എനിക്കറിയാമായിരുന്നു എന്റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി സേവിച്ച് ജീവിക്കാനുള്ളതാണെന്ന്:- ഹിമാലത്തിൽ നിന്ന് വന്നശേഷം സംഭവിച്ചതെന്തെന്ന് ഹ്യൂമൻസ് ഓഫ് ബോംബെ'യിൽ വെളിപ്പെടുത്തി പ്രധാനമന്ത്രി

ചെറുപ്പകാലത്ത് താനൊരു ആത്മാന്വേഷിയായിരുന്നെന്ന അവകാശവാദവുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ യൗവ്വനകാലത്തെകുറിച്ച് വാചാലനായതിനു പിന്നാലെ ഹിമാലയത്തിൽ നിന്നും തിരിച്ചെത്തിയ ശേഷം ജീവിതത്തിൽ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം പുറത്തുവന്നു...
ഹിമാലയ യാത്രയില്‍നിന്ന് ഉള്‍ക്കൊണ്ട ജീവിതപാഠങ്ങള്‍ മറക്കാതിരിക്കാന്‍ എല്ലാ വര്‍ഷവും ദീപാവലിയുടെ സമയം അഞ്ചുദിവസം വനത്തിനുള്ളിൽ ഏകാന്തതയിൽ ചെലവഴിക്കുമായിരുന്നുവെന്നായിരുന്നു മോഡി അഭിമുഖത്തിൽ പങ്കുവച്ചത്. മറ്റുള്ളവരെ സേവിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ഹിമാലയ യാത്രയ്ക്കു ശേഷം തിരിച്ചറിഞ്ഞതായും മോദി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഹിമാലയത്തിൽ നിന്നു തിരിച്ചുവന്നു കുറച്ചുകാലത്തിനു ശേഷം അഹമ്മദാബാദിലേക്ക് പോയി. ആദ്യമായി ഒരു വലിയ നഗരത്തില്‍ ജീവിക്കുകയായിരുന്നു. അവിടെ ജീവിതത്തിന്റെ ഗതി വളരെ വ്യത്യസ്തമായിരുന്നു. അമ്മാവന്റെ കാന്റീനില്‍ അദ്ദേഹത്തെ സഹായിച്ചു കൊണ്ടായിരുന്നു അവിടുത്തെ ജീവിതം ആരംഭിച്ചത്- മോദി പറയുന്നു.
പിന്നീട് ആർ.എസ്എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി മാറിയെന്നും വ്യത്യസ്ത ജീവിതധാരയില്‍നിന്നുള്ളവരുമായി ആശയവിനിമയം നടത്താനും വ്യത്യസ്ത ജോലികള്‍ ചെയ്യാനും അവിടെ തനിക്ക് അവസരം കിട്ടിയെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഊഴമനുസരിച്ച് ഞങ്ങളെല്ലാവരും ആര്‍ എസ് എസിന്റെ ഓഫീസ് വൃത്തിയാക്കുകയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി ചായയും ഭക്ഷണവുമുണ്ടാക്കുകയും പാത്രങ്ങള്‍ കഴുകുകയും ചെയ്യുമായിരുന്നു.
ജീവിതം വളരെ കഠിനവും തിരക്കു പിടിച്ചതുമായിരുന്നു. എന്നാല്‍ എല്ലാ ചുമതലകള്‍ക്കിടയിലും ഹിമാലയ ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ഞാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. ഹിമാലയ ജീവിതം നല്‍കിയ മനശ്ശാന്തിയെ ജീവിതത്തിന്റെ പുതിയഘട്ടം കീഴ്‌പ്പെടുത്താതിരിക്കാന്‍ എല്ലാവര്‍ഷവും കുറച്ചുസമയം ആത്മപരിശോധനയ്ക്കായി മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ജീവിതത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്താനുള്ള എന്റെ ശ്രമമായിരുന്നു അത്- മോദി പറയുന്നു.
ഒരുപാട് ആളുകള്‍ക്കൊന്നും ഇതേക്കുറിച്ച് അറിയില്ല, എല്ലാ വർഷവും ദീപാവലിയുടെ സമയത്ത് അഞ്ചുദിവസം താന്‍ കാട്ടിനുള്ളിലേക്ക് പോകുമായിരുന്നു. വിജനമായ, ശുദ്ധമായ ജലം ലഭിക്കുന്ന ഒരിടം കണ്ടെത്തും. അഞ്ചുദിവസത്തേക്ക് ആവശ്യമായ ഭക്ഷണവും കയ്യില്‍ കരുതുമായിരുന്നു. റേഡിയോയോ പത്രങ്ങളോ അവിടെയുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ടിവിയോ ഇന്റര്‍നെറ്റോ ഉണ്ടായിരുന്നില്ല. ആളുകള്‍ എന്നോടു പലപ്പോഴും ചോദിക്കുമായിരുന്നു. നിങ്ങള്‍ ആരെ കാണാനാണ് പോകുന്നതെന്ന്? ഞാന്‍ പറയും- ഞാന്‍ എന്നെത്തന്നെ കാണാനാണ് പോകുന്നതെന്ന്.
അതിനാലാണ് തിരക്കേറിയ ജീവിതത്തിനിടയിലും ചിന്തിക്കാനും ആത്മപരിശോധന നടത്താനും സമയം കണ്ടെത്താന്‍ എല്ലാരോടും പ്രത്യേകിച്ച് യുവാക്കളായ സുഹൃത്തുക്കളോട് താന്‍ പറയുന്നത്. അത് നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റും. നിങ്ങളുടെ ആന്തരികസ്വത്വത്തെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. അതോടെ നിങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ജീവിക്കാന്‍ ആരംഭിക്കും. അത് നിങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കും. മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ നിങ്ങളെ ബാധിക്കാതെയാകും. നിങ്ങള്‍ ഓരോരുത്തരും പ്രത്യേകതയുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് എന്റെ ആഗ്രഹം. വെളിച്ചം തേടി നിങ്ങള്‍ പുറത്തേക്ക് നോക്കേണ്ടതില്ല. അത് നിങ്ങള്‍ക്കുള്ളില്‍ തന്നെയുണ്ട്-
ഇങ്ങനെയാണ് അഭിമുഖത്തിന്റെ മൂന്നാംഭാഗം അവസാനിക്കുന്നത്. ബാല്യത്തെ കുറിച്ചും രണ്ടുവര്‍ഷത്തെ ഹിമാലയ യാത്രയെ കുറിച്ചുമാണ് ആദ്യത്തെ രണ്ടു ഭാഗങ്ങളില്‍ പറയുന്നത്. പ്രധാനമന്ത്രിയുമായുള്ള അഭിമുഖം അഞ്ച് ഭാഗങ്ങളായാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ പ്രസിദ്ധീകരിക്കുന്നത്.
https://www.facebook.com/Malayalivartha





















