ബിജെപി നേതാവിന്റെ കൊലപാതകം; പ്രതിയെക്കണ്ടാല്‍ ആരും പകച്ചുപോകും; ബിജെപിയുടെ മുന്‍ ഉപാധ്യക്ഷന്‍ ജയന്തി ഭാനുശാലിയുടേത് ഗുജറാത്തിനെ നടുക്കിയ കൊലപാതകം

ഗുജറാത്തിനെ നടുക്കിയ കൊലപാതകമായിരുന്നു ബിജെപിയുടെ മുന്‍ ഉപാധ്യക്ഷന്‍ ജയന്തി ഭാനുശാലിയുടേത്. ഈ മാസം ആദ്യ ആഴ്ചയായിരുന്നു സംഭവം. സയാജി നാഗ്രി എക്‌സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ യാത്രചെയ്യുകയായിരുന്ന ഭാനുശാലിയെ കൊലപാതകികള്‍ അകത്തുകയറി വെടിവച്ചശേഷം ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി രക്ഷപെടുകയായിരുന്നു.
സ്ത്രീപിഢനക്കേസ്സിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട ഭാനുശാലി. കഴിഞ്ഞ ജൂലൈയില്‍ സൂറത്ത് സ്വദേശിയായ പെൺകുട്ടിയാണ് ഭാനുശാലിക്കെതിരെ പരാതി നൽകിയത്. തന്നെ പീഡിപ്പിച്ചതായും ഇതു വിഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും സൂറത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അഹമ്മദാബാദിലെ പ്രമുഖ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം വാങ്ങിക്കൊടുക്കാമെന്നു പെൺകുട്ടിക്ക് വാഗ്ദാനം നൽകിയാണ് ഭാനുശാലി പീഢിപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ കാറിനകത്തുവച്ചാണു മാനഭംഗപ്പെടുത്തിയത്. ഇതിന്റെ വീഡിയോ കാട്ടി തുടർന്നും പലവട്ടം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. ബിജെപി നേതാവാക്കാമെന്നു വാഗ്ദാനം നൽകിയതായും പെണ്‍കുട്ടി പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഭാനുശാലിക്ക് ഉപാദ്ധ്യക്ഷസ്ഥാനം നഷ്ടമായി. പിന്നീട് കൊലചെയ്യപ്പെടുകയും ചെയ്തു.
ഭാനുശാലിയുടെ കൊല നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപിയുടെ മറ്റൊരുനേതാവ് രാജ്യംവിട്ടതോടെയാണ് കേസിനു പിന്നിലെ ഉള്ളുകള്ളികള്‍ ലോകമറിയുന്നത്. ബിജെപിയുടെ തന്നെ നേതാവ് ഛബില്‍ പട്ടേലാണ് ആ പ്രതി. ഛബിലിനെ വലയ്ക്കുള്ളിലാക്കാനാണ് ഇപ്പോള്‍ ഗുജറാത്ത് പോലീസിന്റെ ശ്രമം. ഛബില്‍ രാഷ്ട്രീയവൈരം മൂലം വാടകക്കൊലയാളികളെ വെച്ച് ഭാനുശാലിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഛബിൽ പട്ടേലിന്റെ രണ്ടു സഹായികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിധിൻ പട്ടേൽ, രാഹുൽ പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഛബിൽ പട്ടേലിന്റെ പങ്ക് ഉറച്ചത്.
ഛബിൽ പട്ടേലും ഭാനുശാലിയുടെ എതിരാളിയും പൊതുപ്രവർത്തകയുമായ മനീഷ ഗോസ്വാമിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എഡിജിപി അജയ് തോമർ പറയുന്നു. പിടിയിലായ പ്രതികളാണ് ഇതിനു വേണ്ട സഹായങ്ങൾ ചെയ്തത്. പൂനെയില്‍ നിന്നുള്ള വാടകക്കൊലയാളികളായ അഷ്‌റഫ് അന്‍വര്‍ ശൈഖ്, ദാദാ വഗലേ എന്ന ശശികാന്ത് എന്നിവരെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
കൊല ചെയ്യപ്പെട്ട ജയന്തി ഭാനുശാലി 2007ല്‍ അബ്ദാസയിലെ എം.എല്‍.എ ആയിരുന്നു. ബി.ജെ.പി.യുടെ കച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. പീഢനക്കേസില്‍ പുറത്തുപോകുമ്പോള്‍ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു.
കേസില്‍ പ്രതിയായായ ഛബിൽ പട്ടേല്‍ നേരത്തെ കോണ്‍ഗ്രസുകാരനായിരുന്നു. കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഛബില്‍ പട്ടേല്‍ 2012ല്‍ ഭാനുശാലിയെ തോല്‍പ്പിച്ച് എം.എല്‍.എയായി. അതൊടെ അവര്‍ക്കിടയില്‍ വൈരം രൂപപ്പെട്ടു. പരസ്പരം പല തരത്തില്‍ പാരകള്‍ പണിതു. പിന്നീട് ബിജെപിയില്‍ ചേക്കേറിയ ഛബിൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അബ്ദാസയിലെ ബിജെപി സ്ഥാനാർത്ഥിയായി. പക്ഷേ, പരാജയപ്പെട്ടു. തോല്‍വിക്ക് കാരണം ഭാനുശാലിയാണെന്നും എതിരാളിയെ കൊലപ്പെടുത്തുമെന്നും ഛബില്‍ ആ സമയം തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പരസ്പരം ഹണിട്രാപ്പില്‍ പെടുത്താനും ശ്രമമുണ്ടായി. അതിലൊന്നാണ് ഭാനുശാലിക്ക് സ്ഥാനം നഷ്ടമാകുന്നതിനു കാരണമായതെന്നാണ് കേള്‍ക്കുന്നത്.
അധികം വൈകാതെ കൊലയാളികളെ മുഴുവന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. ആദ്യം തേച്ചുമാച്ചുകളയാന്‍ ശ്രമമുണ്ടായിരുന്ന കേസ് ഭാനുശാലിയുടെ കുടുംബത്തിന്റെ ശക്തിയായ പ്രതിഷേധം മൂലമാണ് സജീവമായത്. ഛബിൽ പട്ടേല്‍ ആണ് കൊലപാതകിയെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പോലീസ് സക്രിയമായത്. പക്ഷേ, അതിനകം ഛബിൽ പട്ടേല്‍ രാജ്യം വിട്ടിരുന്നു.
എന്തായാലും, പെണ്ണും പണവും അധികാരവും ജാതിയും കൂടിക്കലര്‍ന്ന ഗുജറാത്ത് രാഷ്ട്രീയത്തിന്റെ രേഖാചിത്രമാണ് ഭാനുശാലി കൊലപാതകത്തിലൂടെ പുറത്തായിരിക്കുന്നത്. ബിജെപി അനുകൂല മാധ്യമങ്ങള്‍ക്കും ഒളിച്ചുവയ്ക്കാനാകാത്തവിധമാണ് അതിപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























