തെരഞ്ഞെടുപ്പ് അടുത്തതോടെ മോഡിയും രാഹുലും തമ്മിലുള്ള അന്തരം തുറന്നു കാട്ടിയുള്ള ചര്‍ച്ചകള്‍ സജീവം... പപ്പുമോനെന്ന പേര് മാറി മോഡിക്ക് കരുത്തനായ എതിരാളിയായി രാഹുല്‍ ഗാന്ധി മാറുമ്പോള്‍...

തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ മുന്നണിയില്‍ രണ്ട് പേരുകളാണല്ലോ കേള്‍ക്കുന്നത്. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും. അവരെ താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ നടക്കുന്നത്.
മോദിയുടെ കഴിഞ്ഞയാഴ്ചത്തെ ശ്രമം രാഹുലിനെ സ്ത്രീവിരുദ്ധനാക്കുക എന്നതായിരുന്നു. റഫാല്‍ ആയുധവിമാന ഇടപാടിലെ അഴിമതി വിടാതെ പിന്തരുകയാണല്ലോ രാഹുല്‍ ഗാന്ധി. അതില്‍നിന്ന് രാഹുലിനെ പിന്തരിപ്പിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. ഇതിനുമുമ്പ് രാഹുലെന്തു പറഞ്ഞാലും പപ്പുമോനെന്നു വിളിച്ച് അധിക്ഷേപിച്ചിരുന്ന ബിജെപി വൃന്ദം പക്ഷേ, ഇപ്പോള്‍ ഇത്രയും രൂക്ഷമായ കടന്നുകയറ്റം രാഹുല്‍ നടത്തിയിട്ടും ആ വിളി ആവര്‍ത്തിക്കാന്‍ തുനിഞ്ഞില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആ വിളിയ്ക്കപ്പുറം രാഹുല്‍ വളര്‍ന്നുവെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നതിന്റെ സൂചനയായാണ് നമുക്ക് ഇതിനെ കാണാനാകുന്നത്. നരേന്ദ്രമോദിയുടെ പരിഹാസങ്ങളെ രാഹുല്‍ നേരിട്ട കുറച്ചു പഴയ രീതി ഇപ്പോള്‍ ഓര്‍ക്കുന്നതു നല്ലതായിരിക്കും. തനിക്കെതിരേ നടക്കുന്ന അധിക്ഷേപ പ്രചാരണം പാര്‍ലമന്റില്‍ എണ്ണിപ്പറഞ്ഞ രാഹുല്‍ ആ പ്രസംഗത്തിന്റെ അവസാനം ചെയ്ത പണി സാക്ഷാല്‍ മോദിയെപ്പോലും ഞെട്ടിച്ചു കളഞ്ഞു. രാഹുല്‍ നേരേചെന്ന് മോദിയെ കെട്ടിപ്പുണരുകയായിരുന്നു. വ്യക്തിഹത്യയ്ക്ക് ഇങ്ങനെ ഒരു മരുന്നുണ്ടെന്ന കാര്യം മോദിക്ക് അറിഞ്ഞുകൂടായിരുന്നു. രാഷ്ട്രീയത്തില്‍ മോദിയ്ക്ക് വഴങ്ങാത്ത ഒരിടം രാഹുല്‍ സ്ഥാപിച്ചെടുത്തത് അന്നാണ്. തന്നെ തെറിവിളിക്കുന്നവനെ പുണരാന്‍ നെഞ്ചളവും വീരകഥകളും മാത്രം പോരെന്നും സ്‌നേഹിക്കാനാവുന്ന ഒരു മനസ്സ് വേണമെന്നും എത്ര ലളിതസുന്ദരമായാണ് അന്ന് രാഹുല്‍ പ്രഖ്യാപിച്ചത്. രാഹുലിനെയും മോദിയെയും താരത്മംയ ചെയ്യാനുള്ള ആദ്യഅവസരം കൂടിയായി അത് മാറി.
അതോടെയാണ് പപ്പുവെന്ന പരിഹാസത്തില്‍നിന്ന് മോദിപക്ഷം അകന്നത്. പകരം മോദി ചെയ്തതെന്താണെന്നു വച്ചാല്‍ രാഹുലിന്റെ കുടംബത്തെ വിമര്‍ശിക്കാന്‍ തുടങ്ങി. എന്തിനും ഏതിനും നെഹ്രുവിനെ വിമര്‍ശിക്കുകയാണ് അദ്ദേഹത്തിന്റെ രീതി. പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം കൂടി ആയതോടെ അതിന്റെ അളവ് കൂടി. കുടുംബാധിപത്യമാണ് കോണ്‍ഗ്രസിലെന്ന് എടുത്ത പറഞ്ഞ അദ്ദേഹം മറ്റൊന്നുകൂടി പറഞ്ഞു; രാഹുല്‍ പരാജയമായതുകൊണ്ടാണ് പ്രിയങ്കയെ ഇറക്കിയതെന്ന്.
ഇതിനെ രാഹുല്‍ എങ്ങനെ നേരിടുമെന്നാണ് ജനം ഒറ്റുനോക്കിയത്. ഇപ്പോഴിതാ, മോദിക്ക് തകര്‍പ്പന്‍ മറുപടിയുമായി രാഹുല്‍ വന്നിരിക്കുന്നു.
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാറുണ്ടെങ്കിലും അദ്ദേഹത്തെ വെറുക്കുകയില്ലെന്നാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറില്‍ 'ദ ഒഡീഷ ഡയലോഗ്' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ പ്രസ്താവിച്ചത്.
രാഹുലിന്റെ ഈ വാക്കുകള്‍ തന്നെയും മോദിയെയും ജനത്തിന് താരതമ്യം ചെയ്യാന്‍വേണ്ടി അദ്ദേഹം ബോധപൂര്‍വ്വം പ്രയോഗിച്ചതാണെന്നു തോന്നും. താന്‍ ആര്‍.എസ്.എസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും നേരിടുന്ന അധിക്ഷേപങ്ങള്‍ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും തന്നെ വളരാനാണ് സാഹായിച്ചിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു.
മോദിയോടു എനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്റെ അഭിപ്രായങ്ങളോടും അദ്ദേഹത്തിനും എതിര്‍പ്പുണ്ടാകും. മോദിക്കെതിരെ ഞാന്‍ പോരാടും. അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഞാന്‍ താഴെ ഇറക്കിയിരിക്കും. പക്ഷെ അതുകൊണ്ട് അദ്ദേഹത്തെ ഞാന്‍ വെറുക്കുന്നു എന്ന് അര്‍ത്ഥമില്ല.'
കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തെ പരിഹസിച്ച മോദിക്ക് രാഹുല്‍ കൊടുത്ത മറുപടി കോണ്‍ഗ്രസ് ജനങ്ങളോട് സംവദിക്കുന്ന പാര്‍ട്ടി ആണെന്നാണ്. മോദിയോടോ ബിജെപിയോടോ അങ്ങോട്ട് ഒന്നും പറയാനാകില്ല. അവരുമായി സംവാദം സാധ്യമല്ല. ഇതാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം എന്ന രാഹുലിന്റെ മറുപടിയിലും താരതമ്യത്തിന്റെ സാധ്യതയാണ് രാഹുല്‍ തുറന്നുവച്ചത്. കുടംബാധിപത്യമെന്നത് വെറും ആക്ഷേപം മാത്രമാണെന്നും ഇന്ത്യയില്‍ നടക്കുന്ന ഇപ്പോഴത്തെ യുദ്ധം ഏകാധിപത്യവും ജനാധിപത്യവും തമ്മിലാണെന്നും വ്യക്താമായി പറയാന്‍ രാഹുലിനു കഴിഞ്ഞു. ആ യുദ്ധത്തില്‍ തനിക്ക് അക്രമത്തിന്റെയോ അധിക്ഷേപത്തിന്റെയോ ഭാഷയല്ല ഉള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇതിനിടയില്‍, മോദിയെയും രാഹുലിനെയും താരതമ്യം ചെയ്യുന്നതിന് ജനത്തിനു മറ്റൊരു അവസരംകൂടി കിട്ടി. അതിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പടരുന്നുണ്ട്.
ഭുവനേശ്വര്‍ ടൗണ്‍ഹാളില്‍ പ്രസംഗിക്കാന്‍ എത്തിയ രാഹുലിന്റെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ ഒരു ഫോട്ടോഗ്രാഫര്‍ കാല്‍തെന്നി താഴെ വീഴാന്‍പോയി. കണ്ടുനിന്ന പലരും എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടുനില്‍ക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ ഓടിയെത്തിയ രാഹുല്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുകയുമായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അവസരോചിതമായ രാഹുലിന്റെ ഇടപെടലിനെ ലൈക്കും ലവ്വും കൊടുത്താണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു വീഡിയോ കൂടി ഇതൊടൊപ്പം ചോര്‍ത്തുവച്ച് പുറത്തിറങ്ങിയതും ആളുകള്‍ ഏറ്റെടുത്തു. മോദി വേദിയില്‍ പ്രസംഗിച്ചു നില്‍ക്കുന്നതിനിടെ ഒരാള്‍ ഹൃദയാഘാതം വന്ന് വീഴുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പക്ഷേ, മോദി പ്രസംഗം നിര്‍ത്താനോ അയാളെ ശ്രദ്ധിക്കാനോ കൂട്ടാക്കുന്നില്ല. അദ്ദേഹം പ്രസംഗം തുടരുന്നതായാണ് കാണുന്നത്. 'ഒരാള്‍ ഹൃദയാഘാതം വന്ന് താഴെ വീണാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം? ഉടന്‍ തന്നെ അദ്ദേഹെ സഹായിക്കാനായി നമ്മള്‍ എത്തും. എന്നാല്‍ മോദിജീയോ' ഇതാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ ചോദിക്കുന്നത്.
ചുരുക്കത്തില്‍, ഇന്ത്യയുടെ ജനാധിപത്യയുദ്ധത്തില്‍ ഏറ്റുമുട്ടുന്നത് രണ്ട് വ്യത്യസ്തശക്തികളാണെന്നാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. ഏകാധിപത്യവും ജനാധിപത്യവും തമ്മിലും ധാര്‍ഷ്ട്യവും മനുഷ്യത്വവും തമ്മിലും എന്ന് രാഹുല്‍ പക്ഷം പറയുന്നു. മോദി അനുഭവിച്ച ഹിമാലയത്തിലെ തണുപ്പും കാട്ടിലെ ഏകാന്തവാസവും കൊണ്ട് അതിനെ മറികടക്കാനാണാണ് അദ്ദേഹത്തിന്റെ പക്ഷത്തിന്റെ ശ്രമം. ജനങ്ങളുടെ ഹിതമെന്തെന്നറിയാന്‍ പക്ഷേ, ഇനിയും നൂറു ദിവസം കാത്തിരിക്കണം.
"
https://www.facebook.com/Malayalivartha


























