'വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലേക്ക് അയച്ചത്' ; പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപിയില്‍ ഇനിയുണ്ടാവും; ബി.ജെ.പിയുടെ പരിഹാസങ്ങൾക്ക് രാഹുലിന്റെ മറുപടി
രണ്ട് മാസത്തേക്ക് വേണ്ടിയല്ല പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അതിലൂടെ യു.പിയില്‍ പുതിയ ചിന്തകള്‍ക്ക് തുടക്കമിടാനുമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 'വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. തെരഞ്ഞെടുപ്പിന് ശേഷവും അവരവിടെ തുടരും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മൂല്യങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനാണ് അവരെ നിയോഗിച്ചത്.
പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപിയില്‍ ഇനിയുണ്ടാവുമെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ട്ടിക്കായി കഠിനദ്ധ്വാനം ചെയ്യാനും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ് ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും. ഈ രണ്ട് യുവനേതാക്കളെ യു.പിയിലേക്ക് അയക്കുക വഴി കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ഞങ്ങള്‍ യു.പി ജനതയ്‌ക്ക് നല്‍കുന്നത്. ഉത്തര്‍പ്രദേശിന് ഞങ്ങള്‍ പുതിയൊരു വഴി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മായാവതി-അഖിലേഷ് യാദവ് സംഖ്യത്തെ നേരിടാനല്ല പ്രിയങ്കയേയും ജ്യോതിരാതിദ്യസിന്ധ്യയേയും നിയോഗിച്ചിരിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. മായാവതിയോടോ അഖിലേഷിനോടോ ഞങ്ങള്‍ക്ക് ശത്രുതയില്ല. മത്രമല്ല, അവരെ ഒരുപാട് ബഹുമാനിക്കുകയും ചെയുന്നു. സാധ്യമായിടത്തെല്ലാം ഇരുവരുമായി സഹകരിക്കാനും തയാറാണ്. ആത്യന്തികമായി മൂന്നു പേരുടെയും ലക്ഷ്യം ബി.ജെ.പിയെ തകര്‍ക്കലാണ്. എന്നാല്‍, ഞങ്ങളുടെ പോരാട്ടം കോണ്‍ഗ്രസ് ആശയങ്ങളെ സംരക്ഷിക്കുന്നതിനുകൂടിയാണ് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha