പൂജ്യത്തിനൊപ്പം പൂജ്യം ചേര്‍ന്നാലും പൂജ്യം തന്നെ; പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് യോഗി പരിഹസിച്ചു. പൂജ്യവും പൂജ്യവും കൂട്ടിയാന്‍ പൂജ്യം തന്നെയാണെന്നും യോഗി പരിഹസിച്ചു.
'പ്രിയങ്ക ഗാന്ധി ആദ്യമായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2014,2017 തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ നിന്നുകൊണ്ട് അവര്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. ആ കാലഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിന് തകര്‍ച്ചയാണ് ഉണ്ടായത്. ഇപ്പോഴത്തെ അവരുടെ രാഷ്ട്രീയ പ്രവേശവും ബിജെപിയെ യാതൊരു തരത്തിലും ബാധിക്കില്ല' എന്നും യോഗി പറഞ്ഞു.
എസ്.പി-ബി.എസ്.പി സഖ്യത്തെയും യോഗി വിമര്‍ശിച്ചു. മുന്‍പ് നോയിഡയും ഗ്രേറ്റര്‍ നോയിഡും സംബന്ധിച്ച് നിര്‍ഭാഗ്യമായ കഥകള്‍ ഉണ്ടായിരുന്നു. ഏത് മുഖ്യമന്ത്രിയാണോ അവിടെ സന്ദര്‍ശിച്ചത് അവരുടെ പദവി നഷ്ടമാകും. ഞാന്‍ മുഖ്യമന്ത്രി ആയപ്പോള്‍ നോയിഡയും ഗ്രേറ്റ് നോയിഡയും സന്ദര്‍ശിച്ചിരുന്നു.അതും ഉത്തര്‍പ്രദേശിന്റെ ഭാഗമാണ്. ഞങ്ങള്‍ അധികാരത്തിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗി കൂട്ടിചേര്‍ത്തു.
അതേസമയം ബിജെപി എംപിയും അഭിനേതാവുമായ പരേഷ് റാവലും രംഗത്ത് വന്നു. പ്രിയങ്ക കോണ്‍ഗ്രസിന്‍റെ തുറുപ്പ് ചീട്ടെങ്കില്‍ എന്തിന് കോണ്‍ഗ്രസ് ഇത്രയും കാലം ജോക്കറുമായി കളിച്ചെന്ന് ബിജെപി പരേഷ് റാവല്‍ ചോദിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ സാന്ധിധ്യമാകാനൊരുങ്ങുകയാണ്. ഇതിനിടെയാണ് ട്വിറ്ററിലൂടെ പരേഷ് റാവിലിന്‍റെ പരിഹാസം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് പ്രിയങ്കയ്ക്ക് ചുമതലയുള്ള കിഴക്കൻ ഉത്തർപ്രദേശ്. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് തുറപ്പ്ചീട്ടായി അവതരിപ്പിക്കുമ്പോള്‍ കുടുംബ വാഴ്ചയുടെ തുടര്‍ച്ചയാണിതെന്നാണ് ബിജെപിയുടെ വാദം.
അപ്രതീക്ഷിതമായിട്ടായിരുന്നു പ്രിയങ്കയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ബിഎസ്പിയും എസ്പിയും കോണ്‍ഗ്രിസിനെ കൈയ്യൊഴിഞ്ഞ സാഹചര്യത്തില്‍ വലിയൊരു ഉത്തരവാദിത്വമാണ് പ്രിയങ്കയെ കാത്തിരിക്കുന്നത്. അതേസമയം അമ്മ സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ഭാരവാഹിയാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഇക്കാര്യം പ്രിയങ്കയോട് താന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ കുട്ടികള്‍ ചെറുപ്പമായതിനാല്‍ അവരോടൊപ്പം ചെലവഴിക്കണമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നു. അതിനാല്‍ പ്രിയങ്ക രാഷ്ട്രീയത്തിലേയ്ക്ക് വന്നുവെന്നും രാഹുല്‍ വിശദീകരിച്ചു. ഞങ്ങൾ പരസ്പരം ബഹുമാനിച്ചു പ്രശസ്തമായ കുടുംബത്തിൽ നിന്ന് വരുന്നു എന്നു കരുതി എനിക്കും പ്രിയങ്കയ്ക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അച്ഛന്റെയും മുത്തശ്ശിയുടെയും കൊലപാതകങ്ങൾ മറികടക്കാൻ ഞങ്ങൾ ഏറെ പാടുപെട്ടു. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ പരസ്പരം താങ്ങും തണലുമായി. പരസ്പരം ബഹുമാനിച്ചു. അവരവരുടേതായ ഇടം നൽകി എന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം പ്രിയങ്കയുടെ നിയമനം രാഹുലിന്‍റെ കഴിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍റെ പ്രതികരണം വിവാദമായി.
https://www.facebook.com/Malayalivartha


























