പ്രിയങ്കയും പെട്ടു; ഒരു കുലസ്ത്രീയുടെ ഭര്‍ത്തൃസ്നേഹം ഇന്ത്യ ഭരിക്കാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന ദേശീയപാര്‍ട്ടിയെ കൊണ്ട് കുഴിയില്‍ ചാടിച്ചു എന്ന് ആക്ഷേപം; രാഹുലിനെ തീർക്കാൻ ബിജെപി പ്ലാനിങ്ങനെ...
ആര്‍ഷഭാരത വനിതകളുടെ ആദര്‍ശമാണ് പാതിവ്രത്യം. കല്ലിലും മുള്ളിലും കാട്ടിലും മേട്ടിലും തന്റെ ഭര്‍ത്താവിന്റെ കാലടിപ്പാടുകളെ പിന്തുടരുക എന്നതാണ് അതിന്റെ പ്രധാന പരിപാടി. ഒറിജിനല്‍ ഭാരതീയ വനിതയായ പ്രിയങ്കയും അത്രമാത്രമേ ചെയ്തുള്ളൂ. പക്ഷേ, പണി പാലുംവെള്ളത്തില്‍ കോണ്‍ഗ്രസിനു കിട്ടുമോ എന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ പേടി. പാതിവ്രത്യത്തിലെന്നപോലെ കുടുംബപാരമ്പര്യത്തിലും വിശ്വസിക്കുന്ന കോണ്‍ഗ്രസ് അണികളാകട്ടെ, കയ്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന സ്ഥിതിയിലാണ് എത്തിനില്‍ക്കുന്നത്.
സംഗതി പ്രിയങ്ക വന്നത് കോണ്‍ഗ്രസിന് ആവശേമൊക്കെത്തന്നെയാണ്. പക്ഷേ, പ്രിയങ്കയുടെ ഒപ്പം സൌജന്യമായി കോണ്‍ഗ്രസിനൊരു മാന്‍ഡ്രേക്കിനെ കിട്ടിയിട്ടുണ്ട്. റോബര്‍ട്ട് വധേര എന്നാണ് പേര്. പ്രിയങ്കുടെ ഭര്‍ത്താവായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് ആ മനോഹരനെക്കൂടി ചുമക്കേണ്ടി വരികയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക്. അതിന്റെ ഭാരം ചില്ലറയൊന്നുമല്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വധേര വിലസിയതുപോലെ ഒരു മരുകമനും വിലസിയിട്ടില്ല എന്നാണ് അസൂയാലുക്കള്‍ പറയുന്നത്. റിയല്‍ എസ്റ്റേറ്റില്‍ വധേര കയ്യിട്ടുവാരി ക്കൂട്ടിയ കോടികളുടെ കണക്ക് അന്ന് പ്രതിപക്ഷം അക്കമിട്ടു നിരത്തിയതാണ്. പക്ഷേ, പാവം സോണിയ എന്തുചെയ്യാനാണ്. മരുമകനായിപ്പോയില്ലേ? പേരക്കുട്ടികളുടെ അച്ഛനാണെന്നു കാണിക്കാന്‍ ഉമ്മറത്ത് ഒരാള്‍ വേണ്ടേ? അതുകൊണ്ട് പറഞ്ഞുവിട്ടില്ല. അതുകൊണ്ടെന്താ, പുതിയ ഇന്ദിരാഗാന്ധി രംഗപ്രവേശം ചെയ്യേണ്ട രംഗങ്ങളിലൊന്നും പ്രിയങ്കയ്ക്ക് എത്തിനോക്കാനായില്ല. തലവെട്ടം കണ്ടാല്‍ പ്രതിപക്ഷം ചോദിക്കും വധേരയ്ക്ക് സുഖമാണോ എന്ന്.
ഇപ്പോള്‍ ഗത്യന്തരം ഒന്നുമില്ലാതായപ്പോഴാണ് പ്രിയങ്കയെ രണ്ടും കല്‍പ്പിച്ച് കൊണ്ടുവന്നത്. വരവ് ഗംഭീരമായിരുന്നു. കിഴക്കൻ ഉത്തര്‍പ്രദേശിന്റെ ചുമതല. ബിഎസ്പിയ്ക്കും സമാജ് വാദി പാര്‍ട്ടിക്കുമുള്ള തക്കതായ മറുപടി. പക്ഷേ, പറഞ്ഞിട്ടെന്താ. വധേര അളിയന്റെ പഴയ ലീലാവിലാസങ്ങളെടുത്ത് പുറത്തിട്ട് അലക്കാന്‍തന്നെ ബിജെപി സര്‍ക്കാര്‍ തീരുമാനിക്കുന്നു. എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് വധേരയെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നു.
ഇനിയാണ് പ്രധാന സംഭവവികാസം. അതിയാനെ ഒറ്റയ്ക്കു പറഞ്ഞുവിട്ടാല്‍ മതിയായിരുന്നു. അങ്ങേര് വല്ലതും ചെയ്തുകൂട്ടിയിട്ടുണ്ടെങ്കില്‍ അത് അങ്ങേരുടെ കാര്യം. കോണ്‍ഗ്രസും അങ്ങേരുമായി യാതൊരും ബന്ധവുമില്ല. ഇങ്ങനെ പറഞ്ഞെങ്കില്‍ ഈ കുരിശ് പാര്‍ട്ടിയുടെ ചുമലില്‍ വരുമായിരുന്നില്ല. പക്ഷേ, ഭര്‍ത്തൃസ്നേഹിയായ പ്രിയങ്ക ചെയ്തതെന്താണ്. ആര്യപുത്രനെ ഡയറക്ടറേറ്റ് വരെ അനുഗമിച്ചു. ഭര്‍ത്താവിനൊപ്പമെന്ന് പ്രഖ്യാപിച്ചു. ഫലമെന്താണ് ? വധേര നടത്തിയ തട്ടിപ്പിന്റെയും കള്ളപ്പണ ഇടപാടിന്റെയും മുഴുവന്‍ അഴുക്ക് കോണ്‍ഗ്രസിന്റെ തോളത്തായി. ഒരു കുലസ്ത്രീയുടെ ഭര്‍ത്തൃസ്നേഹം ഇന്ത്യ ഭരിക്കാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന ദേശീയപാര്‍ട്ടിയെ കൊണ്ട് കുഴിയില്‍ ചാടിച്ചിരിക്കുകയാണെന്നതിന് ഒരു സംശയവുമില്ല.
എൻഫോഴ‌്സ‌്മെന്റിന്റെ ചോദ്യം ചെയ്യലില്‍ വധേര പണ്ട് കുടിച്ച പഞ്ഞിപ്പാലൊക്കെ പുറത്തുവരുന്നുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത‌് വിവിധ ഇടപാടുകളിൽനിന്നു കിട്ടിയ കള്ളപ്പണം വെളുപ്പിച്ച‌് വിദേശത്തുൾപ്പെടെ വസ‌്തുവകകൾ വാങ്ങിക്കൂട്ടിയ കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസിലെ പ്രധാനവില്ലന്മാരായ വിവാദ പ്രതിരോധ, പെട്രോളിയം ഇടനിലക്കാരൻ സഞ‌്ജയ‌് ഭണ്ഡാരി, സുമിത‌് ഛദ്ദ, മനോജ‌്അറോറ, സി തമ്പി തുടങ്ങിയവരുമായുള്ള വധേരയുടെ ഇടപാടുകൾ അക്കമിട്ടുനിരത്തി ചോദ്യങ്ങള്‍ വന്നതൊടെ ഞാനീ കളിക്കില്ല എന്നു പറഞ്ഞ് വധേര നിസ്സഹരണം തുടങ്ങിയെന്നാണ് എൻഫോഴ‌്സ‌്മെന്റ‌് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിദേശത്തുള്ള തന്റെ സ്വത്തുക്കൾ പൂർണമായും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ബിനാമികൾവഴി എവിടെയും സ്വത്തുക്കൾ വാങ്ങിയിട്ടില്ലെന്നുമുള്ള വാദത്തിലാണ് വധേര ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. അതേസമയം ഈ വ്യക്തികളുമായി നടത്തിയ ഇ മെയിൽ സന്ദേശങ്ങളെ കുറിച്ച‌് ചോദിച്ചാല്‍ വധേര മനസ്സിലാകാത്ത ഭാഷയിലേ സംസാരിക്കൂവത്രേ. 2005–-2010 കാലയളവിൽ പെട്രോളിയം ഇടപാടുകളിലൂടെ ലഭിച്ച കോഴപ്പണം മുടക്കി റോബർട്ട‌് വധേര ബ്രിട്ടണിൽ ഉൾപ്പെടെ വസ‌്തുവകകൾ വാങ്ങിക്കൂട്ടിയെന്നാണ‌് ആരോപണം.
ലണ്ടനിൽ ആറ‌് ആഡംബര ഫ‌്ളാറ്റുകളും മൂന്ന‌് വില്ലകളുമായി വധേരയുടെ കോഴപ്പണം രൂപം മാറിയതായാണ് എൻഫോഴ‌്സ‌്മെന്റുകാര്‍ പറയുന്നത്. 2009ൽ ലണ്ടനിലെ ബ്രയാൻസ്റ്റൺ സ‌്ക്വയറിലെ 25 കോടി രൂപയുടെ ആഡംബര ഫ‌്ളാറ്റ‌് വധേരയുടെ ട്രസ്റ്റിന‌് വേണ്ടി വാങ്ങിയത‌് സഞ‌്ജയ‌് ഭണ്ഡാരിയാണെന്നു രേഖകളുണ്ടെന്നും അവര്‍ തീര്‍ത്തു പറയുന്നു. 2015ൽ ബിക്കാനിറിലെ കോൽയാറ്റിൽ പാവപ്പെട്ട ഗ്രാമീണരെ പുനരധിവസിപ്പിക്കാനുള്ള 69.55 ഹെക്ടർ ഭൂമി വധേരയുടെ കമ്പനിയായ സ‌്കൈലൈറ്റ‌് ഹോസ‌്പിറ്റാലിറ്റി ചുളുവിലയ‌്ക്ക‌് വാങ്ങി മറിച്ചുവിറ്റതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
ഇതൊക്കയാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പുകാലത്ത് ചുമക്കാന്‍ പോകുന്നത്. ചുമ്മാതല്ല, ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷികളൊക്കെ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി തിരഞ്ഞെടുപ്പു സഖ്യവുമായി മുന്നോട്ടു പോകുന്നത്. കട്ടവനെ ചുമന്നാല്‍ ചുമന്നവനും നാറും എന്ന് അവരും കേട്ടിട്ടുണ്ട്. പക്ഷേ, പതിവ്രതാരത്നമായ പ്രിയങ്കാ ദേവിയ്ക്ക് അതിനു കഴിയുമോ? അവരിപ്പൊഴും ഭര്‍ത്താവിനെ വെളുപ്പിച്ചെടുക്കാനുള്ള പൂജകളിലാണ്. അതിലെ ഒരു പ്രധആന ഇനമാണ് മുഴുവന്‍ കോഴക്കേസും ചുമന്ന് കോണ്‍ഗ്രസിന്റെ ചുമലില്‍വച്ച് കൊടുത്തിരിക്കുന്നത്.
തൊണ്ണൂറു ദിവസം കഴിയുമ്പോള്‍ ഇന്ത്യയുടെ പ്രധആനമന്ത്രിയാകേണ്ട രാഹുലിനെക്കുറിച്ചോര്‍ക്കുമ്പോഴാണ് സങ്കടം.
https://www.facebook.com/Malayalivartha