സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും
രണ്ട് ദിവസങ്ങളിലായി ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും . ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയതന്ത്രങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയാകും. വിവിധ സംസ്ഥാനങ്ങളിലെ സഖ്യസാധ്യതകളുടെ പുരോഗതിയും യോഗത്തിൽ അവതരിപ്പിക്കും . ഇതിനു പുറമേ, ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയില്‍ പി.ബിയുടെ തീരുമാനം ഏറെ നിര്‍ണ്ണായകമാകും.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായിട്ടുള്ള പ്രതിപക്ഷമായി തിരിച്ചുവരാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതിനായി കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യമില്ലെങ്കിലും ധാരണയുണ്ടാക്കി മത്സരിക്കണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം.
ഇതിലൂടെ , ശക്തിയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാതെ പരസ്പരം സഹായിക്കുന്നത് വഴി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അപ്രസക്തമാക്കി സീറ്റ് വര്‍ധിപ്പിക്കാമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. ഇത് സംബന്ധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച് ചര്‍ച്ച നടത്തിയതായാണ് സൂചന.
ഇന്നും നാളെയുമായി ചേരുന്ന യോഗത്തില്‍ ഓരോ സംസ്ഥാന ഘടകത്തിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളുണ്ടാകും. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിനുള്ളില്‍ നിന്നുകൊണ്ട് ഓരോ സംസ്ഥാനത്തും അടവുനയങ്ങള്‍ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇതിലാണ് ബംഗാള്‍ ഘടകം പ്രതീക്ഷ വയ്ക്കുന്നത്. മുന്‍ കേന്ദ്രകമ്മിറ്റി യോഗത്തിലെടുത്ത തീരുമാനമനുസരിച്ച് തമിഴ്നാട് , മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരു മുന്നണിയില്‍ വരുന്നതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയിരുന്നു. മാര്‍ച്ച് ആദ്യം വാരം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ അജണ്ട സംബന്ധിച്ചും ഈ പി.ബിയില്‍ തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha