷ്പ്രഭവമാക്കുവാന്‍ മോദിക്കു കഴിഞ്ഞിരുന്നു. അഞ്ചു വര്‍ഷം തികയുമ്പോള്‍ പഴയ പല അവകാശവാദങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയാണ്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്ന കാര്യം ഏറെ ദുഷ്‌കരമാണെന്ന അഭിപ്രായം ശക്തിപ്പെടുന്നതിനനുസരിച്ച് ചില പകരം വഴികളും ചര്‍ച്ചയാകുന്നുണ്ട്. അതിലൊന്നാണ് മോദിവിരോധത്തെ പാര്‍ട്ടിയില്‍നിന്ന് അടര്‍ത്തിമാറ്റി അധികാരം നിലനിര്‍ത്തുക എന്നത്. അതായത്, മോദിയെ ഒഴിവാക്കി മന്ത്രിസഭ രൂപീകരിക്കുക എന്നത് .
മോദിയ്ക്കു ബദലായി പറഞ്ഞുകേള്‍ക്കുന്ന മുഖ്യമായ പേര് പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷനും നിലവിലെ കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെതാണ്. മഹാരാഷ്ട്രയില്‍നിന്നുള്ള പ്രബല നേതാവായ ഗഡ്കരിയ്ക്ക് വ്യാപകമായ പിന്തുണയുണ്ട്. കഴിഞ്ഞ കുറേനാളുകളായി അമിത്ഷായുടെ നേതൃത്വത്തെയും മോദിയുടെ കഴിവുകേടുകളെയും വിമര്‍ശിച്ചുകൊണ്ട് ഒരു പുതിയ പ്രതീക്ഷയായി തന്റെ പേര് ഉയര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് തുടര്‍ച്ചയായി ബിജെപി നേരിടേണ്ടിവന്ന പരാജയത്തെ രൂക്ഷമായ ഭാഷയിലാണ് ഗഡ്കരി വിമര്‍ശിച്ചത്. വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം എന്നാണ് അമിത്ഷായെ ഉദ്ദേശിച്ച് ഗഡ്കരി പറഞ്ഞത്. മണ്ടത്തരം പറയുന്ന നേതാക്കളുടെ വായില്‍തുണി തിരുകിവച്ചാല്‍ മാത്രമേ പാര്‍ട്ടി രക്ഷപെടുവെന്നും ഇടയക്ക് ഗഡ്കരിയുടോയി പ്രസ്താവന വന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനം ഉന്നയിച്ച് പുതിയ പ്രതീക്ഷയും പ്രതിച്ഛായയും ഉണര്‍ത്തി വീണ്ടും പാര്‍ട്ടിയെത്തന്നെ അധികാരത്തിലേറ്റുന്ന തന്ത്രം പണ്ട് കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ചു വിജയിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മോദിക്കു പകരം ഗഡ്കരി എന്ന മുദ്രാവാക്യത്തിന് ജനങ്ങളുെട ഭരണവിരുദ്ധവികാരത്തെ വഴിതെറ്റിച്ച് ഭരണം നിലനിര്‍ത്താനാകുമെന്ന പ്രത്യാശ ഒരു വിഭാഗം വച്ചുപുലര്‍ത്തുന്നുണ്ട്.
പിന്നാക്കക്കാരനായ മോദി അധികാരത്തിലെത്താനുള്ള മാര്‍ഗമായിരുന്നുവെന്നും ഇനിയത് തുടരേണ്ടതില്ലെന്നുള്ള വാദവും ഉയരുന്നുണ്ട്. അതിനും യുക്തമായ ബദല്‍ ബ്രഹ്മണ സമുദായക്കാരനായ ഗഡ്കരിയാണ്. അതും മുന്നാക്കവിഭാഗങ്ങളുടെ വോട്ട് കേന്ദ്രീകരിച്ച് ജയം ഉറപ്പിക്കാനായി സാമ്പത്തികസംവരണം ധൃതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയില്‍. ഈ സാഹചര്യത്തില്‍ മുന്നാക്കജനതയുടെ മുഴുവന്‍ വോട്ടുകളും നേടിയെടുക്കാന്‍ സവര്‍ണനായ ഗഡ്കരിയാണു വേണ്ടെതെന്നും വാദമുണ്ട്.
മോദിയ്ക്കു പകരം ഗഡ്കരിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം ഈ പശ്ചാത്തലത്തില്‍ വേണം കാണുവാന്‍. ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയാണെങ്കില്‍ ശിവസേന പിന്തുണയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസം റാവത്ത് വ്യക്തമാക്കിയത്. മോദിയുള്ള കാലത്തോളം സഖ്യം എന്ന വാക്കു പോലും ശിവസേനയുടെ നിഘണ്ടുവിലില്ലെന്ന് റാവത്ത് പ്രഖ്യാപിച്ചത്. മാസങ്ങളായി സഖ്യകക്ഷിയായ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ശിവസേന. ഏറ്റവുമൊടുവില്‍ റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ ശിവസേന പിന്തുണയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കു പൊരുതാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മോദിയെ മാറ്റി ഗഡ്കരിയെ പ്രതിഷ്ഠിച്ചാല്‍ പഴയ പല എന്‍ ഡിഎ സഖ്യകക്ഷികളെയും തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഗഡ്കരി പക്ഷക്കാരുടെ കണക്കുകൂട്ടല്‍. ശിവസേനയെ മുന്‍നിര്‍ത്തിയുള്ള മോദി വിരുദ്ധകലാപത്തിനു പിന്നില്‍ ഇത്തരം ശക്തമായ നീക്കങ്ങളാണുള്ളതെന്ന് നിരീക്ഷകര്‍ കരുതുന്നു.
പക്ഷേ, ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്. കാരണം മോദിഅമിത്ഷാ അച്ചുതണ്ട് ശക്തമാണ്. പാര്‍ട്ടിക്കു വെളിയിലായി അവര്‍ കെട്ടിപ്പടുത്തിരിക്കുന്ന നമോസേനയുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ ഭേദിക്കുവാന്‍ നിതിന്‍ ഗഡ്കരിയുടെ പക്ഷത്തിനു കഴിയുമോ എന്ന് സംശയമാണ്. 100 കോടിയിലേറെ ചെലവു വരുന്ന വമ്പിച്ച യുദ്ധസന്നാഹങ്ങളുമായി ഇന്ത്യ പിടിക്കാനിറങ്ങിയിരിക്കുന്ന ഈ യുദ്ധത്തില്‍ ഗഡ്കരിയുടെ ബദല്‍ ശ്രമങ്ങള്‍ക്കു മാത്രമല്ല കോണ്‍ഗ്രസിന്റെ മറുതന്ത്രങ്ങള്‍ക്കും എത്രനാള്‍ പിടിച്ചുനില്‍ക്കാനാവുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
ഒരു പക്ഷേ, തിരഞ്ഞെടുപ്പിുശേഷം ഒരു തൂക്കുമന്ത്രിസഭയ്ക്കു സാധ്യത വന്നാല്‍ അവിടെ നരേന്ദ്ര മോദി മാറ്റിനിര്‍ത്തപ്പെടുമെന്നതിനു സംശയമില്ല. നിതിന്‍ഗഡ്കരിയുടെതു തന്നെയാകും പകരം ഉയര്‍ന്നുവരുന്ന പേര്.
എല്ലാം ജനങ്ങളുടെ കൈയിലാണ്. കോടികളുടെ യുദ്ധം തങ്ങള്‍ക്കുനേരെയാണെന്ന് ജനം തരിച്ചറിയുകയാണെങ്കില്‍ ഇതൊന്നുമല്ലാത്ത ഒരു ചിത്രം ഭാരതത്തിനുമേല്‍ വിരിയുകയും ചെയ്യും.
https://www.facebook.com/Malayalivartha





















