കുല്‍ഗാമില്‍ മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു; പ്രദേശത്തുണ്ടായ സംഘർഷാവസ്ഥയിൽ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കും എട്ടു പ്രദേശവാസികൾക്കും പരിക്ക്
തെക്കൻ കശ്മീരിലെ കുല്‍ഗാമില്‍ ഇന്ത്യൻ സുരക്ഷാസേന അഞ്ച് ഭീകരരെ വധിച്ചു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ സൈന്യം കീഴ്പ്പെടുത്തിയത്. ഇന്നു രാവിലെ ആറു മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. 12 മണിയോടെ 5 ഭീകരരെയും സൈന്യം വെടിവച്ചു കൊലപ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരുടെ സ്ഥലത്തു നിന്നും വന്‍ ആയുധശേഖരം സെെന്യം പിടിച്ചെടുത്തു. അതേസമയം രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി.
വന്‍ ആയുധങ്ങളുമായി ഭീകരര്‍ കുല്‍ഗാമില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഭീകരരുടെ കേന്ദ്രത്തെ സൈന്യം വളഞ്ഞത്. പൊലീസും രാഷ്ട്രീയ റൈഫിൾസും സിആർഎഫും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നതിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഭീകരര്‍ ഏത് സംഘടനയുടെ പ്രവര്‍ത്തകരാണെന്നുള്ള വിവരം സെെന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏറ്റുമുട്ടല്‍ സ്ഥലത്ത് സെെന്യവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നാട്ടുകാരുടെ കല്ലേറില്‍ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ എട്ട് നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
”അഞ്ചു ഭീകരരെയും വധിച്ചു. ഭീകരരുടെ പക്കൽനിന്നും ആയുധങ്ങളും കണ്ടെടുത്തു,” സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരെല്ലാം പ്രദേശവാസികളായിരുന്നുവെന്ന് സൈന്യവും പൊലീസും വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഉച്ചയോടെയാണ് അവസാനിച്ചത്. കാശ്മീരില്‍ ഭീകരരുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുവരികയാണെന്നാണ് വിവരം. ഇതിനെതിരെ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് സെെന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ 6ന് പുല്‍വാമ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ ഇന്ത്യന്‍ സെെന്യം വധിച്ചിരുന്നു.
https://www.facebook.com/Malayalivartha